Wednesday, December 5, 2012

ഇന്‍കുന്‍ത്തും അന്‍കുന്‍ത്തും. (ഇന്നെ കുത്ത്യാലന്നീം കുത്തും)

ഇന്‍കുന്‍ത്തും അന്‍കുന്‍ത്തും. (ഇന്നെ കുത്ത്യാലന്നീം കുത്തും)
കഥ

ആയിരത്തി തൊള്ളായിരത്തിയെട്ട് മെയ്മാസം പതിമൂന്നാം തിയതി. കിതച്ചു കൊണ്ട്‌ സൌദിയിലെ ജിദ്ധയിലെ വിമാനത്താവളത്തിൽ അത്യാവേശത്തോടെ, അല്ല; അത്യാര്‍ത്തിയോടെ സൌദിയുടെ മണ്ണിലേക്ക്‌ ഞാനെൻറെ കാല്‍ കുത്തിയതോടു കൂടി സൌദിയുടെ ആ പോരായ്മ മാറിക്കിട്ടി. ഒരു കുരുത്തം കെട്ടവൻറെ സാനിധ്യമില്ലാത്ത സൌദി എന്ന പോരായ്മ!

അപ്പോള്‍ സമയം രാത്രി രണ്ടു മണി. നാട്ടിലാണെങ്കില്‍ തുടക്കടവില്‍ കയ്യും വച്ച്‌ അന്തംവിട്ടുറങ്ങുകയായിരിക്കും. അതും നാട്ടിലെ ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരെയും സ്വപ്നം കണ്ട്‌. അന്നാ അര്‍ദ്ധ രാത്രി, എൻറെ മനസ്സില്‍ അങ്കുരിച്ചു നിൽക്കുന്നത്, രണ്ടു മഹാസ്വപ്നങ്ങള്‍.

അതിലൊന്ന്‌ ഇന്നു തന്നെ ജോലിക്ക്‌ കേറി നാളെ മുതല്‍ നാട്ടിലേക്ക്‌ പൈസ അയച്ചു തുടങ്ങണം എന്നുള്ളതാണ്‌. എമ്പാടും പൈസ! അങ്ങിനെ പൈസ അയച്ചയച്ച്‌ എനിക്ക്‌ മാടായി ഹംസാജിയെക്കാള്‍ വലിയ പൈസക്കാരനാവണം. എന്നിട്ട്‌ വേണം അരമൊഞ്ചുള്ള അയാളുടെ മോളെക്കാള്‍ വല്ല്യ ഒരു മൊഞ്ചത്തിയെ കെട്ടാന്‍. നാലേനാലു വരിയുള്ള ഒരു ലൌ ലെറ്റര്‍ കൊടുത്തതിന്‌, തറാ പറാന്ന്‌ വായിക്കാനറിയാത്ത ഓളെ ബാപ്പാനെ കൊണ്ട്‌ എന്നെ പാടവരമ്പത്തൂടെ നൂറേനൂറ്റിപ്പത്തിലോടിപ്പിച്ചതാണവള്‍.. വെറും അക്ഷര വിരോധിയായ താടക...

രണ്ടാമത്തെ സ്വപ്നം, ഈര്‍ക്കിളി പോലുള്ള ഈ ശരീരമൊന്ന്‌ പുഷ്ടിപ്പെടുത്തണം. നടക്കുമോന്നറിയില്ല. ഇപ്പോള്‍ മുഖത്താകെ ഉള്ളത്‌ കൈകോടാലിക്ക്‌ താഴിടാന്‍ പാകത്തിലുള്ള നാലു പല്ലുകളാണ്‌. അതും നല്ല സ്വര്‍ണക്കളറുള്ളത്‌. പിന്നെ തലമുടി. അതങ്ങിനെ കിടക്കുന്നു. ഉച്ചിയില്‍ നിന്നഞ്ചാറു മുടികള്‍ ഉയര്‍ന്നു പൊന്തി പൂവന്‍ കോഴിയുടെ അങ്കവാലു പോലെ വളഞ്ഞു ചെരിഞ്ഞ്‌.

മുടി നീട്ടിവളര്‍ത്തിയാല്‍ ഒരുമാതിരി കൊടപ്പനയുടെ മണ്ട പോലെയാണ്‌ അവസ്ഥ. ഇനി ചെറുതായി വെട്ടിയാലോ? കൊയ്ത്തു കഴിഞ്ഞ എള്ളിന്‍ പാടത്തേക്ക്‌ നോക്കിയ പോലുണ്ടാവും.. ചക്ക വന്ന്‌ തലയില്‍ വീണാലും ചക്കക്കേ കേട്‌ പറ്റൂ.

സൌദിയിലെ കാറ്റ്‌ ആദ്യമായി മുഖത്തടിച്ചപ്പോള്‍ തന്നെ മനസ്സിലായി, വന്ന സ്ഥലം വിമാനമിറങ്ങുന്നതു വരെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ആ കൊണാട്ടിലെ സായിപിൻറെ പ്ലേസ്സല്ലെന്ന്‌.. ഇവിടെ വീശുന്ന കാറ്റിനു പോലും ചൂടാണ്‌. ഉരുകുന്ന മനസ്സുകളുടെ കനലുകള്‍ പിന്നെയും പിന്നെയും ഊതിക്കത്തിച്ച്‌ അതങ്ങിനെ വീശി നടക്കുന്നു... ആ കാറ്റില്‍ കന്നിസ്വപ്നങ്ങളും വാടിക്കരിഞ്ഞ്‌ പ്രവാസിയെന്നൊരു സീലും നെഞ്ചില്‍ കുത്തി കുറേ മനുഷ്യ ജീവിതങ്ങള്‍. വിരഹത്തിൻറെ തേങ്ങലുകള്‍ക്കു മാത്രം ഭാഷാന്തങ്ങളില്ല.

നിലം പറ്റിയായ ഒരു ബസ്സ്‌ വന്നു. ലോഫ്ലോര്‍ ബസ്സൊക്കെ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു. ഇനിയാണ്‌ കടമ്പകള്‍. ആദ്യമായി സൌദിയില്‍ ക്യൂ നില്‍ക്കുമ്പോള്‍ കൈകാലുകള്‍ക്കൊരു ഉന്‍മാദമുണ്ടായിരുന്നു. ഒരു വിറയല്‍. കൌണ്ടറിൻറെ അടുത്തെത്താന്‍ നേരമാണ്‌ ശ്രദ്ധിച്ചത്‌. പാസ്പോട്ടിലേക്കും നമ്മള്‍ പൂരിപ്പിച്ച്‌ കൊടുക്കുന്ന കടലാസിലേക്കുമൊക്കെ നോക്കി അവിടെ ഇരിക്കുന്ന പോലീസുകാരന്‍ ഏതാണ്ടൊക്കെ ചോദിക്കുന്നു.

