അമീര്‍ ഫവാസിലെ മൊട്ടക്കുന്നിൻറെ മുകളിലേക്ക് സായാഹ്ന സൂര്യൻറെ സുവര്‍ണകിരണങ്ങള്‍ ഒലിച്ചിറങ്ങി. ഷാഫി ഹുക്ക വലിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കു ചുറ്റും ഓടിക്കളിക്കുന്ന പേരക്കുട്ടികളുടെ ബഹളം.
കനലടുപ്പിൻറെ മുകളില്‍ വേവുന്ന കോഴിക്ക് കാവലിരിക്കുകയാണു ഞാന്‍. അത് കരിഞ്ഞു പോകാതെ നന്നായി വേവിച്ചെടുക്കണം. ഒരു ചെറുകാറ്റ് ആ ജോലിയിലെന്നെ സഹായിക്കുന്നുണ്ട്. ഇപ്പോള്‍ അത്യുഷ്ണകാലമല്ല. അതു കൊണ്ടു തന്നെ, ഇനിയും മഹായന്ത്രങ്ങളുടെ ഉരുക്കുമുഷ്ടികള്‍ മാന്തിയെടുത്തിട്ടില്ലാത്ത ഈ കുന്നിന് മുകളിലീ, സുവര്‍ണ വെയിലിലിങ്ങനെ ഇരിക്കാനൊരു പ്രത്യേക സുഖമുണ്ട്.
ഉയര്‍ന്ന കുന്നിന് മുകളില്‍ നിന്നും, വിദൂരതയിലെ കാഴ്ച്ചകളിലേക്ക് കണ്ണും നട്ടിരിക്കുക! ഇതിപ്പോള്‍ എൻറെ കൂടി വിനോദമായി മാറിയിരിക്കുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പിവിടെ ധാരാളം കുന്നുകളുണ്ടായിരുന്നു. ഈയൊരെണ്ണമൊഴികെ എല്ലാം ചുരണ്ടിയെടുത്തിരിക്കുന്നു മനുഷ്യൻറെ സ്വാര്‍ത്ഥതയുടെ ഉരുക്കു മുഷ്ടികള്‍. ജിദ്ദയെന്ന മഹാനഗരം ഇടവേളകളില്ലാതെ പ്രസവിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കു വേണ്ടി നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളെ മനുഷ്യന് നിര്‍ദയം കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്. മനുഷ്യൻറെ അത്യാര്‍ത്തി പ്രകൃതിയുടെ തേങ്ങല്‍ ഒരിക്കലും കേള്‍ക്കാറില്ല. ദേശാന്തരങ്ങള്‍ വിത്യാസമില്ലാത്ത കാര്യമാണല്ലോ അത്!
ചെമ്പുനാണയം പോലെ ചുവന്ന സൂര്യന് അസ്തമിക്കാനൊരുങ്ങി നില്ക്കവേ, നിറഞ്ഞ വയറുമായി ചെറുകിളികള്‍ തിരിച്ചു പറക്കുന്നുണ്ടായിരുന്നു. മരുഭൂമിയിലും അവയ്ക്കു ചേക്കേറാന്‍ ചില്ലകളുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തന്നെ!
ദൂരെ മക്ക-ജിദ്ധ അതിവേഗ പാതയിലൂടെ നിരനിരയായി ഒഴുകുന്ന വാഹനങ്ങളൊരു മഹാനദിയിലെ ജലസഞ്ചാരത്തോടൊപ്പം നീങ്ങുന്ന പാഴവ്സ്തുക്കളെ ഓര്‍മിപ്പിച്ചു. കനലടുപ്പില് ചില കനലുകള്‍ പൊട്ടിപ്പിളരുമ്പോള്‍ ഓടിക്കളിക്കുന്ന തീപ്പൊരികള്‍ തരുന്നതൊരു ക്ഷണഭംഗുരമായ പൂരക്കാഴ്ച്ചകളാണ്.
സൂര്യന് താന്നു കഴിഞ്ഞിരിക്കുമ്പോളൊരു വിളക്കിൻറെ വെളിച്ചത്തില്‍ ഷാഫിയും പേരക്കുട്ടികളും ഞാനും വട്ടമായിരുന്ന് ചുട്ട കോഴിയും റൊട്ടിയും കഴിച്ചു. കുന്നിറങ്ങുമ്പോള്‍ വെളിച്ചം പിന്‍വാങ്ങിയ ഭൂമിയില്‍ ഇരുട്ട് അധികാരം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. മഗ്രിബ് കുന്നിന് മുകളില്‍ നിന്നും നമസ്ക്കരിച്ചു. ഇനി ഇശായ്ക്ക് മുന്‍പേ വീടെത്തണം. ബുധനാഴിച്ചകളിലെ ഒരു പതിവാണിത്. ഒരായിരം കയറിട്ട് നാട്ടില്‍ നിന്നും മനസ്സിനെ അങ്ങോട്ടു വലിക്കുന്ന ഓര്‍മകളുടെ കടുംപിടിത്തത്തില്‍ നിന്നും, ഇടക്കിടെ കിട്ടുന്ന മോചനം!
മഞ്ഞുകാല പ്രഭാതങ്ങളില്‍ പറമ്പിലെ പുള്ളിച്ചേമ്പിലയില് മുത്തു പോലെ മഞ്ഞു തുള്ളിയൂറും. പ്രപഞ്ചം മുഴുവന്‍ തന്നില്‍ പ്രതിഫലിക്കുന്നുണ്ടെന്ന മട്ടിലിരിക്കുന്ന മഞ്ഞുതുള്ളി, എന്തൊരു കൌതുകമാണ്. പിരിച്ചെടുത്ത ചേമ്പിലയില്‍ നിന്നും, ഒരു കൈതെറ്റിൻറെ പേരില്‍ മണ്ണിലേക്കതു വീണുടയും. പ്രവാസത്തിൻറെ കാരാഗ്രഹത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കടന്നു വന്ന, അന്നേ ഞാന്‍ തിരിച്ചറിഞ്ഞതാണ്. ഞാനൊരു ചേമ്പിലയും, സൌദിയിലെ ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന എൻറെ സങ്കല്‍പ്പങ്ങള്‍ വെറും മഞ്ഞു തുള്ളിയുമായിരുന്നു എന്ന്!
ജിദ്ധയിലെ റവാബി എന്ന സ്ഥലം പൊതുവെ ശാന്തമാണ്. അലമ്പു പിള്ളാരുടെ ശല്ല്യം വല്ലാതില്ലാത്ത സ്ഥലം. വലിയൊരു വില്ലയില്‍ ഷാഫിയുടെ അഞ്ചാണ്മക്കളും അവരുടെ കുടുംബങ്ങളുമെല്ലാം ഒരുമിച്ചാണു താമസം. വില്ലയും, വിശാലമായ മുറ്റവും, പൂന്തോട്ടവും വലിയൊരു മതില്‍കെട്ടിനകത്താണ്. മുറ്റത്ത് ഷാഫി ഒരു ഖൈമ (കൂടാരം) കെട്ടിയിട്ടുണ്ട്. ഖൈമയോടു ചാരി എനിക്കുമൊരു മുറിയുണ്ട്. അവിടെ കൃത്യമായടിക്കുന്ന അലാറങ്ങള്ക്കിടയിലെ വരണ്ട ഉറക്കത്തിലും, കാറ്റിനോടു കൊഞ്ചുന്ന തെങ്ങോലകള്‍ ഞാന്‍ സ്വപ്നം കാണും. അടിമ വ്യവസ്ഥിതി നിലനിന്നിരുന്ന അറേബ്യയിലെ പുതുതലമുറയുടെ നെഞ്ചില്‍ നിന്നും, ഇന്നും ഉടമസ്ഥൻറെ ധാര്‍ഷ്ട്യം പാടേ മാഞ്ഞു പോയിട്ടില്ല. ജാഹിലിയാ കാലഘട്ടത്തേറ്റ പുഴുക്കുത്തുകളില്‍ നിന്നും ഇപ്പോഴും ചീഞ്ചലങ്ങളൊഴുകാറുണ്ട്. അപ്പുറത്തും ഇപ്പുറത്തുമുള്ള ചിലരെ തട്ടിച്ചു നോക്കുമ്പോള്‍ സത്യം പറയണമല്ലോ. എനിക്കിവിടെ സുഖമാണ്. പരമ സുഖം!
ഷാഫിയോ മക്കളോ എന്നോട് ക്രൂരമായി പെരുമാറാറില്ല. സൌമ്യരായിരുന്നു അവര്‍. ഷാഫി ഇടക്കിടക്കു പറയും. നീയെനിക്കെൻറെ ഖാലിദിനെ പോലെയാണെന്ന്. ഖാലിദ് ഷാഫിയുടെ മൂത്ത പുത്രനാണ്. ഷാഫിക്ക് 60 വയസ്സെങ്കിലും ആയിട്ടുണ്ടാവും. ജരാനരകള്‍ക്ക് അദ്ദേഹത്തെ അങ്ങിനെയൊന്നും അക്രമിക്കാനായിട്ടില്ല. എങ്കിലും ഒരു വാഹനാപടം ഇടത്തേ കാലിൻറെ സ്വാധീനം നശിപ്പിച്ചു. ഒരു ഊന്നു വടിയുടെ സഹായം വേണം നടക്കാന്‍. ആ ഊന്നു വടിയാണ് ഞാനദ്ദേഹത്തിന്. അദ്ദേഹം എവിടേക്കു പോകുന്നതും എൻറെ കൂടെയായിരുന്നു. അടുത്തിടപഴകി എനിക്കും അദ്ദേഹത്തിനുമിടയില്‍ വല്ലാത്തൊരു ഊഷ്മള ബന്ധം ഉടലെടുത്തിരുന്നു. അദേഹം എന്നോടു സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ ചിരിച്ചു കൊണ്ടു സംസാരിക്കും. ദേഷ്യം വന്നാല്‍ ചിരിക്കാതെയും. കയര്‍ക്കാറില്ല. ഇടയ്ക്കിടയ്ക്ക് നാട്ടിലെ വിശേഷങ്ങള്‍ ചോദിക്കും. നല്ല പോലെ തമാശ പറയും. സാധനങ്ങള്‍ വാങ്ങിക്കാന്‍ തരുന്ന കാശിലെ ചെറിയ ബാക്കി അദ്ദേഹം വാങ്ങാറേ ഇല്ല. കൊടുക്കുമ്പോള്‍ പറയും നിൻറെ പെണ്മക്കള്ക്കെൻറെ വക എന്ന്. അപ്പോഴൊക്കെ എൻറെ നെഞ്ചിലൊരു വിങ്ങലുണ്ടാകും. മക്കളുടെ കൊഞ്ചലുകള്‍ കാതില്‍ മുഴങ്ങും. പ്രിയപ്പെട്ടവളെ ഓര്‍ക്കും. മഹാകവിയുടെ വാക്കുകളെത്ര സത്യം! ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍!
