Wednesday, April 10, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: വിശപ്പ്
അദ്ധ്യായം 3: അച്ഛൻറെ പുന്നാര മോൾ




"അമ്മേ, ഞാൻ ചെമ്പകത്തോട്ട് പോകുവാ... ടി.വി. കാണാൻ..."

മുറ്റത്തേയ്ക്കിറങ്ങുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു. ഞാൻ കരുതിയത് അമ്മ അടുക്കളയിലായിരിക്കും എന്നായിരുന്നു. എന്നാൽ അമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. അവിടെ കയ്യിലെ സ്റ്റീൽ പാത്രത്തിലേക്ക് ചെമ്പരത്തിപ്പൂക്കൾ പറിച്ചെടുക്കുന്ന അമ്മ എന്നെ രൂക്ഷമായി നോക്കി. അമ്മയുടെ അടുത്തു തന്നെ ഉണ്ടായിരുന്ന ശാരദക്കുട്ടി "ഞാനും" എന്ന് പറഞ്ഞു കൊണ്ട്, മുറ്റത്ത് ചിത്രം വരച്ച് കളിക്കുകയായിരുന്ന കയ്യിലെ കോലു വലിച്ചെറിഞ്ഞ് എൻറെ അടുത്തേക്കോടി വന്നു. 

"പോണ്ടാന്ന് ഞാമ്പറഞ്ഞാ കേക്കൂലല്ലോ.. അച്ഛൻറെ പുന്നാര മോള്. കുഞ്ഞാവയാന്നാ വിചാരം. പോത്ത് പോലെ വലുതായി. വയസ്സ് പതിനഞ്ചായി. അത് പറഞ്ഞാൽ അച്ഛനും മോൾക്കും തമാശ. ഉടുത്തുകെട്ടി എങ്ങോട്ടെങ്കിലും പോകും. തോന്നുമ്പോ പോകുന്നു തോന്നുമ്പോ വരുന്നു. ദേ.. മോന്തിയാവുന്നേൻറെ മുമ്പിങ്ങോട്ട് വന്നില്ലെങ്കിൽ അടുപ്പില് കത്തുന്ന വെറക് വലിച്ച് തല്ലും ഞാൻ... പറഞ്ഞില്ലാന്ന് വേണ്ടാ..."

അതമ്മയുടെ സ്ഥിരം പല്ലവിയാണ്. ചെമ്പകത്തുകാരെ അമ്മയ്ക്ക് പണ്ടേ ഇഷ്ടമല്ല. ഞങ്ങളങ്ങോട്ട് പോകുന്നതും. സത്യത്തിൽ ചെമ്പകത്തുകാര് അമ്മയുടെ അകന്ന ബന്ധത്തിലുള്ളതാണ്. അമ്മയുടെ ദേഷ്യത്തിന് കാരണം, ചെമ്പകത്തെ രാജേട്ടൻ അമ്മയെ കല്യാണം കഴിക്കാൻ കൊതിച്ചിട്ട്, രാജേട്ടൻറെ അച്ഛൻ സമ്മതിക്കാത്തതിൻറെ ചൊരുക്കാണെന്നാണ് അച്ഛൻ പറയാറുള്ളത്. അച്ഛനങ്ങിനെ പറഞ്ഞ് അമ്മയെ ദേഷ്യം പിടിപ്പിക്കും. ദേഷ്യം പിടിച്ച് ദേഷ്യം പിടിച്ച്, അവസാനം അമ്മയുടെ കണ്ണ് നിറയുന്ന വരേയ്ക്കും. അപ്പോഴൊക്കെ അമ്മ പറയും. "നിങ്ങളീ വർത്താനം ഞാമ്മരിക്ക്വോളം പറയും. പിന്നെ പറയൂലല്ലോ.." 

അമ്മയെ കല്ല്യാണം കഴിക്കാൻ ചെമ്പകത്തെ രാജേട്ടനെ രാജേട്ടൻറെ അച്ഛൻ സമ്മതിക്കാത്തതിൻറെ കാരണം, ചിലപ്പോൾ അമ്മയുടെ വീട്ടുകാർക്ക് പൈസയില്ലാത്തതിൻറെ പേരിലാവും. ചെമ്പകത്തുകാര് നാട്ടിലെ വല്ല്യ പൈസക്കാരാണ്. ഞങ്ങളൊക്കെ പാവങ്ങളും. ഒരു കൊച്ചു കൂരയിൽ സ്വപ്നങ്ങൾ തിളയ്ക്കുന്ന അടുപ്പിൻറെ മുൻപിൽ ഒഴിഞ്ഞ പാത്രവുമായി ജീവിതത്തിൻറെ ഊഴം കാത്തിരിക്കുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷകൻറെ വീട്ടുകാർ. മഴക്കാലത്തിൻറെ മുൻപേ വീടൊന്ന് പുതുക്കി മേയണം എന്നച്ഛൻ ഇന്നലെ കൂടി പറഞ്ഞെ ഉള്ളൂ. ഇല്ലെങ്കിൽ പെയ്യുന്നതിൽ പകുതിയും അകത്തിരിക്കും. അത്രയ്ക്ക് ചോർച്ചയാണ്. പിന്നെ ഒരു പായ വിരിക്കാനിടം കിട്ടില്ല. പക്ഷെ ആ കൂരയിൽ മത്താപ്പ് പോലെ കത്തുന്ന സന്തോഷമുണ്ടായിരുന്നു. പൂ പോലെ വിടരുന്ന പുഞ്ചിരികളുണ്ടായിരുന്നു.