പടച്ചോനെ.. കൊഴഞ്ഞോ.. അറബി എന്നു വച്ചാല്‍ എനിക്ക്‌ മാഫീ കലം യാ നഹിയാണ്‌.. എന്നു വച്ചാല്‍, ഒന്നും തിരിയൂല.. തലക്കകത്ത്‌ മൊത്തം വിവരക്കേടുകള്‍ ധാരാളമുള്ളതു കൊണ്ടുതന്നെ പുതിയ പുതിയ കാര്യങ്ങള്‍ക്ക്‌ അവിടെ വല്ല്യ സ്കോപ്പില്ലായിരുന്നു. എൻറെ കൈകാലുകള്‍ക്ക്‌ പൂര്‍വാദികം ശക്‌തിയോടെ പിന്നെയും ഉന്‍മാദമുണ്ടാകാന്‍ തുടങ്ങി.. തൊണ്ടയിലാകെ ഒരു പരവേശം.. ഇത്‌ സൌദിയാണ്‌. സംഗതി ശരീഅത്താണ്‌. ഇജ്ജറബി പഠിച്ചിട്ട്‌ ഇബടന്ന്‌ പോയാമതീനെങ്ങാനും ആ പോലീസുകാരന്‍ പറഞ്ഞാല്‍....? ൻറെ പടച്ചോനെ... ഞാനൊന്ന്‌ ചുറ്റും നോക്കി.. ആരാ ഒരിത്തിരി വെള്ളം തരിക?

അങ്ങിനെ പേടിച്ചിരിക്കെ എൻറെ ഊഴമായി.. ഞാന്‍ പോലീസുകാരനെ ഒന്നു നോക്കി... ഒരു ജിംഖാന സാധനം... താടിയാണെങ്കില്‍ നെഞ്ചോളമുണ്ട്‌.. ഞാനെൻറെ താടിയൊന്ന്‌ തപ്പി നോക്കി... എവിടെ? പശു ചാണകമിട്ടിടത്ത്‌ നാല്‌ പുല്ല്‌ കൂടുതല്‍ മുളക്കുന്നത്‌ പോലെ, താടിയുടെ മൂവാണ്ടന്‍ കോണില്‍ വാടിയ നാലഞ്ചു രോമങ്ങള്‍ അങ്ങിങ്ങായി നില്‍ക്കുന്നു.. അതും പൊളിഞ്ഞ പടത്തിൻറെ സെകന്റ് ഷോയ്ക്ക് ആളുകള്‍ വരി നില്‍ക്കുന്ന പോലെ!

വിറക്കുന്ന കൈകളോടെ ഞാന്‍ പാസ്പോര്‍ട്ട്‌ ആ പോലീസുകാരൻറെ നേരെ നീട്ടി. അയാളെന്നെ ഒരു നോട്ടം. ടിജി രവി ജലജയെ നോക്കുന്ന പോലെ. എനിക്ക്‌ സ്വല്‍പം മൂത്രശങ്ക പോലെ തോന്നി. കൈകാലുകള്‍ക്ക്‌ മാത്രമല്ല, ഇപ്പോള്‍ മൊത്തം ശരീരത്തിനും ഉന്‍മാദം പിടിച്ചിരിക്കുന്നു. വേലിയില്‍ നിന്നും ചോര കുടിക്കാനായി ഓന്ത്‌ നോക്കുന്ന പോലെ ഞാനയാളെ തുറിച്ചുനോക്കി നില്‍ക്കേ, സംഭവിക്കാന്‍ പാടില്ലാത്തതും സംഭവിച്ചു. അയാള്‍ എന്നോടെന്തോ ചോദിക്കുന്നു. ഞാന്‍ ചുറ്റിലും നോക്കി. സംഗതി വശാല്‍, നാട്ടില്‍ നിന്നും പണ്ടൊക്കെ ഉംറക്കു വന്ന കോയിഅലവിയും മറ്റുമൊക്കെ ഇവിടത്തെ ധാരാളം കഥകള്‍ ഓകുപാലത്തിലിരുന്ന്‌ പറഞ്ഞു തന്നിട്ടുണ്ട്‌. അതില്‍ പെട്ട ഒന്നാണ്‌, അറബി പറഞ്ഞാല്‍ മലയാത്തിലും മലയാളം പറഞ്ഞാല്‍ അറബിയിലും പറയുന്ന ഒരു യന്ത്രം ഇവിടെ ഉണ്ടത്രെ. ആ യന്ത്രം ഉപയോഗിച്ചാണത്രെ ആദ്യമൊക്കെ നമ്മള്‍ അറബികളുമായി സംസാരിക്കുക. ഞാന്‍ ചുറ്റുപാടും നോക്കി. എവിടെ ആ യന്ത്രം. കാണാനില്ലല്ലോ? അറബികള്‍ പറയുന്നത്‌ നമ്മളോട്‌ മലയാളത്തിലും നമ്മള്‍ പറയുന്ന മലയാളം അങ്ങോട്ട്‌ അറബിയിലും പറയുന്ന ആ സുന!

അയലിമ്മെ കേറ്യ കോഴിയെ പോലുള്ള എൻറെയാ നിര്‍ത്തം കണ്ടപ്പോള്‍ പോലീസുകാരന്‌ സംഗംതി മനസ്സിലായിക്കാണും. അയാള്‍ വീണ്ടും ആവര്‍ത്തിച്ചു.. ഇത്തവണ ഹിന്ദിയിലാണ്‌. ആ അതിഭീകരമായ ഉന്‍മാദാവസ്ഥയ്ക്കിടയിലും "ബാപാ നാം" എന്നാണ്‌ അയാള്‍ പറയുന്നത്‌ എന്ന്‌ തിരിച്ചറിഞ്ഞ എനിക്ക്‌ എന്നെ തന്നെ അഭിനന്ദിക്കാന്‍ തോന്നി. സംഗതി സ്ക്കൂളില്‍ ഹിന്ദി മാഷ്‌ കീരിയും ഞാന്‍ പാമ്പുമായിരുന്നെങ്കിലും ഈ ചോദിച്ചതെൻറെ ബാപ്പാൻറെ പേരാണെന്ന്‌ മനസ്സിലാക്കാനുള്ള വിവരമൊക്കെ എനിക്കുണ്ടായിരുന്നു.

അങ്ങിനെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനിയാണ്‌ രണ്ടാം ഘട്ടം. അതൊരു വല്ലാത്ത ബല്ല്യെടങ്ങാറിൻറെ ഔലുംകഞ്ഞ്യാണ്‌. അതായത്‌, സൌദി അറേബ്യയിലെ, രണ്ടായിരത്തി അഞ്ചിനൊക്കെ മുൻപുള്ള ബാഗേജ്‌ പരിശോധന.

വരിയുടെ ഒരു മൂലയില്‍ നാട്ടില്‍ നിന്നും കൊണ്ടു വന്ന വക്കിടഞ്ഞ കാര്‍ട്ടൂണുമായി ഞാനും നിന്നു. ഇതെല്ലാം പെട്ടെന്നൊന്ന്  കഴിഞ്ഞ്‌ പുറത്തിറങ്ങിയിരുന്നെങ്കില്‍, ഇപ്പോള്‍ തന്നെ പണിക്ക്‌ കേറാമായിരുന്നു. എങ്കില്‍ നാളെമുതല്‍ നാട്ടിലേക്ക്‌ പണമയച്ച്‌ തുടങ്ങാമായിരുന്നു. നാട്ടില്‍ കുമിഞ്ഞു കൂടാന്‍ പോകുന്ന പണവും, കെട്ടാന്‍ പോകുന്ന മൊഞ്ചത്തിയും എൻറെ മനോമുകുരത്തിലങ്ങിനെ ഒരു മിന്നല്‍പിണര്‍ പോലെ ജ്വലിച്ചു വന്നപ്പോഴേക്കും, മുന്നിലെ അറബി പോലീസുകാരനെ കുറിച്ചുള്ള ചിന്തകള്‍ നെഞ്ചില്‍ പൂച്ചയെ പോലെ മാന്താന്‍ തുടങ്ങി.