പേരക്കുട്ടികള്‍ പലപ്പോഴും എനിക്കു മുന്പില് നരകത്തിൻറെ വാതില്‍ തുറന്നിടാറുണ്ടായിരുന്നു. അവരെ സ്ക്കൂളിലേക്ക് കൊണ്ടു പോകുന്നത് ഞാനാണ്. തിരിച്ചു കൊണ്ടു വരുന്നതും. ഒരു മാരണം പിടിച്ച ജോലിയാണത്. ഇങ്ങോട്ടെന്നു പറഞ്ഞാല്‍ അങ്ങോട്ടു പോകുന്ന കുട്ടികളാണ്. വൈകുന്നേരംകട്ടത്തോടെ ഒരിറക്കമുണ്ട്. ഒരുത്തന് വേണ്ടത് ഹംബര്ഗറായിരിക്കും. അതിനു തെക്കോട്ടു പോകണം. മറ്റൊരുത്തനു വേണ്ടത് ഷവര്മയായിരിക്കും. അതിനു വടക്കോട്ടു പോകണം. എങ്ങിനെയാണീ കൂട്ടികള്‍ ഓരോരുത്തരും ഓരോരോ ആവിശ്യങ്ങള്‍ വേറെ വേറെ പറയാന്‍ പഠിച്ചത് എന്നത്ഭുതപ്പെടാറുണ്ട്. അവര്‍ക്കിടയില്‍ ഞാന്‍ നീര്ചുഴിയിലെ ഒരില പോലെയാണ്.
അടുത്തള്ള ഖാദര്‍ക്കാൻറെ ഗ്രോസറി വൃത്തിയാക്കിക്കൊടുത്തും, ഷാഫിയുടെ അയല്‍വാസികളായ ചിലരുടെ കാറുകള്‍ കഴുകികൊടുത്തുമെക്കെ മോശമല്ലാത്ത ഒരു അധിക വരുമാനവും ഞാനുണ്ടാക്കുന്നുണ്ട്. ഷാഫിക്കോ മക്കള്‍ക്കോ അതിനു വിരോധവും ഇല്ല. ഒരു മഹാപര്വതത്തോളമുണ്ട് പ്രാരാബ്ധം. പുറമേ, ഇരുന്നെഴുനേല്ക്കുന്ന പോലുള്ള പെണ്മക്കളുടെ വളര്‍ച്ച. മൂത്തവള്‍ വയസ്സറിയിച്ചിരിക്കുന്നു എന്നു ഭാര്യയുടെ കത്തു കിട്ടിയപ്പോള്‍ നെഞ്ചൊന്നു പിടഞ്ഞതാണ്.
എത്ര പെട്ടെന്നാണവള്‍ വളര്‍ന്നത്? ഇന്നലെയല്ലേ, അവളെൻറെ കൈവിരല്‍ തുമ്പില്‍ തൂങ്ങിക്കൊഞ്ചിയിരുന്നത്? ആദ്യമായി ഇങ്ങോട്ടു പോരുമ്പോള്‍ ഉമ്മയുടെ കയ്യില്‍ നിന്നും കുതറാന്‍ ശ്രമിച്ചു കൊണ്ടെൻറെ നേരെ കൈനീട്ടിക്കരയുന്ന അവളുടെ ചിത്രം ഇന്നും കണ്ണില്‍ നിന്നു മാഞ്ഞിട്ടില്ല. അവളിന്നൊരു സ്ത്രീയായിരിക്കുന്നു.
അക്ഷരം പഠിച്ചു തുടങ്ങിയ കാലത്ത്, ഉമ്മയെഴുതിയ കത്തിലവളുടെ ഒരു ഒറ്റവരിച്ചോദ്യമുണ്ടായിരുന്നു. ബാപ്പായ്ക്ക് സൌദീലെന്താണ് പണിയെന്ന്. ഞാനെഴുതി; ബാപ്പായ്ക്കിവിടെ റോഡിലൂടെ പോകുന്ന പട്ടികളെ സ്വര്‍ണക്കല്ലു കൊണ്ടെറിയുന്ന പണിയാണെന്ന്. നീറുന്ന ഓര്‍മകളിലും സുഖമുള്ള ചില പുഞ്ചിരികളുണ്ട്. ചേമ്പിലയിലെ മഞ്ഞു തുള്ളി പോലെ!
രാവിലെ കുട്ടികളെ സ്ക്കൂളില്‍ വിട്ടു വന്നു കിടന്നതാണ്. പത്തുപത്തരയായപ്പോള്‍ ഫോണിൻറെ ശബ്ദം. തെളിയാത്ത ഉറക്കത്തിലാരെയൊക്കെയേ പ്രാകിപ്പറഞ്ഞു കൊണ്ടു ഞാന്‍ ഫോണെടുത്തു. അപ്പുറത്ത് ശാരദയാണ്. കുറച്ചപ്പുറത്തെ സൌദിയുടെ വീട്ടിലെ ഖദ്ദാമ. ആ വലിയ വീട്ടിലെ പണി മുഴുവനെടുത്ത് ഉരഞ്ഞു തീരുന്ന ജീവനുള്ളൊരു കല്ല്. നാട്ടിലേക്കു പണമയക്കാന്‍ എന്നെയാണവള്‍ ആശ്രയിക്കാറുള്ളത്. ഇടക്കിടക്ക് ഫോണില്‍ വിളിച്ചു വലിയ സങ്കടങ്ങളൊക്കെ പറയും. ചിലപ്പോള്‍ കരയും. ആ കരച്ചില് ചിലപ്പോഴെങ്കിലും എൻറെ നെഞ്ചില്‍ മുളകരച്ചിട്ടുണ്ട്. ഇന്നവള്‍ സന്തോഷത്തിലാണ്. അവസാനം അവളതു നേടി. ഒരുപാടു കാലമായി അവളാവിശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഫൈനല്‍ എക്സിറ്റ്. അതു പറയാനാണ് വിളിച്ചത്. നാലഞ്ചു കൊല്ലം അവര്‍ക്കു കഴുതയെ പോലെ പണിയെടുത്തു കൊടുത്തതല്ലേ. സര്‍വീസ് മണിയായി വല്ലതും തന്നോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
എനിക്കൊന്നും വേണ്ട. എൻറെ ജീവനും കൊണ്ടിവിടന്നൊന്നു പോകാനായാല്‍ മതി. ഇനി ഒരു കുഴി കുത്തി അതില്‍ നിന്നാളുകള്‍ ഇഷ്ടം പോലെ സ്വര്‍ണം വാരുന്നുണ്ട് എന്നു പറഞ്ഞാലും ഞാനീ നാട്ടിലേക്കില്ല.
ആ വാക്കുകളിലുണ്ടായിരുന്നു. അവള് നീന്തിയ അഗ്നിസാഗരത്തിൻറെ ആഴം!!!!
വിവരമറിഞ്ഞപ്പോള്‍ ഖാദര്‍ക്ക പറഞ്ഞു. ഹൊ, രക്ഷപ്പെട്ടല്ലോ. അതു മതി. പരമ കഷ്ടമായിരുന്നു അതിൻറെ സ്ഥിതി. തിരിച്ച് റൂമിലേക്കു മടങ്ങുമ്പോള്‍ ഖാദര്‍ക്കയുടെ വാക്കുകള്‍ എൻറെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
മുതുകത്ത് പഞ്ചസാരച്ചാക്കെന്നു കരുതി പഞ്ഞിച്ചാക്കുമായി നദിയിലേക്കു ചാടിയ കഴുതയും നമ്മളും തമ്മിലെന്താടോ ഒരു വിത്യാസം? നാട്ടീന്ന് ഭാര്യയുടെ കത്തുണ്ടായിരുന്നു. മൂത്തവനവളെ അനുസരിക്കുന്നില്ലാന്ന്. നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം ഭാര്യമാരുടെ കണ്ണുനീരില്‍ കുതിരുന്ന തലയിണയാണ്. അല്ലേ? ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ നോക്കുന്ന പോയത്തക്കാരല്ലേ നമ്മള്?
ഒരു മനുഷ്യായുസിൻറെ മുഴുവന്‍ നിരാശയും ആ ചോദ്യത്തിലുണ്ടായിരുന്നു. അതെൻറെ കാതില്‍ പിന്നെയും മുഴങ്ങിക്കൊണ്ടേ ഇരുന്നു. ചോദ്യങ്ങള്‍ നെഞ്ചില്‍ ശ്വാസം മുട്ടി പിടയുമ്പോഴും ഉത്തരങ്ങളെവിടെയോ മയങ്ങുകയാണ്. ആരാണു ഗള്ഫുകാരന് എന്നു ചോദിച്ചാല്‍ നാട്ടിലുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് മരുക്കാട്ടില്‍ അടയിരിക്കുന്ന വികാരവും വിചാരവുമില്ലാത്ത ഒരു ജീവി എന്നേ പറയാന്‍ കഴിയുന്നുള്ളൂ. പ്രാരാബ്ധങ്ങളുടെ കള്ളക്കണക്കുകള്‍ പറഞ്ഞ് സ്വന്തം ജീവിതത്തെ പറ്റിക്കുന്നവര്‍.