ആ കാലത്തെ ലഗേജ്‌ പരിശോധന ഒരു കടമ്പയാണ്‌. എങ്ങാനും വല്ല മയക്കു മരുന്നിൻറെ പൊട്ടും പൊടിയും നമ്മുടെ പെട്ടിയില്‍ നിന്നും കിട്ടിയാല്‍ അപ്പോള്‍ തന്നെ എയര്‍പോര്‍ട്ടിൻറെ ഒരു മൂലക്കലേക്കു മാറ്റി നിര്‍ത്തി തലവെട്ടുമെന്നാണ്‌ കോയി അലവിയൊക്കെ പറഞ്ഞത്‌. അങ്ങിനെ ഒരഞ്ചാറു പേരെയെങ്കിലും ദിവസം വെട്ടാറുണ്ടത്രെ. എൻറെ പെട്ടിയില്‍ അത്ര വലിയ സംഗതികളൊന്നും ഇല്ല. അമ്മാവനു കൊടുക്കാന്‍ അമ്മായി സ്നേഹപൂര്‍വം തന്ന രണ്ടുകിലോ ഒണക്കസ്രാവ്‌. പിന്നെ അച്ചാറ്‌, കിച്ചാറ്‌, ചിപ്സ്‌, മിക്ച്ചര്‍ തുടങ്ങിയ വിലപിടിപ്പുള്ള സംഭവങ്ങള്‍. പോരാത്തതിന്‌ എൻറെ ചില വസ്‌ത്രങ്ങള്‍. ഒരു കുപ്പി കൊട്ടന്‍ ചുക്കാദി കുഴമ്പും. പിന്നെ ബാലരമ, ബാലമംഗളം ഇത്യാദി മഹത്തായ ഗ്രന്ഥങ്ങള്‍. വേറെ ഒന്നുമില്ല.

പക്ഷെ ഞാനെങ്ങാനും അറിയാതെ ആരെങ്കിലും എൻറെ ലഗേജില്‍ മയക്കു മരുന്നുകള്‍ വച്ചിട്ടുണ്ടെങ്കിലോ? മനോമുകുരത്തില്‍ ആ ചോദ്യമൊരു വെള്ളിടിയായി വെട്ടിയിറങ്ങിയപ്പോള്‍ എനിക്ക്‌ വീണ്ടും ഉന്‍മാദമുണ്ടായി. പടച്ചോനെ... ൻറെ തല!!!

നാട്ടിലെ ഓകുപാലമെന്ന യൂണിവേയ്സിറ്റിയില്‍ വച്ച്‌, കോയി അലവി എന്ന പ്രൊഫസര്‍ പറഞ്ഞു തന്ന ഒരു സംഭവം ഓര്‍മയില്‍ തെളിഞ്ഞു വന്നു. ഇത്‌ സൌദി അറേബ്യയാണ്‌. മുസ്ലിമീങ്ങളായ അറബികളുടെ രാജ്യം. ഇവിടത്തെ പോലീസുകാരോട്‌ അങ്ങോട്ട്‌ കേറി സലാം പറഞ്ഞാല്‍ അവര്‍ക്ക്‌ വലിയ സന്തോഷമാകുമത്രെ. ഒരോരോ കേസില്‍ പെട്ട്‌ അവരെയൊക്കെ പോലീസ്‌ പിടിച്ചപ്പോള്‍ പോലീസുകാരോട്‌ അങ്ങോട്ട്‌ കേറി സലാം പറഞ്ഞതിൻറെ പേരില്‍ മാത്രം അവരെ വെറുതെ വിടുക മാത്രമല്ല, ഒരു വട്ടം ചായക്ക്‌ പൈസയും കൊടുത്തിട്ടുണ്ടെന്നാണ്‌ അവൻ പറഞ്ഞത്‌.

അറബി അറിയാത്ത ഈ സാദുവിന്‌ രക്ഷപ്പെടാനിതാ ഒരു മാര്‍ഗം. ആ നില്‍ക്കുന്ന പോലീസുകാരനോടൊരു സലാം പറഞ്ഞു നോക്കാം. വേണമെങ്കില്‍ ക്ലോസപ്പിൻറെ  പരസ്യത്തിലെ പെണ്ണ്‌ ചിരിക്കുന്ന മാതിരി ഒരു ചിരിയും ചിരിക്കാം. സ്വര്‍ണപ്പല്ലിൻറെ കാര്യം ഓര്‍മ വന്നപ്പോള്‍ ചിരി തല്‍ക്കാലം കട്ട്‌ ചെയ്‌തു. വെറുതെ എന്തിനാ അയാളെ പേടിപ്പിക്കുന്നത്?! അങ്ങിനെ പേടിച്ചു പേടിച്ചു നില്‍ക്കുന്ന എനിക്കും വന്നു ആ ഊഴം.

അസ്സലാമു അലെയ്ക്കും സര്‍....

പോലീസുകാരന്‍ ആകെ മൊത്തത്തിലൊരു നോട്ടം. അതിൻറെ കാരണം എൻറെ മുഖത്ത്‌ ജന്‍മനാ ഉള്ള ആ കള്ളലക്ഷണമാവാം.. ആ നോട്ടം കണ്ടപ്പോഴുള്ള അത്യുന്‍മാദത്തിൻറെ ഇടയിലും, ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. ആ പോലീസുകാരന്‍ എൻറെ പുറത്തൊക്കെ തട്ടി, നീ പൊയ്ക്കോടാ എന്ന്‌ മലയാളത്തിലെന്നോട്‌ പറഞ്ഞ്‌, പോകാന്നേരം ഒരു അഞ്ചു റിയാലും തരുമെന്ന്‌... എന്നാൽ സംഭവിച്ചതോ?!

വഅലെയ്ക്കും സലാം......കൈഫ്‌ ഹാലക്കന്‍ത്ത യാ ശബാബ്‌.. യശ്ഫി, അന്തക്ക്‌ മൌജൂദ്‌....? ഇഫ്ത ശന്ത.

പടച്ചോനെ... തീവണ്ടിക്കാണോ തല വച്ചത്‌... എനിക്കാകെ തല പെരുക്കുന്ന പോലെ തോന്നി. ജനിച്ചിട്ടിന്നേ വരെ വെള്ളിയാഴിച്ച പള്ളിയിലെ ഖുതുബയല്ലാതെ അറബിയിലൊന്നും കേള്‍ക്കാത്ത ഒരു സാദുജീവിയായ എന്നോട്‌ ആ പോലീസുകാരന്‍ യാതൊരു മയവുമില്ലാതെ അറബി പറയുന്നു. അതും അയമുവിൻറെ  ചായക്കടയിലെ കടിച്ചാലും വലിച്ചാലും കിട്ടാത്ത മാല്‍പൊരി പോലത്തെ അറബി.. ദുഷ്ടന്‍. പരമ ദുഷ്ടന്‍..

ഞാന്‍ വിഷണ്ണനായി തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി. എവിടെ ആ യന്ത്രം? അറബി മലയാളവും, മലയാളം അറബിയുമാക്കുന്ന ആ യന്ത്രം?

എൻറെയാ പന്തം കണ്ട പെരുച്ചായിയെ പോലുള്ള നിര്‍ത്തം കണ്ടിട്ടാവണം ശബ്ദത്തിനൊരല്‍പ്പം കനം കൂട്ടി പോലീസുകാരന്‍ പിന്നെയും അറബിയില്‍ കലപിലാന്നെന്തൊക്കെയോ പറയാന്‍ തുടങ്ങി. ഞാന്‍ അയാളെ നോക്കി കണ്ണും തുറിപ്പിച്ച്‌ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നൊരു അശരീരി കേട്ടു.

അതേയ്‌, അന്നോടാ ബാഗൊക്കെ തൊറന്ന്‌ കാണിച്ചു കൊടുക്കാനാ പറയുന്നത്‌. വേഗം ചെന്നോ.. അല്ലെങ്കിനി തന്തയ്ക്കും തള്ളയ്ക്കുമൊക്കെ വിളിക്കും..

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു ഒരാള്‍.. ഗ്യാസു സിലണ്ടറിന്‌ കയ്യും കാലും വച്ച പോലൊരു രൂപം. ആ ഓമന ബോഡി കണ്ടാലേ അറിയാം, മൂപ്പര്‌ കുറച്ചു കാലമായിട്ട്‌ ഗള്‍ഫാശ്രമത്തിലെ അന്തേവാസിയാണെന്ന്‌. ഇനി ഇയാളായിരിക്കുമോ ആ യന്ത്രം? മലായളം അറബിയും അറബി മലയാളവുമാക്കുന്ന യന്ത്രം? ആവോ; ആര്‍ക്കറിയാം.

ഞാനധികം ചിന്തിക്കാനൊന്നും നിന്നില്ല. വേഗം ചെന്ന്‌ ബാഗ്‌ തുറന്ന്‌ പോലീസുകാരൻറെ മുമ്പിലേക്ക്‌ നീട്ടി. അയാളുടെ കയ്യില്‍ ഒരു പേനാ കത്തിയുണ്ടായിരുന്നു. അതു കൊണ്ട്‌ ഓരോ സാധനങ്ങളും തട്ടി മറിച്ചു നോക്കി, അവസാനം അയാള്‍ ഒണക്കസ്രാവിൻറെ പൊതിയിലെത്തി. എടുത്തൊന്നു മണത്ത്‌ നോക്കിയപ്പോള്‍ ആ മുഖത്ത്‌ നവരസങ്ങള്‍ മിന്നിമറഞ്ഞു. പിന്നെ ചിപ്സിന്റെയും മിക്ച്ചറിന്റെയും പൊതിക്ക്‌ ഓരോ കുത്ത്‌. അച്ചാറിൻറെ പാക്കിന്‌ കുത്തുമെന്ന്‌ ഞാന്‍ ഭയന്നെങ്കിലും കുത്തിയില്ല.

പക്ഷെ, കൊട്ടന്‍ ചുക്കാദി കുഴമ്പിൻറെ  കുപ്പിയാണ്‌ കണ്ടകശനിയായത്‌.. അയാളാ കുപ്പിയെടുത്ത്‌ മണത്ത്‌ നോക്കി. പിന്നെ എൻറെ മുഖത്ത്‌ നോക്കി ഒരൊറ്റ ചോദ്യം..

യെശ്‌ ഹാതാ?

സംഗതി വശാല്‍ ആ സമയം ആ പഹയന്‍ ഇതെന്താണ്‌ എന്നല്ലാതെ മറ്റൊന്നും ചോദിക്കാന്‍ തരമില്ലെന്ന് എനിക്കറിയാം. കൊട്ടന്‍ ചുക്കാദി കുഴമ്പാണ്‌ എന്ന്‌ പറയാന്‍ ഞാന്‍ നാക്കു വളച്ചെങ്കിലും വേണ്ടാന്ന്‌ വച്ചു. ഇനി അറബിയില്‍ അതെങ്ങാനും വല്ല തെറിയുമാണെങ്കിലോ?? ഞാന്‍ പതുക്കെ തലതിരിച്ച്‌ പിന്നിലെ ഗ്യാസു സിലണ്ടര്‍ രൂപിയെ നോക്കി. കശ്മലനത്‌ പ്രതീക്ഷിച്ചിരുന്നു എന്ന്‌ തോന്നുന്നു. മൂപ്പര്‍ എന്നെ കാണാത്ത പോലെ എയര്‍പോര്‍ട്ടിൻറെ അട്ടവും നോക്കി ഒരൊറ്റ നില്‍പ്പാണ്‌. അട്ടത്തൻറെ അമ്മായിൻറെ തട്ടമുണ്ടോന്നു ചോദിക്കാന്‍ സത്യത്തിലെൻറെ നാക്കു ചൊറിഞ്ഞു വന്നതാണ്‌. പക്ഷെ, ചോദിച്ചില്ല. തിരിഞ്ഞ്‌ പോലീസുകാരൻറെ കണ്ണിലേക്ക്‌ ദയനീയമായി നോക്കി. എൻറെയാ നോട്ടവും നില്‍പ്പും മട്ടും മാതിരിയുമൊക്കെ കണ്ടപ്പോള്‍ പോലീസുകാരന്‌ കാര്യം തിരിഞ്ഞു. അട്ടം നോക്കി നിന്നവനെ, യാ മുഹമ്മദെന്ന്‌ വിളിക്കുന്നത്‌ കേട്ടപ്പോള്‍; ഹൊ, ഇവരൊക്കെ ഒരിക്കല്‍ കണ്ടവരുടെ പേരൊക്കെ എങ്ങിനെ ഓര്‍ത്തിരിക്കുന്നു എന്ന്‌ ഞാനത്ഭുതപ്പെട്ടു. പിന്നെയാണ്‌ മനസ്സിലായത്‌.  ഇന്നത്തെ കാലത്ത്, അറബികള്‍ മനുഷ്യനെന്ന്‌ തോന്നുന്ന സകല സാധനങ്ങളേയും വിളിക്കുന്ന ഒരു പേരാണ്‌ മുഹമ്മദെന്ന്‌....

പോലീസുകാരൻറെ കയ്യിലെ കൊട്ടന്‍ ചുക്കാദി കുഴമ്പിലേക്കും ശേഷം കൊട്ടത്തേങ്ങ പോലെ ചുക്കിച്ചുളുങ്ങി നില്‍ക്കുന്ന എൻറെ മുഖത്തേക്കും മാറിമാറി നോക്കി. എന്താത്‌ എന്നാ നോട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. കൊട്ടന്‍ ചുക്കാദി കുഴമ്പാണ്‌ എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍, അതെങ്ങിനെ അറബിയില്‍ പറയും എന്നാലോചിക്കാനൊന്നും ആ ദേഹം മിനക്കെട്ടിരിക്കില്ല. കൈകള്‍ കൊണ്ട്‌ മേലേ എണ്ണ തേക്കുന്നത്‌ പോലെ ആംഗ്യം കാണിച്ച്‌ അയാളെന്തോ പോലീസുകാരനോട്‌ പറഞ്ഞു. പോലീസുകാരനെല്ലാം മനസ്സിലായി. അങ്ങിനെ എനിക്കെൻറെ വിലപ്പെട്ട സാധനങ്ങൾ തിരിച്ചു കിട്ടി.