ഓര്‍ത്തപ്പോള്‍ പുഛം കൊണ്ടു കോടിയ ഒരു ചിരി എൻറെ ചുണ്ടില്‍ വിടര്‍ന്നു.
ഷാഫിക്കിപ്പോള് പുതിയൊരു കൂട്ടുകാരനുണ്ട്. ഒരു യമനി. കുറുക്കൻറെ കണ്ണുകളും, കാപട്യം നിറഞ്ഞ മുഖവുമുള്ളൊരാള്. എന്നെ കണ്ണെടുത്താല്‍ കണ്ടു കൂട. ഏറ്റവും മോശമായേ പെരുമാറാറുള്ളൂ. അവനെയങ്ങു തല്ലിക്കൊന്നാലോ എന്നു പോലും തോന്നിയിട്ടുണ്ട്. സത്യത്തിൽ യമനികൾ അങ്ങിനെ അല്ല. നല്ല സ്നേഹവും അനുകമ്പയും ഉള്ളവരാണ്. ഇയാളെന്താണാവോ ഇങ്ങിനെ?
അങ്ങിനെയിരിക്കെ ഒരു ദിവസം ഞാനാ വാര്‍ത്ത കേട്ടു. ഷാഫി മറ്റൊരു വിവാഹം കൂടി കഴിക്കാന്‍ പോകുന്നു. യമനിയുടെ പതിനേഴു വയസ്സുള്ള മകളെ!
ചില യമനികള്‍ അങ്ങിനെയാണ്. പണക്കാരായ ആളുകള്‍ക്ക് ചെറിയ പ്രായമുള്ള പെണ്മക്കളെ യാതൊരു മടിയുമില്ലാതെ വിവാഹം കഴിച്ചു കൊടുക്കും. ചെന പിടിച്ച മാടിനെ അറുക്കുന്ന അറവുകാരൻറെ മനഃമ്മടുപ്പു പോലും അവര്‍ക്കീ വിഷയത്തിലില്ല. മകള്‍ക്കു കിട്ടുന്ന ഭീമമായ മഹറും, പ്രായമേറിയ ഭര്‍ത്താവിൻറെ മരണ ശേഷം വന്നെത്തുന്ന സ്വത്തുക്കളിലുമാണവരുടെ കണ്ണ്. സത്യത്തില്‍ ഇരുമ്പു പോലെ ഘനീഭവിച്ച ഹൃദയമുള്ള ആ പിതാക്കന്മാര് പെന്മക്കളെ ബലി കൊടുക്കുകയാണ്. ചുറ്റുപാടുകളും വ്യവസ്ഥിതികളും മാറുന്നു. പക്ഷെ ഇരകള്‍ എന്നും ഒരേ കൂട്ടരാണ്! ഒരേ കൂട്ടര്!!
വിവാഹത്തലേന്ന് ഷാഫി എൻറെ കൊച്ചു റൂമിലേക്കു വന്നു. എൻറെ കട്ടിലില്‍ ഇരുന്നു. എന്നോട് കടുപ്പത്തിലൊരു ചായ ആവിശ്യപ്പെട്ടു. ആ മുഖം കണ്ടാലറിയാം, അദ്ദേഹത്തിനെന്തോ ഒരു വേവലാതിയുണ്ടെന്ന്. അത് തന്നില്‍ നിന്നും ചോര്‍ന്നു പോവുന്ന ശക്തിയെ കുറിച്ചായിരുന്നു. ശക്തി നിലനിര്‍ത്താനും, വാടിനില്ക്കുന്ന അവയവയത്തെ ഒന്നുഗ്രരൂപിയാക്കിയെടുക്കാനും സഹായിക്കുന്ന ഇന്ത്യന്‍ രഹസ്യം വല്ലതും എനിക്കറിയുമോ എന്നദ്ദേഹം ചോദിച്ചപ്പോള്‍ കൈമലര്ത്തിക്കാണിക്കുകയല്ലാതെ എനിക്കു മറ്റു വഴികളൊന്നുമില്ലായിരുന്നു.
അറബികള്‍ക്ക് പൊതുവെ ലൈംഗീകതയെ കുറിച്ച് സംസാരിക്കാനൊരു മടിയുമില്ല. അതു കൊണ്ടു തന്നെ ഷാഫിക്ക് എന്നോട് കൂടുതല്‍ ഉദ്ധാരണം കിട്ടാനുതകുന്ന മരുന്നുണ്ടോ എന്നു ചോദിക്കാന്‍ മടിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. നിരാശയോടെ അദ്ദേഹം പോകാനൊരുങ്ങിയപ്പോഴാണ് ഞാനോര്‍ത്തത്. കിലോ അഞ്ചിലെ ഖഅവക്കടയില് ഒരു മുരിങ്ങാ മരമുണ്ട്. മുരിങ്ങാകായ അല്പസ്വല്പമൊക്കെ ഉത്തേജനമുണ്ടാക്കുന്ന ഒരു സംഗതിയാണ് എന്നാണ് കേട്ടുകേള്‍വി.
സംഗതി പറഞ്ഞപ്പോള്‍ അതു പച്ചയായി കഴിക്കേണ്ടി വരുമോ എന്നതായിരുന്നു ഷാഫിയുടെ സംശയം. വേവിച്ചു നല്കാമെന്നായി ഞാന്‍. മൂപ്പര്ക്കൊരുപാടു സന്തോഷമായി. ആ സന്തോഷം എൻറെ കയ്യില്‍ ഒരഞ്ഞൂറു റിയാലിൻറെ രൂപത്തില്‍ പുഞ്ചിരി തൂവിയപ്പോള്‍, ഇദ്ദേഹം ഓരോ മാസത്തില്‍ ഓരോ കല്ല്യാണം കഴിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആത്മാര്തമായും ആഗ്രഹിച്ചു പോയി.
ഖഅവക്കടയിലെ മരത്തില്‍ നിന്നും നാലഞ്ചു മുരിങ്ങാകായ സംഘടിപ്പിച്ചു. കടയിലെ മലയാളികള്‍ നട്ടുപിടിപ്പിച്ചുണ്ടാക്കിയതാണത്. വിവാഹ ദിവസം എനിക്കറിയാവുന്ന വിധത്തില്‍ ഞാന്‍ അത്, എരിവ് തീരെ ചേർക്കാതെ പാചകം ചെയ്യുകയും, വൈകുന്നേരം ഷാഫി സമൂലം തിന്നു തീര്‍ക്കുകയും ചെയ്തു. സന്തോഷത്തോടെ എന്നോടൊരു നന്ദി പറഞ്ഞ് അദ്ദേഹം പുതിയ മണവാട്ടിക്കു വേണ്ടി സജീകരിച്ച് പുതിയ വീട്ടിലേക്ക് പോയി. ഞാന്‍ കൊണ്ടു ചെന്നാക്കി എന്നു പറയുന്നതാണ് ശരി.
നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ചുണ്ടിലെരിയുന്ന സിഗരറ്റുമായി റുമിനു പുറത്തൊരു കസേരയില്‍ ഞാന്‍ മാനം നോക്കിയിരുന്നു. നക്ഷത്രങ്ങള്‍ നന്നേ കുറവ്. പാല് മഴ ചിന്തുന്ന പത്തിരി വട്ടമുള്ള അമ്പിളി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിക്കുന്നു. അങ്ങു നാട്ടില്‍ എന്നെയും സ്വപ്നം കണ്ടൊരുത്തി കിടക്കുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഒരുള്ക്കുളിര് വ്യാപിച്ചു. ഒരു വിഷാദവും ഞാനറിയാതെ എന്നിലേക്കു ലയിച്ചു ചേര്‍ന്നു. ആ നിലാമഴയേറ്റു ഞാനെത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. കിടന്നുറക്കം പിടിച്ചു വന്നപ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്.
അസഹ്യമായ മുട്ടായിരുന്നു അത്. അര്‍ദ്ധ രാത്രി അങ്ങിനെ എൻറെ വാതിലില്‍ മുട്ടുന്നത് ആരായാലും എനിക്കപ്പോള്‍ ആ വ്യക്തിയോട് വല്ലാത്ത ദേഷ്യം തോന്നി. മനസ്സാലെ രണ്ടു തെറി വിളിച്ചു കൊണ്ടാണ് വാതില്‍ തുറന്നത്. തൊട്ടു മുന്നിലതാ എനിക്കൊരു പരിചയവുമില്ലാത്ത മുഖവുമായി ഖാലിദ്!!
ഞാന്‍ അമ്പരന്നുവശായി. എനിക്കൊന്നും ചോദിക്കാനവസരം കിട്ടിയില്ല. എൻറെ ബനിയനിൻറെ മാറു കൂട്ടിപ്പിടിച്ച്, പരസ്പരം മൂക്കു മുട്ടുമാറ് മുഖമടുപ്പിച്ച്, അമറുന്ന പോലെ അദ്ദേഹം ചോദിച്ചു.
നായെ, നീ എന്തു വിഷമാണെടാ എൻറെ പിതാവിന് നല്‍കിയത്?
ആ മുഖം, ശബ്ദം, ചോദ്യം ചോദിച്ച രീതി, ചോദ്യത്തിൻറെ സാരം, എല്ലാം കൂടിയായപ്പോള്‍ കാറ്റു പോയ ബലൂണ്‍ പോലെ എൻറെ സര്‍വാംഗങ്ങളും ദുര്‍ബലപ്പെട്ടു പോയി. ഒരു പൊട്ടനെ പോലെ ഞാനദ്ദേഹത്തിൻറെ കണ്ണില്‍ നോക്കി. അപ്പോഴേക്കും അങ്ങോട്ടു കടന്നു വന്ന കണ്ടു പരിചയമില്ലാത്ത ഒരാള്‍ തൻറെ അഖാല്‍ (തലയിലെ കറുത്ത വളയം) കൊണ്ടെന്നെ അടിച്ചു.