അപ്പോള്‍ ഇത്രയേ ഉള്ളൂ അറബി. അങ്ങിനെ ഒരു വിധം അവിടന്ന്‌ തടിയൂരി. എയര്‍ പോര്‍ട്ടിൻറെ  പുറത്തേക്കിറങ്ങി. ഇനി അമ്മാവനെ വിളിച്ചു വരുത്തനം. ഇന്നു തന്നെ പണിക്ക്‌ കേറണം. നാളെ മുതല്‍ നാട്ടിലേക്ക്‌ പൈസ അയച്ചു തുടങ്ങണം. അമ്മാവനെ എയര്‍ പോര്‍ട്ടില്‍ നിന്നും വിളിക്കാനാണ്‌ പറഞ്ഞിരിക്കുന്നത്‌. എയര്‍ പോര്‍ട്ടിൻറെ പുറത്തേക്കെത്തിയതോടെ കണ്ടു. കുറേ ആളുകള്‍ പുറത്തേക്കിറങ്ങി വരുന്ന ഓരോരുത്തരോടും എന്തൊക്കെയോ ചോദിച്ചു കൊണ്ടവിടെ നില്‍ക്കുന്നു. അതില്‍ ഒരു മലയാളി ശബ്ദം..

വണ്ടി വേണോ... വണ്ടി... വണ്ടി...

ആ ശബ്ദം ശ്രദ്ധിച്ചു. നോക്കിയപ്പോള്‍ കണ്ടു.. ഒരു ഉണ്ടക്കണ്ണനെ... മെല്ലെ നൂറ്റിപ്പത്തിൻറെ ചിരിയും ചിരിച്ച്‌ അങ്ങോട്ട്‌ ചെന്നു. ഒരു കസ്റ്റമറെ കിട്ടിയ സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ച അദ്ദേഹത്തിൻറെ ചിരി, "ഇവിടെ എവിടെന്നാ ഒന്ന്‌ ഫോണ്‍ വിളിക്ക്യാ" എന്ന എൻറെ ചോദ്യം കേട്ടപ്പോള്‍ മാഞ്ഞു.

"അവ്ടെവിടെങ്കിലും ഉണ്ടാകും" അയാൾ  കുറച്ചപ്പുറത്തേക്ക്‌ കൈ ചൂണ്ടി. ഞാന്‍ അങ്ങോട്ടു നടന്നു. അവിടെ ഒരു മേശയും അതിൻറെ അടുത്തൊരു പെണ്ണും പിന്നെ ഒരു ഫോണുമൊക്കെ പ്രതീക്ഷിച്ച എനിക്കതൊന്നും കാണാനായില്ല. പകരം ചുമരില്‍ അള്ളിപ്പിടിച്ച്‌ നില്‍ക്കുന്ന നാലഞ്ചു ഫോണുകള്‍ വരിവരിയായി നില്‍ക്കുന്നത്‌ കണ്ടു.

ഞാന്‍ ഒരു ഫോണിൻറെ അടുത്ത്‌ ചെന്നു. എങ്ങിനെ വിളിക്കണമെന്നൊരു തിട്ടവുമില്ല. റിസീവെറുത്ത്‌ ചെവിയില്‍ വച്ച്‌, നമ്പറിലിട്ട്‌ ഞെക്കി നോക്കി. ദാണ്ടെ അറബിയിലെന്തൊക്കെയോ പറയുന്നു, തൊട്ടടുത്തൊരു മലയാളി ആണെന്ന്‌ തോന്നുന്ന ചെങ്ങായി ആര്‍ക്കോ ഞെക്കി നോക്കിയിട്ട്‌ കിട്ടാതെ ഇരിക്കുന്നുണ്ട്‌. ഞാന്‍ അയാളോട്‌ ചോദിച്ചു..

അതേ.... ഇതീനെങ്ങിനെയാ വിളിക്ക്യാ...?

പൂച്ച കരയുന്ന പോലത്തെ ശബ്ദത്തില്‍ എന്നോടെന്തൊക്കെയോ പറഞ്ഞ്‌, കയിലെ റിസീവറും വലിച്ചെറിഞ്ഞ്‌ അയാളൊരു പോക്ക്‌.. പടച്ചോനെ... ദുനിയാവില്‌ ഇങ്ങനത്തെ ഭാഷകളും ഉണ്ടോ?

കുറച്ചപ്പുറത്തൊരാള്‍ കുട്ട്യാള്‌ ചോറ്‌ തിന്നുന്നതിൻറെ ഇടത്തും വലത്തും കോഴികള്‍ നടക്കുന്ന പോലെ വട്ടം തിരിയുന്നുണ്ട്‌. എന്നെയല്ലേ ശ്രദ്ധിക്കുന്നത്‌ എന്നൊരു ശങ്ക.... ഒരു മിനിറ്റങ്ങിനെ നിന്നപ്പോള്‍ അയാള്‍ വന്നൊരൊറ്റ ചോദ്യം...

മലയാളിയാണോ? ഹൌ, രക്ഷപ്പെട്ടു.. അന്നൊന്നും മനസ്സില്‍ ലഡു പൊട്ടാന്‍ തുടങ്ങിയിട്ടില്ലാത്തതു കൊണ്ട്‌ വലിയ മത്തങ്ങ പൊട്ടി.

അതെ.. ഇതീന്‌ എങ്ങനെയാ ഫോണ്‍ വിളിക്ക്യാ....

അതിന്‌ കോയന്‍സ്‌ വേണം..

കോയന്‍സൊ.. അതിപ്പൊ എവിടെ കിട്ടും?

ഞാന്‍ തരാം.. മൂന്ന്‌ കോയന്‍സിന്‌ അഞ്ചു റിയാലാവും... അതും പറഞ്ഞ്‌ അയാളൊരു പുഞ്ചിരി വിടര്‍ത്തി.. ഹൌ.. എന്തൊരു പുഞ്ചിരി. ഷക്കീല പടത്തിന്റെ പോസ്റ്ററു കണ്ട കുഞ്ഞാപ്പാക്കാൻറെ ചിരി തന്നെ. നിവര്‍ത്തിയില്ലാതെ ഞാനഞ്ചു റിയാല്‌ കൊടുത്തു. പടച്ചോനെ.. സൌദിയില്‍ ചിലവാക്കുന്ന ആദ്യത്തെ റിയാലാണ്‌. അതും അഞ്ചു റിയാല്‌. നാട്ടിലെ അറുപത്‌ ഉറുപ്പ്യ.. ഹൌ.. നെഞ്ച്‌ പൊട്ടുന്നു.. എൻറെ അഞ്ചു റിയാലിന്‌ അയാള്‍ തന്നത്‌ മൂന്ന്‌ റിയാലിൻറെ കോയന്‍സ്‌. നിന്ന നില്‍പ്പില്‍ അയാള്‍ക്ക്‌ ലാഭം രണ്ടു റിയാല്‌. ഞാനെൻറെ മനസ്സില്‍ കണക്കു കൂട്ടി. ഇക്കണക്കിനാണ്‌ ഇവിടത്തെ കാര്യമെങ്കില്‍ ഞാന്‍ മലപ്പുറം ജില്ല മൊത്തത്തില്‌ വാങ്ങുമല്ലൊ പടച്ചോനെ...

അമാന്തിക്കാതെ ഞാന്‍ ഫോണില്‍ കോയന്‍സിട്ടു. മണ്ടയിലൂടെ ഇട്ട കോയന്‍സ്‌ ഫോണിൻറെ മൂട്ടിലൂടെ തിരിച്ചു വന്നു. ഇതെന്താ തൂറ്റലുള്ള ഫോണോ? അപ്പോള്‍ അടുത്ത ഫോണില്‍ ഒരാള്‍ വന്നു. ഞാന്‍ അയാളെ ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌. നമ്പര്‍ അടിച്ചു കഴിഞ്ഞാണ്‌ കോയന്‍ ഇടേണ്ടതെന്ന്‌. നമ്പര്‍ ഞെക്കിയപ്പോള്‍, ദാണ്ടെ ഫോണ്‌ അറബിയില്‍ തെറി പറയുന്നു. ഈ ഫോണെന്നീം കൊണ്ടേ പോകൂന്നാ തോന്നുന്നത്‌.. ചുറ്റിലും നോക്കിയപ്പോള്‍ കോയന്‍സ്‌ തന്ന മലയാളി അപ്പുറത്ത്‌ അടുത്ത അന്തംകമ്മിയെ കാത്തിരിക്കുന്നു. ഞാന്‍ നേരെ അയാളുടെ അടുത്തേക്ക്‌ ചെന്നു. ഫോണ്‍ നമ്പര്‍ കാണിച്ച്‌ കൊടുത്ത്‌ പറഞ്ഞു.

ദോക്കീം.. ഈ നമ്പര്‍ ഞെക്കുമ്പോ അറബീലെന്തൊക്കെയോ പറിണ്‌...

അയാള്‍ നമ്പറിലേക്കും എൻറെ മുഖത്തേക്കും മാറി മാറി നോക്കി.

ആ.. നാട്ടിന്ന്‌ ഇങ്ങോട്ട്‌ കുത്തുന്ന നമ്പറ്‌ അതേ പോല കൊണ്ടു വന്നതാ ല്ലെ.. ആ അവസാനത്തെ ആറക്കം മാത്രം കുത്ത്യാ മതി..പൂജ്യം പൂജ്യം തൊന്നൂറ്റാറൊന്നും മാണ്ട...

സംഗതി മനസ്സിലായപ്പോള്‍ ടി ദേഹത്തോട്‌ നന്ദിയൊന്നും പറയാന്‍ മിനക്കെടാതെ ഞാന്‍ വീണ്ടും ഫോണിൻറെ അടുത്തേക്കോടി. ഫോണെടുത്ത്‌ ഞെക്കി.. ആഹാ.. പീ പീന്ന്‌ ശബ്ദം കേള്‍ക്കാം.. കോയന്‍സിടാനാവും.. ഒരെണ്ണം ഇട്ടു. ഇപ്പോള്‍ അപ്പുറത്ത്‌ നിന്നും ഫോണ്‍ റിംഗ്‌ ചെയ്യുന്ന ശബ്ദം കേള്‍ക്കാം.. സമയം രണ്ടേ മുക്കാല്‍ മൂന്നു മണിയാണ്‌. ബെല്ലടിച്ച്‌ ബെല്ലടിച്ച്‌ ഫോണ്‍ ചാവാറായപ്പോഴാണ്‌ അപ്പുറത്ത്‌ ഫോണെടുത്തത്‌. അപ്പുറത്ത്‌ നിന്നും നല്ല പരുക്കന്‍ ശബ്ദത്തില്‍ ഹലൊ എന്ന്‌ കേട്ടപ്പോള്‍ അമ്മാവനല്ലെന്ന്‌ മനസ്സിലായി. അമ്മാവൻറെ റൂമിലെ ആരെങ്കിലും ആയിരിക്കും..

ഹലൊ.. അലവ്യാക്കല്ലെ.. ഞാന്‍ എയര്‍ പോര്‍ട്ടീന്നാ...

അപ്പുറത്തൊരു മൌനം. രണ്ടു മൂന്ന്‌ നിമിഷം കഴിഞ്ഞപ്പോളൊരു ചോദ്യം..

മീന്‍ അന്‍ത്ത?

മീനെന്താന്നൊ? തെന്ത്‌ ഒല്‍ക്കമല്ലെ സ്വഭാവാത്‌? ഒരു സാദു ജീവി എടങ്ങേറായി നാട്ടിന്നിങ്ങട്ട്‌ വന്നിട്ട്‌ ആദ്യം തന്നെ ചോദിക്കുന്നത്‌ മീനെന്താന്ന്‌? സൌദീ അറേബ്യയിലെന്താ മീനൊന്നും കിട്ടൂല്ലെ..? ദേഷ്യം വന്നെങ്കിലും ഞാന്‍ പറഞ്ഞു.

മീനൊണക്ക സ്രാവാ.. ഇങ്ങളാ അലവ്യാക്കാനൊന്ന്‌ വിളി..

താമ്പാള പാത്രം സിമന്റു തറയില്‍ വീണപോലെ കലപിലാന്ന്‌ ചില ഡയലോഗുകള്‍. അപ്പോഴാണ്‌ മനസ്സിലായത്‌. അപ്പുറത്തേതോ അറബിയാണെന്ന്‌. അങ്ങിനെ സൌദിയിലെ ആദ്യത്തെ ഫോണ്‍ വിളി റോംഗ്‌ നമ്പറിലോട്ട്‌ വീശി. എന്തായാലും അറബി പറയുന്ന മുഴുവന്‍ തെറിയും കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ മെല്ലെ താഴെ വച്ചു. ഫോണ്‍ നമ്പറില്‍ ഏതെങ്കിലും അക്കം മാറിയിട്ടുണ്ടാവും. ഇനി രണ്ടു കോയന്‍സ്‌ കൂടിയുണ്ട്‌. രണ്ടാമതും നമ്പര്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങി. അതും ആറ്റം ബോംബുണ്ടാക്കുന്നത്രയും സൂഷ്മതയോടെ. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ അപ്പുറത്തെ ഡയല്‍ ടോണും കേട്ടിരുന്നു. ഫോണെടുത്ത്‌ ഹലൊ എന്ന്‌ പറയുന്നത്‌ കേട്ടപ്പോള്‍ ഒരു ഉള്‍ക്കുളിര്‌.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൌദിയിലേക്കു വരുന്നത്‌ പ്രമാണിച്ച്‌ അമ്മാവനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നതിനാല്‍ ഫോണില്‍ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നു. അന്നാദ്യമായി ജീവിതത്തില്‍ ഫോണിലൂടെ ഒരു ശബ്ദം കേട്ടപ്പോള്‍ രോമാഞ്ചമുണ്ടായി. തിരിച്ചറിയാനാവാത്ത ഒരു വികാരം. അതു പറഞ്ഞറിയാക്കാന്‍ എനിക്കറിയുന്ന വാക്കുകള്‍ പോര...

അബൂതി.