എൻറെ പുറത്താണ് അടി കൊണ്ടത്. ജീവന് പിടഞ്ഞു പോയി. വേദന കാരണം നിലവിളിക്കാന്‍ പോലുമായില്ല. അമര്‍ത്തിയ ഒരമറല്‍ മാത്രം എന്നില്‍ നിന്നുയര്‍ന്നു. വേച്ചു താഴെ വീണു പോയ എന്നെ പിന്നെയും അടിക്കാന്‍ അയാള്‍ തുനിഞ്ഞെങ്കിലും ഖാലിദ് തടഞ്ഞു. ഷാഫിയുടെ മറ്റു മക്കള്‍ കൂടി അങ്ങോട്ടു കടന്നു വന്നു. അവരുടെ കൂടെ രണ്ടുമൂന്നു പോലീസുകാരുമുണ്ടായിരുന്നു. ഒന്നും ചോദിക്കാനോ പറയാനോ ആരും നിന്നില്ല. ശബ്ദവും കേള്‍വിയും നഷ്ടപ്പെട്ട, കാഴ്ച്ച തിരിച്ചറിയാനാവാത്ത ഒരു ജന്തു കണക്കെ നില്‍ക്കുകയായിരുന്ന എന്നെ, ബനിയനിൻറെ പിറകില്‍ കൂട്ടിപ്പിടിച്ച്, വലിച്ചിഴച്ച്, ഒരു പോലീസുകാരന് അവരുടെ വണ്ടിയിലേക്ക് തള്ളി. ദുര്ബലമായൊന്നു എതിര്‍ക്കാന്‍ പോലും എനിക്കായില്ല. അപ്പോഴും എനിക്കറിയില്ലായിരുന്നു, എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന്. സര്‍വ്വ നാശത്തിൻറെ ഒരു കാഹളം എൻറെ കാതിലപ്പോള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
ഉയര്‍ന്നൊരു പോലീസുദ്ധ്യോഗസ്ഥനാണ് ചോദ്യം ചെയ്യുന്നത്. അറിയേണ്ടത് ഞാന്‍ ഷാഫിക്ക് കൊടുത്തത് എന്തു വിഷമാണ്, ഏതു കടയില്‍ നിന്നാണു വാങ്ങിയത് എന്നെല്ലാമാണ്. നടന്ന സംഗതികളൊക്കെ വള്ളി പുള്ളി വിടാതെ ഞാന്‍ പറഞ്ഞു. പക്ഷെ അവരൊരു നിലയ്ക്കും വിശ്വസിച്ചില്ല. ഷാഫിക്ക് ഞാന്‍ കൊടുത്ത ഭക്ഷണത്തില്‍ വിഷമുണ്ടായിരുന്നു. അദ്ദേഹം ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഞാന്‍ എന്താണോ അദ്ദേഹത്തിനു നല്‍കിയത് , അതു മാത്രമാണ്, അദ്ദേഹം മാത്രമായിട്ടു കഴിച്ചത്. അതു കൊണ്ടു തന്നെ മനഃപ്പൂര്‍വം ഞാന്‍ അദ്ദേഹത്തിനു വിഷം നല്കി എന്ന രീതിയിലാണ് കേസ് വന്നിരിക്കുന്നത്. ഒരിറ്റു ശ്വാസം പോലും കിട്ടാത്ത ഒരു പെട്ടിയിലടച്ചാലെന്ന വണ്ണം ഞാന്‍ കിടന്നു പിടഞ്ഞു. കരഞ്ഞവരുടെ കാലു പിടിച്ചു നോക്കി.
ഒരു രക്ഷയും എൻറെ മുമ്പിലില്ലായിരുന്നു. അവര്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുകയാണ്. എൻറെ ഉത്തരം അവരാഗ്രഹിക്കുന്ന വിധത്തിലല്ലാതാവുമ്പോള് ചിലപ്പോഴൊക്കെ എൻറെ നെഞ്ചിന്‍കൂടു പൊളിഞ്ഞു പോകുന്ന വിധത്തില്‍ നെഞ്ചിനു മാത്രമായി ഊക്കന്‍ ഇടി. ഓരോ ഇടിക്കും ഹൃദയം കുലുങ്ങി പ്രാണന് പിടഞ്ഞു.
അവരുടെ ആ ചോദ്യം ചെയ്യല്‍ കഴിയുന്നതു വരെ എൻറെ ദുര്‍ബല ജീവന് നിലനില്‍ക്കില്ലെന്നു തന്നെ ഞാനുറപ്പിച്ചു. ഇതെൻറെ അവസാനമാണെന്നും, ഈ ചുവരുകള്‍ക്കപ്പുറത്തേക്ക് ജീവനോടെ ഞാന്‍ പോവില്ലെന്നും ഞാനുറപ്പിച്ചു.
കേട്ടുകേള്‍വി മാത്രമുള്ള കാര്യങ്ങളാണിതെല്ലാം. ഇന്നത് നേരിട്ടനുഭവിക്കുന്നു. എന്താണെന്നോ ഏതാണെന്നോ ഞാനറിയാത്ത സംഭവത്തിൻറെ പേരില്‍.
ആ മുറിയിലുണ്ടായിരുന്ന നാലു പോലീസുകാരുടെ കണ്ണുകളിലേക്കും ഞാന്‍ മാറി മാറി നോക്കി. ഇല്ല. കാരുണ്യത്തിൻറെ ഒരു കണിക പോലും അവിടെയെങ്ങും കാണാനാവുന്നില്ല. എങ്ങിനെ ഉണ്ടാവാൻ. സ്വന്തം സ്പോൺസർക്ക് വിഷം കൊടുത്ത എന്നോട് അവരെന്തിന് കരുണ കാണിക്കണം?
പടച്ച തമ്പുരാനേ. ഇതാണോ, നീയെനിക്കു വേണ്ടി ഈ മരുഭൂമിയില്‍ കരുതി വച്ചിരുന്നത്? നീ വലിയവനാണ്. നിനക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഇതില്‍ നിന്നും രക്ഷിക്കാനാവില്ല.
എൻറെ കണ്ണുകളിലേക്ക് പതുക്കെ പതുക്കെ ഇരുട്ട് കയറുകയായിരുന്നു. മുന്നിലെ കാഴ്ച്ചകള്‍ മങ്ങി മറഞ്ഞപ്പോള്‍ ഒരു ഭാരമില്ലാത്ത അപ്പൂപ്പന് താടി പോലെ എങ്ങോട്ടോ പറന്നു പോകുന്നതായി തോന്നി.
ബോധം വന്നപ്പോള്‍ ഇരുമ്പു വാതിലുള്ള ഒരു മുറിയിലായിരുന്നു. അരണ്ട വെളിച്ചമേ ഉള്ളൂ. ശരീരമാസകലം വേദനിക്കുന്നുണ്ട്. ഓരോ ശ്വാസമെടുക്കുമ്പോഴും നെഞ്ച് പൊട്ടിപ്പിളരുന്ന വേദന. അസഹ്യമായ വേദന.
ഭയപ്പെടുത്തുന്ന ഭീകരമായ ആ നിശബ്ദതയില്‍ എൻറെ ഹൃദയസ്പന്ദനം മേഘഗര്‍ജനം പോലെ കാതുകളില്‍ മുഴങ്ങുന്നു. ഞാന്‍ അകപ്പെട്ടിരിക്കുന്നത് ഒരു മഹാവിപത്തിലാണെന്ന് എൻറെ മനസ്സിലിരുന്നാരോ അഷ്ടദിക്കുകളും ഞെട്ടുമാറുച്ചത്തില്‍ വിളിച്ചു പറയുന്നു. അതെ, ഇതൊരു മഹാവിപത്താണ്. ഇതെൻറെ ജീവിതത്തിന്റെ അവസാനമാണ്.
എൻറെ സിരകളെ തിന്നു കൊണ്ടിരിക്കുന്ന വികാരമെന്തെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. ഭയമാണോ? സങ്കടമാണോ? അതോ ഇതൊന്നുമില്ലാത്ത ഭയങ്കരമായ നിര്‍വികാരതയോ? എനിക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ല.
എനിക്കു വിശപ്പോ ദാഹമോ ഇല്ല. എനിക്കറിയാം, ഇതില്‍ നിന്നെനിക്കു രക്ഷപ്പെടണമെങ്കില്‍ ഷാഫി കരുതണം. അദ്ദേഹത്തിനെ ഇതില്‍ നിന്നെന്നെ രക്ഷിക്കാനാവൂ. അദ്ദേഹത്തിൻറെ അവസ്ഥ ഇപ്പോള്‍ എന്താണാവോ? അതികഠിനമായ ഛര്‍ദിയാല്‍ അവശനാണ്. ആ ഹൃദയധമനികള്‍ ദുര്‍ബലമാണ്. ചോദ്യം ചെയ്യുന്ന പോലീസുകാരില്‍ നിന്നുമറിഞ്ഞ ചില പൊട്ടും പൊടികളുമാണതല്ലാം. അദ്ദേഹത്തിൻറെ ആയുസിനും ആരോഗ്യത്തിനും കോട്ടം പറ്റാതെ തിരിച്ചു വന്നാല്‍ മാത്രമെ എനിക്കു രക്ഷപ്പെടാനാവൂ.
എൻറെ മനസ്സ് പ്രാര്‍ത്ഥനയുടെ മന്ത്രങ്ങള്‍ ഉരുക്കഴിക്കാന്‍ തുടങ്ങി. കണ്ണുകള്‍ ഒഴുകിക്കൊണ്ടേ ഇരുന്നു. പടച്ചവനേ. എൻറെ മക്കളെ ഞാനിനി കാണുമോ? എൻറെ നെഞ്ചിലാ ചോദ്യം കരയില്‍ പിടിച്ചിട്ട മീനിനെ പോല്‍ പിടഞ്ഞു.
ആ ഭയാനക നിശബ്ദതയിലേക്ക് ഒരു ബൂട്ടിൻറെ ശബ്ദം എന്നെ ഭയപ്പെടുത്തികൊണ്ട് കടന്നു വന്നു. അരണ്ട വെളിച്ചത്തില്‍ ആ രൂപം പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു. എന്നെ ചോദ്യം ചെയ്ത ഉദ്ധ്യോഗസ്ഥനാണ്. അയാളെ കണ്ടതേ ഞാന്‍ ഭയന്നു പോയി. ഇനിയും ചോദ്യം ചെയ്യാന്‍ വന്നതാണോ? ഇനിയൊരു ചോദ്യം ചെയ്യല്‍ കൂടി ഞാന്‍ താങ്ങുമോ? ഒരു ഗുഹയ്ക്കകത്തു നിന്നും വരുന്ന ശബ്ദം പോലെ ഞാനാ ശബ്ദം കേട്ടു. എൻറെ മുന്പില് ഭൂമി പിളരുകയും അതില്‍ നിന്നൊരു സത്വം പുറത്തു വന്ന്, അതിൻറെ വൃത്തികെട്ട വായ എൻറെ നേരെ തുറന്നു പിടിക്കുകയും ചെയ്ത പോലെ ഞാന്‍ ഞെട്ടി വിറച്ചു. രണ്ടേ രണ്ടു വാക്കുകള്‍ മാത്രം. ഷാഫി മരിച്ചിരിക്കുന്നു.
ഷാഫി മരിച്ചിരിക്കുന്നു.... ഇവിടം എല്ലാം തീരുകയാണ്. ഈ പെയ്തൊഴിഞ്ഞു പോകുന്നത് പ്രതീക്ഷയുടെ അവസാനത്തെ മഴതുള്ളിയാണ്. ഇതൊരു വരണ്ട അനുഭവം തന്നെ. ത്വക്കും മാംസവും വരണ്ടു പോവുകയും അത് അസ്ഥികൂടങ്ങളിലേക്ക് വലിഞ്ഞു മുറുകയും ചെയ്യുന്ന ഒരനുഭവം. മനസ്സിലെ ഉഗ്രസോഫടനം കാരണം എല്ലാ ഇന്ദ്രിയങ്ങളും മന്ദീഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇതു വിധിയാണ്. വിരാമം കൂടിയാണ്. ജീവിതത്തിൻറെ ഒരു മുഴുവന്‍ വിരാമം. അകന്നകന്നു പോകുന്ന ലാടം കെട്ടിയ ബൂട്ടിൻറെ ധിക്കാരശബ്ദം മാത്രം നേര്‍ത്തു കേള്‍ക്കാം. പിന്നെ അതും ചത്തു പോയി.
ആദ്യം എൻറെ മനസ്സ് ചിന്താശൂന്യമായിരുന്നു. പിന്നെ കാലിലൂടെ ശരീരത്തിലേക്ക് ചെറിയ ഉറുമ്പുകള്‍ അരിച്ചു കയറുന്നത് പോലെ, മനസ്സിലേക്ക് ഭീതിയും നിരാശയും സങ്കടവും കൂടിക്കലര്‍ന്ന ചിന്തകള്‍ കടന്നു വന്നു. വയസ്സായ ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. പിന്നെ അതിൻറെ സ്ഥാനത്ത് ഭാര്യയുടെ മുഖമായി. പിന്നെ മക്കളുടെ. ഞാനയക്കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് അപ്പം നേടുന്നവരാണവര്‍. ഹൊ. ഇനി ഒരിക്കലും അവരെ കാണാന്‍ എനിക്കാവില്ല. സ്പോണ്‍സറെ വിഷം കൊടുത്തു കൊന്നതിന് സൌദി സര്‍ക്കാര്‍ എൻറെ തല വെട്ടി എന്നല്ലേ അവരറിയൂ? ഞാന്‍ നിരപരാധി ആയിരുന്നെന്ന്, എന്നെങ്കിലും അവര്‍ അറിയുമോ? അറിയില്ല. എനിക്കൊന്നുമറിയില്ല.
ഒരാരവമുയരുന്നുണ്ട്. എനിക്കതു കേള്‍ക്കാം. ആ ആള്‍ക്കൂട്ടത്തില്‍ അവരുണ്ട്. ഷാഫിയുടെ മക്കളും പേരമക്കളും. അവര്‍ കൊതിയോടെ കണ്ണുകള്‍ വിടര്‍ത്തി കാത്തിരിക്കുന്നത്, എൻറെ കബന്ധം കാണാനാണ്. അങ്ങിനെ ഒരു രംഗം ഇനി എൻറെ ജീവിതത്തില്‍ വരാനുണ്ട്. ഓര്‍ത്തപ്പോള്‍ തണുത്ത ഒരു വികാരം സിരകളില്‍ കൂടി പാഞ്ഞു. മനസ്സ് വിറങ്ങലിച്ചിരിക്കുന്നു. മനോഹരമായ ഒരു ചെറുപുഞ്ചിരിയോടെ ഷാഫിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. അമീര്‍ ഫവാസിലെ കുന്നിൻറെ മുകളില്‍ വച്ച് വിദൂരത്തേക്കു പറന്നകലുന്ന പക്ഷികളെ ചൂണ്ടിക്കാണിച്ച്, ഷാഫി ചൊല്ലിയ കവിത, ആ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം ഓര്‍മയില്‍ വന്നു.
അവര്‍ പറക്കുന്നു;
അവര്‍ക്കിഷ്ടമുള്ളിടത്തേക്ക്.
അവര്‍ നോക്കുന്നു;
അവര്‍ക്കിഷ്ടമുള്ളിടത്തേക്ക്.
അവര്‍ തിന്നുന്നു,
അവര്‍ക്കിഷ്ടമുള്ളത്.
അവര്‍ ഭോഗിക്കുന്നു.
അവര്ക്കിഷ്ടമുള്ളവരോടൊത്ത്.
എന്നിട്ടും;
പുനരുത്ഥാരണ ദിവസം
അവര്‍ മണ്ണിലേക്കു രക്ഷപ്പെടുന്നു.
പക്ഷെ ഞാനോ?
ഞാനെൻറെ കണ്ണുകള്‍ മൂടി.
കാതുകളും വായയും മൂടി.
ഗുഹ്യം പൊതിഞ്ഞു വച്ചു.
കൈകാലുകള്‍ കെട്ടിയിട്ടു.
എന്നിട്ടും;
എൻറെ മുമ്പിലതാ.
നരകം പതിയിരിക്കുന്നു.
പടച്ചവനെന്നെ പൊതിയട്ടെ
അവൻറെ കരുണയാല്‍
ആദമിൻറെ പുത്രാ;
നിനക്കു രക്ഷയുണ്ടോ?
ആ കരുണ കൂടാതെ?
അതെ ഷാഫീ. പടച്ചവനെന്നെ അവൻറെ കരുണയാല്‍ പൊതിയട്ട. അല്ലാതെ ഈ ഗര്‍ത്തം ചാടിക്കടക്കാന്‍ എനിക്കാവില്ല. എൻറെ പിതാവിനെ പോലെ ഞാന്‍ കണ്ട താങ്കള്‍ക്കു വിഷം തന്നെന്ന ആരോപണം കേള്‍ക്കണമെങ്കില്‍ ഞാനെത്ര ഭാഗ്യം കെട്ടവനാവണം? എൻറെ നിരപരാധിത്വം ഞാനെങ്ങിനെ തെളിയിയിക്കും?
എല്ലാ നിഴല്‍ ചിത്രങ്ങളും മായുകയാണ്. വൃഥാ ദാഹിക്കുന്ന മോഹവും വരണ്ട മനസ്സും മാത്രം ബാക്കി. നൂറ്റാണ്ടുകളായോ ഞാനീ ഇരുണ്ട തടവറയിലകപ്പെട്ടിട്ട്. ഇല്ല. ഏതാനും മണിക്കൂറുകളേ കഴിഞ്ഞിട്ടുള്ളൂ. ഓരോ നിമിഷവും ഓരോ യുഗങ്ങളാണ്. പ്രിയപ്പെട്ടവരുടെ മുഖം മാത്രം മനസ്സില്‍ മാറിമാറി തെളിഞ്ഞു വന്നു കൊണ്ടിരുന്നു. എനിക്കറിയില്ല, അവരെങ്ങിനെ ഈ ദുരന്തം താണ്ടുമെന്ന്!
മനുഷ്യന് ചില അവസരങ്ങളില്‍ തീര്‍ത്തും ദുര്‍ബലരാണ്. ഒരു പുഴുവിൻറെ ബലം പോലുമില്ല!
ആ തടവറയില്‍ ഇനി വരാന്‍ പോകുന്ന ഭീകരമായ ദിവസങ്ങളെക്കുറിച്ചോര്‍ത്ത്, നാട്ടിലെ പ്രിയപ്പെട്ടവരെ കുറിച്ചോര്‍ത്ത്, കൈവിട്ടു പോയ ജീവിതത്തെ കുറിച്ചോര്‍ത്ത്, ഞാനിരുന്നു. ഓരോ ശ്വാസവും എണ്ണിയെണ്ണിയെടുത്ത്.
എൻറെ ഹൃദയത്തെ ഭീതിയുടെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തി ബൂട്ട്സിൻറെ ശബ്ദമുയര്‍ന്നു. ഒന്നല്ല, മൂന്നോ നാലോ ബൂട്ട്സുകള്‍ നിലത്തമരുന്ന ശബ്ദം. ഹോ.. അവര്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വരികയായിരിക്കും. എൻറെ ഹൃദയം തീവണ്ടിയെഞ്ചിൻറെ ഛക് ഛക് ശബ്ദം പോലെ തുടിച്ചു. കൈകാലുകള്‍ തളരുന്ന പോലെ. ഇനിയൊരു ചോദ്യഭേദ്യം ഞാന്‍ താങ്ങുമോ? ഇല്ല. പടച്ചവനേ, വല്ല അത്ഭുതവും കാണിച്ച് എന്നെ ഇവിടെ നിന്നൊന്ന് രക്ഷിക്കൂ. ഞാന്‍ മനസ്സുരുകി പ്രാര്‍ഥിച്ചു.