42 comments:

  1. ആ അതിഭീകരമായ ഉന്‍മാദാവസ്ഥയ്ക്കിടയിലും ബാപാ നാം എന്നാണ്‌ അയാള്‍ പറയുന്നത്‌ എന്ന്‌ തിരിച്ചറിഞ്ഞ എനിക്ക്‌ എന്നെ തന്നെ അഭിനന്ദിക്കാന്‍ തോന്നി. സംഗതി സ്ക്കൂളില്‍ ഹിന്ദി മാഷ്‌ കീരിയും ഞാന്‍ പാമ്പുമായിരുന്നെങ്കിലും ഈ ചോദിച്ചതെന്റെ ബാപ്പാന്റെ പേരാണെന്ന്‌ മനസ്സിലാക്കാനുള്ള വിവരമൊക്കെ എനിക്കുണ്ടായിരുന്നു.. ഹൌ.. എന്തൊരു ബുദ്ധി!

    ReplyDelete
  2. ആദ്യ ഗള്‍ഫ് യാത്രയുടെ രസകരമായ അവതരണം വായിച്ചു അല്പം ചിരിച്ചു. ഏറെക്കുറെ എല്ലാവരുടെയും ആദ്യ യാത്ര ഇങ്ങിനെ ഒക്കെ തന്നെ. :)

    ReplyDelete
  3. എയര്‍ പോര്‍ട്ടിലെ അനുഭവം അതീവരസകരമായി എഴുതി..
    പല സന്ദര്‍ഭങ്ങളിലും വല്ലാതെ ചിരിച്ചു പോയി.

    ReplyDelete
  4. ഇത് വായിച്ചു കുറെയധികം ചിരിച്ചു.... ചിരിച്ചു കണ്ണ് നിറഞ്ഞു... അടുത്ത കാലത്തൊന്നും മനസ്സ് നിറയെ ഇങ്ങിനെ ചിരിച്ചിട്ടില്ല.

    ReplyDelete
  5. ആദ്യാനുഭവം അസ്സലായ ഒഴുക്കോടെ അവതരിപ്പിച്ചു. നീണ്ട പോസ്ടാനെങ്കിലും വായിച്ചവസാനിക്കുന്നത് അറിയുന്നത്തെ ഇല്ല. അത്ര രസകരമായി സരസമായി എഴുതി. ആ മലയാളം അറബിയാകുന്നതും അറബി മലയാളമാകുന്നതുമായ യന്ത്രം ഭാവിയില്‍ ഉണ്ടാകും എന്ന് തോന്നുന്നു. വളരെ ഇഷ്ടായി.

    ReplyDelete
  6. ഒരു പാടു ചിരിച്ചു.നന്നായി എഴുത്ത് . ആശംസകള്‍ അബൂതീ....

    ReplyDelete
  7. നന്നായി എഴുതി അബൂതി... എന്റെ ആദ്യ വിദേശ പര്യടനം ഏതാണ്ടിതുപോലെ ഒക്കെ തന്നെ ആയിരുന്നു.

    ReplyDelete
  8. ഇപ്പോള്‍ സൌദിക്കാരനെക്കാള്‍ ഗംഭീരമായി അറബി സംസാരിക്കാറായിട്ടുണ്ടാവും അല്ലേ. നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

    ReplyDelete
  9. നമിച്ചെടാ നമിച്ചു!
    ഇതാണ് മോനേ എഴുത്ത്.
    ഈയടുത്തൊന്നും ഇത്രേം നല്ലൊരു നര്‍മ്മാനുഭവം വായിച്ചിട്ടില്ല.
    (എന്ന് കരുതി നീയിതൊരു ശീലമാക്കേണ്ട. കണ്ണൂരാന്റെ പണി കളയരുതെന്ന്.
    കേട്ടോടാ അബ്ബൂ)

    കുറച്ചുപേരെ ഇങ്ങോട്ടേക്കു കെട്ടിയെടുക്കട്ടെ. വീണ്ടും കാണാം!

    ReplyDelete
  10. ആദ്യ അനുഭവം അത് ഇതുപോലെക്കെ തന്നെ എഴുത്ത് കസറി ട്ടാ...

    ReplyDelete
  11. അപ്പോള്‍ സമയം രാത്രി രണ്ടു മണി! നാട്ടിലാണെങ്കില്‍ തുടക്കടവില്‍ കയ്യും വച്ച്‌ അന്തംവിട്ടുറങ്ങുകയായിരിക്കും.

    സുന്ദരമായ സത്യം. ഹാ ഹാ ഹാ.
    അല്ലാതെ ഈ സമയത്തൊക്കെ എന്നാ
    ചെയ്യാനാ ?

    ഞാനിങ്ങനെ ഓരോ ഇഷ്ടമായ ഭാഗൂം അതിന്റെ വകയുള്ള എന്റെ കമന്റും ഇടാം ന്ന് കരുത്യാണ് ഇങ്ങനെ തുടങ്ങിയത്. പക്ഷെ വായന തുടങ്ങിയപ്പൊ പിന്നെ അങ്ങനെ അതീന്ന് കമന്റിനിങ്ങ്ട് പോരാൻ തോന്നീല.!
    ഇതിൽ ഒരു മൂന്നു വട്ടമെങ്കിലും ആവർത്തിക്കുന്ന ഒരു വാചകമുണ്ട്,ദാ,

    'ഇന്നു തന്നെ പണിക്ക്‌ കേറണം. നാളെ മുതല്‍ നാട്ടിലേക്ക്‌ പൈസ അയച്ചു തുടങ്ങണം.'

    അത് നല്ല രസകരമായിരുന്ന് ട്ടോ. ഓരോ സമയത്തും ആ ഡയലോഗ് വരുന്ന സമയവും സന്ദർഭൂം.

    സംഗതി ഉടനീളമുള്ള കോമഡിയിൽ നിന്ന് ഞാൻ വല്ലാതങ്ങായിപ്പോയത് ഈ കാര്യം വായിച്ചപ്പോഴാണ്,

    'ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു ഒരാള്‍.. ഗ്യാസു സിലണ്ടറിന്‌ കയ്യും കാലും വച്ച പോലൊരു രൂപം. ആ ഓമന ബോഡി കണ്ടാലേ അറിയാം, മൂപ്പര്‌ കുറച്ചു കാലമായിട്ട്‌ ഗള്‍ഫാശ്രമത്തിലെ അന്തേവാസിയാണെന്ന്‌. ഇനി ഇയാളായിരിക്കുമോ ആ യന്ത്രം? മലായളം അറബിയും അറബി മലയാളവുമാക്കുന്ന യന്ത്രം? ആവോ; ആര്‍ക്കറിയാം.'

    നന്നായിരിക്കുന്നു ട്ടോ.
    ആശംസകൾ.

    ReplyDelete
  12. ചിരിക്കാന്‍ വക നല്കിയ പോസ്റ്റ് , രസകരമായി എഴുതി

    ReplyDelete
  13. ഗംഭീരമായിട്ടുണ്ട്, കേട്ടൊ. അഭിനന്ദനങ്ങള്‍....

    ReplyDelete
  14. ഹഹ... കലക്കി.. നല്ല കിടിലന്‍ സംഭവം.. എഴുത്തില്‍ ഒരു കണ്ണൂരാന്‍ ശൈലി മുഴച്ചു നില്ക്കുന്നുണ്ടോ എന്നൊരു സംശയം.. എന്തായാലും നന്നായിട്ട് അവതരിപ്പിച്ചു.. :)

    ReplyDelete
  15. ഹഹ .....യാത്ര വിശേഷങ്ങള്‍
    ഇഷ്ടപെട്ടു..ആശംസകള്‍...