ആദ്യം കണ്ടത് ഷാഫിയുടെ മരണ വാര്‍ത്ത അറിയിച്ച ഉദ്ധ്യോഗസ്ഥൻറെ മുഖമാണ്. അയാള്‍ക്കു പിറകിലൊരു സാദാരണ പോലീസുകാരൻറെ മുഖം. അയാള്‍ക്കും പിറകില്‍ ഖാലിദിൻറെ മുഖം കണ്ടപ്പോള്‍ സപ്തനാഡികളും തളര്‍ന്നു പോയി. പിതാവിനെ കൊന്നതിന് നേരിട്ട് പ്രതികാരം ചെയ്യാന്‍ വന്നതാണോ? അറിയില്ല. വിഷാദം നിഴലിച്ച മുഖത്തെ കണ്ണുകളിലെ വികാരമെന്തെന്ന് തിരിച്ചറിയാനാവുന്നില്ല. ഞാന്‍ ബദ്ധപ്പെട്ടെഴുനേറ്റു. വീഴാന്‍ പോയപ്പോള്‍ ചുമരിലള്ളിപ്പിടിച്ചു.
ഖാലിദ് എൻറെ അരികില്‍ വന്നു. തോളില്‍ പിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. ഇടറിയ ശബ്ദത്തിലയാള്‍ പറഞ്ഞു.
ക്ഷമിക്കണം സഹോദരാ, ക്ഷമിക്കണം. ഞങ്ങള്‍ കണ്ണും കാതും നഷ്ടപ്പെട്ടവരായിരുന്നു. ഞങ്ങളുടെ തലച്ചോറില്‍ ചെകുത്താന് കേറിയിരുന്നു. കഅ്ബാലയത്തിൻറെ നാഥനെ കൊണ്ടല്ലാതെ നമുക്ക് രക്ഷയില്ല. നീ സന്തോഷിക്കുക. നിൻറെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു കരുണാമയനാണ്. മരണത്തിൻറെ അൽപ്പം മുന്നേ ബാബ സംസാരിച്ചു. നിന്നെ അന്വേഷിച്ചു. വിവരങ്ങളറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ മക്കളെനിക്ക് വിഷം തരില്ലെങ്കില്‍ അവനും അതു ചെയ്യില്ല. അദ്ദേഹത്തിന് നിന്നില്‍ അത്ര വിശ്വാസമുണ്ട്. തെറ്റു പറ്റിയത് ഞങ്ങള്‍ മക്കള്‍ക്കാണ്. ക്ഷമിക്കുക. വരൂ. നിന്നെ കൊണ്ടു പോകാനാണ് ഞാന്‍ വന്നത്.
മണിക്കൂറുകളായി എൻറെ നെഞ്ചില്‍ ചിറ കെട്ടി നിന്നിരുന്ന വികാരങ്ങള്‍ ഒരഗ്നിപര്‍വ്വതം കണക്കെ പൊട്ടിത്തെറിച്ചു. ഷാഫിയുടെ മരണം ഇപ്പോഴാണ് എന്നിലൊരു വേദനയായത്. ഇതു വരെ എന്നെ ഭരിച്ചിരുന്ന ഭീതിയും നിരാശയും സങ്കടവുമൊക്കെ എൻറെ കണ്ണുനീരിൻറെ ആക്കം കൂട്ടി. പൊട്ടിക്കരഞ്ഞു കൊണ്ട് ഞാനാ നിലത്തിരുന്നു. ഞാനൊരു സാധാരണ മനുഷ്യനായിരുന്നു. വെറും പച്ചയായ, സാധാരണ മനുഷ്യന്!
പാവം ഷാഫി. മരണത്തിൻറെ തണുത്ത താഴ്വരയിലേക്കദ്ദേഹം യാത്രയായി. ചെറുപ്പക്കാരിയായ പുതുമണവാട്ടിയെ പ്രാപിക്കാന്‍ തനിക്കാവുമോ എന്ന സംശയം ഷാഫിയെ കൊണ്ട് ലൈംഗികോത്തേജന മരുന്നു കൂടി കഴിപ്പിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായി ഭക്ഷിച്ച മുരിങ്ങാ കായ ദഹനക്കേടിനു കാരണമായി. ഛര്‍ദ്ദിലുണ്ടായി. രക്ത സമ്മര്‍ദം കുറഞ്ഞു. കഴിച്ചിരുന്ന ഗുളിക ഹൃദയത്തിൻറെ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിച്ചപ്പോള്‍ അതാ സാധുവിൻറെ മരണത്തിലാണ് കലാശിച്ചത്.
ദിവസങ്ങള്‍ പതിനൊന്നു കഴിഞ്ഞു പോയിരിക്കുന്നു. അവസാനത്തെ പെട്ടിയും ഞാന്‍ കാറിലേക്കെടുത്തു വച്ചു. പോവുകയാണ്. ഇനി വയ്യ. ഇനിയൊരു പരീക്ഷണം കൂടി താങ്ങാന്‍ എനിക്കു കെല്‍പ്പില്ല. ഷാഫിയുടെ പേരമക്കളൊക്കെ നോക്കി നില്‍ക്കുന്നുണ്ട്. അവര്‍ക്കറിയാം. ഞാന്‍ പോയാലും അവര്‍ക്ക് മറ്റൊരാളെ കിട്ടുമെന്ന്. ഷാഫിയുടെ മക്കളൊക്കെ ഉണ്ടായിരുന്നു. ഖാലിദ് എൻറെ അടുത്തു വന്നു. ചുരുട്ടിപ്പിടിച്ച നിലയില്‍ കുറേ പണം എൻറെ കയ്യിലേക്കു വച്ചു തന്നിട്ടദ്ദേഹം പറഞ്ഞു.
കണക്കു പറഞ്ഞു പിരിയാന്‍ പറ്റാത്ത വിധം നീ ഞങ്ങളിലൊരാളാണ്. എപ്പോള്‍ തിരിച്ചു വരണമെന്നു തോന്നുന്നുവോ, അപ്പോള്‍ വിളിക്കുക.
എൻറെ കണ്ണുകള്‍ നിറഞ്ഞു. ഒന്നും പറയാനാവാതെ ഞാന്‍ നീറി നിന്നു. വാഹനത്തില്‍ കയറുമ്പോള്‍ ഞാന്‍ പിന്നെയും ആ വില്ലയുടെ മതില് കെട്ടിനകത്തേക്ക് എത്തി നോക്കി. കുറിയ കണ്ണുകളില്‍ കുസൃതിയിളിപ്പിച്ച് ഒരു കള്ളച്ചിരിയോടെ ഷാഫി അവിടെയെങ്ങാനുമുണ്ടോ? ഇല്ല ഇനിയൊരിക്കലും അദ്ദേഹം അവിടെ ഉണ്ടാവില്ലല്ലോ!
എൻറെ ജീവിതത്തിലെ ആറു വര്‍ഷങ്ങള്‍ ഈ മതില് കെട്ടിൻറെ അകത്തായിരുന്നു. ഇനി ഇല്ല. ഇനി ഈ മതില് കെട്ടിൻറെ അകത്തേക്കെനിക്ക് പ്രവേശനമില്ല. എൻറെ രക്തത്തില്‍ പാതിയും വെള്ളമായ ഒരു ദിവസത്തിൻറെ ഓര്‍മകള്‍ ഇവിടെയാണുറങ്ങുന്നത്. എനിക്കിനി തികച്ചും അന്യമായ ഇവിടെ.
എൻറെ വാഹനം നീങ്ങിത്തുടങ്ങിയിരിക്കുന്നു. ഒരു വേള തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു. എന്നെ യാത്രയയക്കാന്‍ റോഡിലേക്കിറങ്ങി നിന്നിരുന്ന ഷാഫിയുടെ മക്കള്‍ നിന്നിരുന്ന ഭാഗം ഇപ്പോള്‍ ശൂന്യമായിരിക്കുന്നു. തിരിച്ചു സീറ്റിലേക്കു ചാരി കണ്ണുകളടക്കുമ്പോള്‍ പറയാന്‍ ബാക്കി വച്ച പരിഭവങ്ങള്‍ കണ്ക്കോണിലൊളിപ്പിച്ചു വച്ച എൻറെ പ്രിയപ്പെട്ടവളുടെ മുഖം കണ്ണില്‍ തെളിഞ്ഞു. മലരിതളിലെ മഞ്ഞുതുള്ളി പോലുള്ള ആ പുഞ്ചിരി കണ്ടു. അതൊരു കുളില്‍ കാറ്റായി എൻറെ നെഞ്ചിലിപ്പോള്‍ വീശുന്നുണ്ട്. അമ്മയുടെ മടിത്തട്ടിലേക്കോടിയടുക്കുന്ന ശിശുവിനെ പോലെ, ഇപ്പോൾ ഉള്ളിൽ സന്തോഷമുണ്ട്.
ശുഭം
മുഖസ്തുതി എന്നെ ഉറക്കുമെങ്കിലും വിമര്‍ശനങ്ങള്‍ എന്നെ ഉണര്‍ത്തിയേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്കുള്ള ഇന്ധനം.
ജീവിതത്തിന്റെ അന്നം തേടി മരുഭൂ താണ്ടുന്ന എന്റെ എല്ലാ പ്രവാസ സുഹൃത്തുക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.
ReplyDeleteമഞ്ഞുകാല പ്രഭാതങ്ങളില്‍ പറമ്പിലെ പുള്ളിച്ചേമ്പിലയില് മുത്തു പോലെ മഞ്ഞു തുള്ളിയൂറും. പ്രപഞ്ചം മുഴുവന്‍ തന്നില്‍ പ്രതിഫലിക്കുന്നുണ്ടെന്ന മട്ടിലിരിക്കുന്ന മഞ്ഞുതുള്ളി, എന്തൊരു കൌതുകമാണ്. പിരിച്ചെടുത്ത ചേമ്പിലയില്‍ നിന്നും, ഒരു കൈതെറ്റിന്റെ പേരില്‍ മണ്ണിലേക്കതു വീണുടയും.
അബൂതി,കഥ നന്നായി ആസ്വദിച്ചു.താങ്കളുടെ ശൈലി ആകര്‍ഷകമാണ്. കഥ പറഞ്ഞ രീതി ഒന്നാംടംരം.ആശംസകള്‍.
ReplyDeleteകൊള്ളാം
ReplyDeleteഅഭിനന്ദനങ്ങള്‍ ..വളരെ ഹൃദ്യമായ ആവിഷ്കാരം.ചിലയിടത്ത് ചിരിപ്പിച്ചു.ചിലയിടത്ത് ചിന്തിപ്പിച്ചു.ചിലയിടത്ത് പേടിപ്പിച്ചു.അവസാനം ആശ്വസിച്ചു.ഷാഫി ചൊല്ലിയ കവിത ആസ്വദിച്ചു.
ReplyDelete...മരുഭൂമിയിലും അവയ്ക്കു ചേക്കേറാന്‍ ചില്ലകളുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തന്നെ എന്ന ആത്മഗതം പ്രവാസികളേയും ഓര്‍മ്മിപ്പിച്ചു.ആശംസകളോടെ..
//റോഡിലൂടെ പോകുന്ന പട്ടികളെ സ്വര്‍ണക്കല്ലു കൊണ്ടെറിയുന്ന പണിയാണെന്ന്.// ഒരു ശരാശരി പ്രവാസിയുടെ വേദനയും, അമര്‍ഷവുമൊക്കെ നിഴലിക്കുന്ന വരികള്‍.
ReplyDeleteപിടിച്ചിരുത്തി വായിപ്പിക്കുന്ന മനോഹരമായ ശൈലി. കഥയുടെ പേരിനോട് നീതി പുലര്ത്ത്യിരിക്കുന്നു. അഭിനന്ദനങ്ങള്‍..
ഒരു ജീവിതം മൊത്തം പറയാന്‍ ശ്രമിച്ചത് കൊണ്ടാകും ഇത്രയും നീളം കൂടിയത്.
എങ്കിലും ഷാഫിയും കഥാനായകനും തമ്മിലുള്ള വൈകാരികത മറ്റു കാര്യങ്ങളില്‍ മുങ്ങിപ്പോയി. ഒരു ആറ്റികുറുക്കല് കൂടി ചെയ്യാമായിരുന്നു.
അബൂതീ ........
ReplyDeleteകഥ നന്നായി പറഞ്ഞു, സൗദി പോലൊരു ഊഷരഭൂമിയിലെ കഥാ പശ്ചാത്തലം വായനക്കാരന് അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. കഥയുടെ അവസാനം എങ്ങനെ ആകും എന്ന് പകുതിയിലേ ഊഹിക്കാന്‍ സാധിച്ചു. സാധാരണ പ്രാരാബ്ധക്കാരന് പ്രവാസി ഇപ്പോള്‍ എവിടെയും സ്ഥിരം എഴുത്ത് വിഷയം ആയിരിക്കുന്നു.
കഥയില്‍ ഇടക്കിടക് ഉപയോഗിച്ച ആശ്ചര്യചിഹ്നം (!) മാറ്റിക്കൂടെ ; അതില്ലാതെ തന്നെ വായനക്കാരന് ആശ്ചര്യം കിട്ടുന്നുണ്ട്.
കൊള്ളാം, സുന്ദരമായ ശൈലി, വായനയുടെ തുടക്കത്തില്‍ സ്ഥിരമായ പ്രവാസ നൊമ്പരം മാത്രമെന്ന് കരുതി അല്പം ബോറടിച്ചു, പക്ഷെ അല്പം കൂടി വന്നപ്പോള്‍ വ്യത്യസ്തത അനുഭവപ്പെട്ടു തുടങ്ങി.. ഇഷ്ടമായി കഥ, ആശംസകളോടെ
ReplyDeleteസാധാരണ മലയാളിയുടെ കാഴ്ചപ്പാടില്‍ ഗള്‍ഫില്‍ പോകുന്നവര്‍ സുഖലോലുപതയില്‍ കഴിയുന്നവരാണ്. പണവും സ്വര്‍ണവും വാരി കൂട്ടുന്നവരാണ്. ആ ധാരണകള്‍ എല്ലാം തിരുത്തി ഈ കഥ. ഇതിലെ കഥ സന്ദര്‍ഭങ്ങള്‍ ഒരു വിങ്ങലായി മനസ്സില്‍ തങ്ങി നില്ക്കുന്നു.
ReplyDeleteപ്രവാസജീവിതത്തിന്റെ വേദന വരച്ചിടുന്ന കഥ, വളരെ നന്നായിട്ടുണ്ട്.
ReplyDeleteഷാഫി രക്ഷപ്പെടാന്‍ സാധ്യത ഒന്നുമില്ലായിരുന്നു. എന്നിട്ടും അത് സംഭവിച്ചു. ഷാഫിയുടെ ഭാഗ്യം തന്നെ.
ReplyDeleteഞാന്‍ നേരത്തെ പറയാറുള്ളത് പോലെ അവതരണത്തിന്റെ ലാളിത്യവും കഥയുടെ ആകാംക്ഷയും പിടിച്ചിരുത്തി വായിപ്പിക്കുന്നു. അനുഭവ കഥപോലെ നല്ല വായന.
ഞാനെന്റെ കണ്ണുകള്‍ മൂടി.
കാതുകളും വായയും മൂടി.
ഗുഹ്യം പൊതിഞ്ഞു വച്ചു.
കൈകാലുകള്‍ കെട്ടിയിട്ടു.
എന്നിട്ടും......
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍.. നല്ല കഥ.
ReplyDeleteപ്രവാസജീവിതത്തിന്റെ വേദന വരച്ചിടുന്ന കഥ, വളരെ നന്നായിട്ടുണ്ട്.
ReplyDeleteസൌദിയെ അറിയാവുന്നവർക്ക് വലിയ അതിശയമൊന്നും തോന്നില്ല ഈ കഥ വായിച്ചാൽ.
ReplyDeleteഇതിലും ക്രൂരമായ പല കഥകളും കേട്ടിട്ടുണ്ട്.
അതോടൊപ്പം വലിയ സ്നേഹത്തിന്റെ കഥകളും കേട്ടിട്ടുണ്ട്.
എഴുത്ത് നന്നായിരിക്കുന്നു.
ആശംസകൾ...
വളരെ നല്ല കഥ. ആസ്വദിച്ച് വായിച്ചു.
ReplyDeleteനല്ല കഥയാണു. പക്ഷെ നീളക്കൂടുതൽ . ആശംസകൾ...
ReplyDeleteഈ കഥയിലെ അമീര്‍ ഫാവസിലെ ഇനിയും മരിക്കാത്ത കുന്നുകളില്‍ ഇടക്കൊക്കെ ഞാനും മാനം നോക്കി കുറെ കിടന്ന സ്ഥലമാ അതുപോലെ തന്നെ റവാബി ഞാനും താമിസിച്ച സ്ഥലം അത് കൊണ്ട് തന്നെ സന്തോഷത്തില്‍ വായിച്ചു വന്നു ശാരദയില്‍ എത്തിയപ്പോ കണ്ടു മറന്ന മുഖങ്ങളിലേക്കും പിന്നെയും പോന്നപ്പോള്‍ സ്വാഭാവികമായും കേള്‍ക്കുന്ന കഥകള്‍ അതില്‍ സംഭവിച്ച അത്ഭുതം അതെല്ലാം ഈ കഥ എന്റെ മുന്പില് ഒരു ജീവനുള്ള കഥ പോലെ ആയി നല്ല വായനാനുഭവം അഭൂതി
ReplyDeletenannayi avatharippichu...
ReplyDeleteനല്ലൊരു വായനാനുഭവമായി 'മണല്‍ക്കാറ്റിന്റെ കാല്‍പ്പാടുകള്‍'.
ReplyDeleteബാപ്പയ്ക്ക് സൌദീലെന്താണ് പണി എന്നുചോദിച്ചുകൊണ്ടെഴുതിയ മറുപടിയും,ഖദ്ദാമയുടെ കദനകഥയും
അവര്‍ക്ക് ഫൈനല്‍ എക്സിറ്റ് ലഭിച്ചപ്പോള്‍ പറഞ്ഞ വിവരങ്ങളുമെല്ലാം ഹൃദയസ്പര്‍ശിയായി
അവതരിപ്പിച്ചിരിക്കുന്നു.പ്രായമേറിയ സൌദികള്‍ ഏറെയും ഉത്തേജക മരുന്നുകളില്‍ തല്പരരാണ്.
ഡോക്ടര്‍മാര്‍ അതിനുള്ള ഇന്ജക്ഷന് എഴുതികൊടുക്കുമ്പോള്‍ അവരില്‍ തെളിയുന്ന സന്തോഷം എനിക്ക്
കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കേസിന്റെ സ്ഥിതികണ്ടപ്പോള്‍ കഥാനായകന് രക്ഷപ്പെടുമെന്ന് കരുതിയില്ല.മരണമൊഴി രക്ഷയ്ക്കായി എത്തിയല്ലോ.
അവസാനഭാഗങ്ങള്‍ അല്പം നീട്ടിപ്പറഞ്ഞു എന്നാണ് എനിക്ക് തോന്നിയത്..,
ശൈലിയും കഥയും ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍
ആശംസകളോടെ
നല്ല ശൈലിയാണ് അബൂ..
ReplyDeleteആദമിന്റെ പുത്രാ;
ReplyDeleteനിനക്കു രക്ഷയുണ്ടോ?
ആ കരുണ കൂടാതെ
നീളക്കൂടുതൽ . ആശംസകൾ...
ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു...മനോഹരമായ നല്ല ഒതുക്കമുള്ള കഥ പറയല്‍ , ഒരു പ്രവാസി ആയതുകൊണ്ടാവാം പല രംഗങ്ങളും മനസ്സില്‍ കാണുന്നതുപോലെ തോന്നി.
ReplyDeleteഈ നല്ല എഴുത്തിന് എല്ലാവിധ ആശംസകളും.
പ്രീയപെട്ട അബൂതി , രണ്ടു തുള്ളി കണ്ണീരു കൊണ്ട് എഴുതുന്നു ഈ വരികള്‍ ...
ReplyDeleteഹൃദയസ്പര്‍ശം ഒരൊ വരികളും ...ഒരു പ്രാവാസിയുടെ ആകുലതകളിലൂടേ മൊട്ടിട്ട കഥക്ക്
ഭീതിയുടെ , നിസ്സഹായവസ്സ്ഥയുടെ മുഖം ..അവസ്സാനം കരുണമയനായ പടച്ചതമ്പുരാന്റെ കരസ്പര്‍ശം
ഭീതിക്കും , നെഞ്ചിടിപ്പിനും മേലേ പൊഴിഞ്ഞ് വീണ മിഴിപ്പൂക്കള്‍ ...
ഷാഫി , സ്നേഹത്തിന്റെ മൃദു സ്പര്‍ശമായി വിരിഞ്ഞിരിക്കുന്നു ..നാമൊക്കെ എത്ര
നിസ്സാരണെന്നും വെളിവാക്കുന്ന കഥ അബൂതീ ,എഴുതിയ രീതികള്‍ ഒരുപാട് ഇഷ്ടയേട്ടൊ ..
ഏച്ചു കെട്ടലില്ലാതെ മനസ്സീന്ന് അറിയാതെ പൊഴിഞ്ഞ് വീണ വരികള്‍ പൊലെ ...
സ്നേഹാശംസ്കള്‍ സഖേ ...!
""ഞാനൊരു ചേമ്പിലയും, സൌദിയിലെ ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന
എന്റെ സങ്കല്‍പ്പങ്ങള്‍ വെറും മഞ്ഞു തുള്ളിയുമായിരുന്നു എന്ന്!""
""ബാപ്പായ്ക്കിവിടെ റോഡിലൂടെ പോകുന്ന പട്ടികളെ സ്വര്‍ണക്കല്ലു
കൊണ്ടെറിയുന്ന പണിയാണെന്ന്. നീറുന്ന ഓര്‍മകളിലും സുഖമുള്ള
ചില പുഞ്ചിരികളുണ്ട്! ചേമ്പിലയിലെ മഞ്ഞു തുള്ളി പോലെ!""
""ആരാണു ഗള്ഫുകാരന് എന്നു ചോദിച്ചാല്‍ നാട്ടിലുള്ളവരുടെ
സ്വപ്നങ്ങള്‍ക്ക് മരുക്കാട്ടില്‍ അടയിരിക്കുന്ന വികാരവും
വിചാരവുമില്ലാത്ത ഒരു ജീവി എന്നേ പറയാന്‍ കഴിയുന്നുള്ളൂ.
പ്രാരാബ്ധങ്ങളുടെ കള്ളക്കണക്കുകള്‍ പറഞ്ഞ് സ്വന്തം ജീവിതത്തെ
പറ്റിക്കുന്നവര്‍! ഓര്‍ത്തപ്പോള്‍ പുഛം കൊണ്ടു കോടിയ
ഒരു ചിരി എന്റെ ചുണ്ടില്‍ വിടര്‍ന്നു.""
തുടർ വായനക്ക് പ്രേരിപ്പിക്കുന്ന എഴുത്ത്..
ReplyDeleteവികാരങ്ങൾ പങ്കു വെക്കുകയായിരുന്നുവെന്ന് പലയിടത്തും അനുഭവപ്പെട്ടു..
ഈ എഴുത്ത് രീതി തന്നെ ഹൃദ്യം എന്ന് അറിയിക്കട്ടെ..
ആശംസകൾ..!
ഇഷ്ടായി അബൂതി, ആശംസകള്‍
ReplyDeleteഅബൂതി നല്ല കഴിവുള്ള, ശൈലിയുള്ള എഴുത്തുകാരനാണ്
ReplyDeleteഓരോ കഥകളും അത് വിളംബരം ചെയ്യുന്നു
ചിരിപ്പിച്ചും,ചിന്തിപ്പിച്ചും
ReplyDeleteവളരെ ഹൃദ്യമായി അവതരിപ്പിച്ചതിനാൽ
വായാനക്കാരെ ഒട്ടും മുഷിപ്പിക്കാതെ തന്നെ വായിപ്പിക്കുന്ന
നല്ലൊരു കഥകൂടി ഭായ് ഇവിടെ ആവിഷ്കരിച്ചിരിക്കുകയാണ് കേട്ടൊ
കഥ ആകാംക്ഷയോടെ തന്നെ വായിച്ചു. ചില പ്രവാസ വ്യവസ്ഥകൾ പങ്കുവെക്കാൻ ശ്രമിച്ചത് വിജയിച്ചു. കുറ്റാരോപിതനായപ്പോൾ ഊഹിച്ചു കഥയുടെ പര്യവസാനം.
ReplyDeleteനല്ല കയ്യടക്കം ഇനിയും കഥയുടെ മാറ്റ് കൂട്ടും. ഭാവുകങ്ങൽ.
Jeevitha yaathrakaliloode....!
ReplyDeleteManoharam, Ashamsakal....!!!
മനോഹരം ഈ കഥ
ReplyDeleteആശംസകള്‍
വിശദമായി നീട്ടിയെഴുതിയതുകൊണ്ട് ആസ്വാദ്യകരമായി തോന്നി. (മറിച്ചുള്ള വിമർശനങ്ങൾ അവഗണിക്കൂ കഥാകാരാ). അബൂതി, താങ്കൾ പഴയ ഫോമിലേക്ക് തിരികെയെത്തിയിരിക്കുന്നു. ആശംസകൾ.
ReplyDeleteസാധാരണ ഇത്രയും ദൈര്‍ഘ്യമുളള രചനകള്‍ പാതിവരെ വായിച്ച് ഉപേക്ഷിച്ചുകളയുകയാണ് പതിവ്. ഇത് ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. വായനക്കാരേ വരികളൊടൊപ്പം പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന മാന്ത്രികമായ രചനാശൈലി. ശക്തമായ ജീവിതാനുഭവങ്ങളില്‍ നിന്നും ഉയിര്‍ക്കൊണ്ട കഥ എന്നു കരുതട്ടെ...വീണ്ടും എഴുതുക. എഴുത്തുകാരനെന്ന നിലയില്‍ നല്ലൊരു ഭാവികാണുന്നു. ഹൃദ്യമായ അഭിനന്ദനങ്ങള്‍
ReplyDeleteകഥയുടെ നീളം കണ്ടു ഒരു മടിയോടെയാണ് വായിച്ചത്. പക്ഷെ വായിച്ചു നീങ്ങി തീര്‍ന്നത് അറിഞ്ഞതേയില്ല. ഒരു കഥയാണെന്ന് പോലും തോന്നിയില്ല.എത്ര നല്ല കഥ. സാധാരണ പ്രവാസ എഴുത്തുകാര്‍.നാട്,വീട്, പണ്ടത്തെ ഓര്‍മ്മകള്‍ ഇവയൊക്കെയാണ് എഴുതാറു. പക്ഷെ നമ്മള് എവിടെ ആയിരിക്കുന്നുവോ അത് കൂടെ കഥയിലൂടെ വായനക്കാരെ പരിചയപ്പെടുത്തുന്നതിലാണല്ലോ എഴുത്തിന്റെ മിടുക്ക് .അതില്‍ അബൂതി പ്രഗല്ഭനാണ്.
ReplyDeleteആശംസകള്‍
അബൂതി:-
ReplyDeleteകഥ വായിച്ചിട്ട് കുറെ ദിവസം ആയി.സാവകാശം
അഭിപ്രായം എഴുതാം എന്ന് കരുതി. അത് കൊണ്ട്
തന്നെ ഇത്രയും ദിവസം ആ കഥ മനസ്സില്‍ തന്നെ തങ്ങി
നിന്ന് എന്നതാണ് സത്യം.
കഥാപാത്രത്തിന്റെ വികാരങ്ങളെ അതെ പടി വായനക്കാരും
ആയി സംവദിക്കാനുള്ള ഒരു പ്രത്യേക കഴിവ് അബൂതിയുടെ
എഴുത്തിനു ഉണ്ട്. അതാണ് എപ്പോഴും ഒരു സൃഷ്ടിയുടെ
വിജയവും.
ഈ കഥയിലൂടെ ഒരു കുറ്റാരോപിതന്റെ വ്യഥയും അതിൽ
നിന്നുള്ള മോചനവും മാത്രം അല്ല രണ്ടു ജനതയുടെയും സംസ്കാരങ്ങളുടെയും
താരതമ്യവും പൊള്ളുന്ന ചില സത്യങ്ങളുടെ അവതരണം കൂടി ആണ് പറയുന്നത്.
കഥയുടെ പേരും അതി മനോഹരം.
അഭിനന്ദനങ്ങൾ അബൂതി.... ഇനിയും നല്ല കഥകള പിറക്കട്ടെ ഈ തൂലികയിൽ
നിന്നും.
മനോഹരമായ കഥ. വല്ലാത്തൊരു ഒഴുക്ക്!
ReplyDeleteവായനക്കാരുടെ മനസ്സിൽ തൊടാനുള്ള അപാരമായ കഴിവുള്ള രചന.
ഷാഫി എന്നതിന് പകരം കുറച്ചുകൂടി "അറബിത്തമുള്ള" ഒരു പേരായാൽ നന്നാകുമായിരുന്നു.
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും.......
ReplyDeletepls
ee kavitha full onnu post cheyyoooo
urgent
pls help me