    ReplyDelete
  16. എഴുത്ത് കേമം , വായിച്ചു നന്നായി ഇഷ്ട്ടപെട്ടു . നര്‍മ്മം നന്നായി വഴങ്ങും ഇയാള്‍ക്ക് . നന്നായി ചിരിപ്പിച്ച പോസ്റ്റ്‌, ഉപമകള്‍ കിടു ആയിട്ടുണ്ട് :) കണ്ണൂരാന്റെ ശൈലിയുമായി നല്ല സാമ്യം തോന്നുന്നു എന്നത് യാദ്രിശ്ചികം ആണോ ?

    ReplyDelete
  17. സൌദി എയര്‍പോര്‍ട്ടിലെ ആദ്യാനുഭവം
    രസകരമായി എഴുതി.പൂര്‍വകാല സ്മരണകള്‍ തികട്ടിവന്നു.
    ആശംസകള്‍

    ReplyDelete
  18. ഹോ...നീ വല്ലാത്തൊരു സാധനംതന്നെയാണ് പഹയാ ...
    അടിപൊളി ..ഓരോ രംഗങ്ങളും മനസ്സില്‍ പതിഞ്ഞു നിന്നു ...
    ആശംസകളടാ...ചക്കരെ !
    അസ്രുസ്

    Pls ...change your comment location :
    settings >>>post and comment >>comment location >>Embedded >>save settings

    ReplyDelete
  19. കന്നിയാത്രയിലെ വങ്കത്തരങ്ങള്‍ രസം പിടിപ്പിച്ചു അബൂതി. :) നന്നായീട്ടോ..

    ReplyDelete
  20. ചിരിച്ചു,രസിച്ചു എന്നൊന്നും പറഞ്ഞാല്‍ മതിയാവില്ല. അത്രക്കും ഉസാറായി!.പിന്നെ ഏതുപമയാണ് കൂടുതല്‍ രസമായത് എന്നു പറയാന്‍ കഴിയാതെ കുഴങ്ങി എന്നു തന്നെ പറയാം.ചില സമയങ്ങളില്‍ പഴയ ബഹദീറിനേയും ചിലപ്പോള്‍ മുസ്ലിയാരുടെ വയള് പോലെയും ഓര്‍മ്മയില്‍ വന്നു.കുറെ നീളമുണ്ടെങ്കിലും ഒറ്റയിരുപ്പിനു തന്നെ മുഴുവന്‍ തിര്‍ത്തു. സന്തോഷായി.

    ReplyDelete
  21. ബഹദൂര്‍ എന്നു തന്നെ വായിക്കണം. ആധാരത്തില്‍ തിരുത്തും പോലെ തിരുത്തുന്നു.

    ReplyDelete
  22. ചിരിച്ചു മോനേ ചിരിച്ചു..!! ജ്ജ് വെറും അബൂതിയല്ല ..!!

    ReplyDelete
  23. കൊള്ളാം നല്ല ഉപമകള്‍ വായിച്ചു നന്നായി ചിരിച്ചു...:)


    ഇന്‍കുന്‍ത്തും അന്‍കുന്‍ത്തും.
    (ഇന്നെ കുത്ത്യാലന്നീം കുത്തും)

    ReplyDelete
  24. ചിരിക്കാന്‍ കുറെ ഉണ്ടായിരുന്നു ...
    മീന്‍ അന്‍ത്ത? തെറി വല്ലതുമാണോ ?

    ReplyDelete
  25. മീന്‍ അന്‍ത്ത? = who are you

    ReplyDelete
  26. hahahha കൊള്ളാം ആദ്യം എല്ലാരും ചിന്തിക്കുനതു പോലെ തന്നെ

    ReplyDelete
  27. ha ha ha ...അടിപൊളി.....ശെരിക്കും ആദ്യം ഗള്‍ഫില്‍ വന്നപ്പോള്‍ ചെക്കിങ്ങ്നു നിന്നപ്പോ എനിക്കും തോന്നി കേട്ടോ .ഇനി ആരേലും ഞാന്‍ അറിയാതെ എന്റെ ബാഗില്‍ മയക്കു മരുന്ന് ഇട്ടിടുണ്ടാകുമോ..:Pഎന്നത് ...കുറെ ചിരിച്ചു...നര്‍മത്തില്‍ പോതിഞ്ഞതനെലും ആദ്യമായി ഗള്‍ഫില്‍ വരുന്ന എല്ലാവരുടെയും വിചാരവികാരങ്ങള്‍ ശെരിക്കും അറിയാനുണ്ട്...ആശംസകള്‍...

    ReplyDelete
  28. Pathivupole, Athi manoharam...!

    Ashamsakal...!!!

    ReplyDelete
  29. ഹഹ ... ഈ അനുഭവം മനോഹരമായി അവതരിപ്പിച്ചു.
    കലക്കന്‍ പോസ്റ്റ്‌ ... അബസ്വരാഭിനന്ദനങ്ങള്‍

    ReplyDelete
  30. കൊള്ളാം അബൂതി, അങ്ങനെ അബൂതിയും ഗള്‍ഫില്‍ എത്തി....

    ReplyDelete
  31. അതീവരസകരമായി എഴുതി.ആശംസകള്‍...

    ReplyDelete
  32. ഇങ്ങളു സൗദീലെവിടാ ?

    ഞാൻ ഇമിഗ്രേഷനു അഞ്ച് മണിക്കൂറാ നിന്നത്... സ്വീകരിക്കാൻ വരുന്ന അറബികളെ ഒക്കെ പ്രതീക്ഷിച്ച് വന്ന് , പാക്ക്കളും, ബംഗാളീസും മലയാളീസും കൗണ്ടറിൽ കെട്ടിക്കിടക്കണ കണ്ടപ്പോഴേ നെഞ്ച് കലങ്ങിയതാ...

    എഴുത്ത് രസിപ്പിച്ച്...

    ReplyDelete
  33. വന്നിറങ്ങിയത് ജിദ്ദയിലാനെങ്കിലും ഇപ്പോള്‍ റിയാദിലാണ്..

    ReplyDelete
  34. അവധിക്കു പോരുമ്പോള്‍ ആ യന്ത്രം ഒരെണ്ണം വാങ്ങിക്കൊണ്ട് വരണം.അനുഭവവും എഴുത്തും കലക്കി.

    ReplyDelete
  35. എനിക്കും തോന്നിയിരുന്നു ഇനി ഞാനറിയാതെ ആരെങ്കിലും എന്‍റെ ബാഗില്‍ മയക്കുമരുന്ന് വെച്ചിട്ടുണ്ടെങ്കിലോന്ന് .ചിരിച്ചുകൊണ്ട് വായിച്ചു


    'ഇന്നു തന്നെ പണിക്ക്‌ കേറണം. നാളെ മുതല്‍ നാട്ടിലേക്ക്‌ പൈസ അയച്ചു തുടങ്ങണം.'

    ReplyDelete
  36. അബൂതീ, ഇതെന്തൊരു ഊത്ത്‌.കസറി. വായിച്ചു തീർന്നതറിഞ്ഞില്ല. ഇനി അങ്ങോട്ടെ വിശ്യങ്ങളും പിന്നീട്‌` പറയണം.. ട്ടോ..

    ReplyDelete
  37. ഗൾഫനുഭവം രസകരം

    ReplyDelete