ഞാൻ മെല്ലെ ശാരദക്കുട്ടിയേയും കൂട്ടി അമ്മയെ ശ്രദ്ധിക്കാതെ നടന്നു. ഇടവഴിയിലേക്കിറങ്ങുമ്പോൾ കണ്ടു, കരടിച്ചേട്ടൻ പാലുമായി സൈക്കിളിൽ പോകുന്നു. സുധാകരൻ നായർ എന്നാണു പുള്ളിയുടെ ശരിയായ പേര്. മേനി നിറയെ രോമമുള്ളത് കൊണ്ട് നാട്ടുകാർ കരടി എന്ന് വിളിക്കുന്നു. അയല്പക്കത്തെ കൂട്ടുകാരികളും ഞങ്ങളുടെ കൂടെ കൂടി. അങ്ങിനെ ആ ചെറുസംഘം ചെമ്പകത്തോട്ട് നടന്നു തുടങ്ങി. 

ഇടവഴി ചെന്നുചേരുന്നത് പഴയ തോട്ടുവരമ്പ് സ്വല്പം വീതികൂടിയ വഴിയിലേക്കാണ്. ഓട്ടോറിക്ഷകളൊക്കെ വരും ഇപ്പോൾ. തോട്ടിൽ ഇപ്പോഴും മെലിഞ്ഞ ഒരു ജലരേഖയുണ്ട്. കുറുക്കൻകുണ്ടിൽ ഇപ്പോഴും നല്ല വെള്ളമാണ്. അയല്പക്കത്തെ കൂട്ടുകാരികളൊക്കെ അവിടെ കുളിക്കാൻ പോകാറുണ്ട്. എന്നെ അമ്മ  വിടില്ല. ഷമ്മീസ് ഇട്ട് തോട്ടിൽ കുളിക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞത്രെ. 

വഴിയരികിലെ കവുങ്ങിൻ തോട്ടത്തിൽ വട്ടം കൂടിയിരിക്കുകയായിരുന്ന ആൺകുട്ടികൾ ഞങ്ങളെ കണ്ടപ്പോൾ ചൂളമടിക്കാനും പഞ്ചാരവാർത്തമാനം പറയാനും തുടങ്ങി. ശ്രദ്ധ കൊടുക്കാതെ പോകവേ, കൂട്ടത്തിൽ നിന്നും ഒരു പൊതിയുമായി സുകു എൻറെ പേരുവിളിച്ചു കൊണ്ട് ഓടിവന്നു.

ആൺകുട്ടികളുടെ കൂട്ടത്തിൽ നിന്നും ആരോ, "മനസമൈനേ വരൂ" എന്ന പാട്ട് ഉറക്കെ പാടുന്നുണ്ടായിരുന്നു, അപ്പോൾസുകു നീട്ടിയ പൊതി നിറയെ ചെറിയ മധുരനാരങ്ങ രണ്ടായി മുറിച്ച് അച്ചാറ് പൊടി തൂവിയതായിരുന്നു. ഒന്ന് ശങ്കിച്ച് ഞാനത് വാങ്ങി. സുകു ഒന്നും മിണ്ടാതെ തിരിച്ച് മടങ്ങുകയും ചെയ്തു. അപ്പോഴതാ ആൺകൂട്ടം പാടുന്നു. കിയോം കിയോം കിയോം കിയോം കുഞ്ഞാറ്റക്കിളീ. എന്നെയും സുകുവിനെയും കളിയാക്കി പാടുന്നതാണത്.

ചെമ്പകത്തു നിന്നും ഞങ്ങൾക്ക് വേഗം ഇറങ്ങേണ്ടി വന്നു. കറണ്ട് പോയി. വീട്ടിലെത്തിയപ്പോൾ അച്ഛനും കണാരേട്ടനും കൂടി മുറ്റത്തിരുന്ന് വർത്തമാനം പറയുന്നുണ്ടായിരുന്നു. കണാരേട്ടൻ അച്ചൻറെ ചങ്ങാതിയാണ്. പാടത്തിൻറെ അക്കരെയാണ് വീട്. വല്ലപ്പോഴും ഇങ്ങിനെ ഇവിടെ വന്നിരിക്കാറുണ്ട്. ഞങ്ങളെ കണ്ടപ്പോൾ കണാരേട്ടൻ അച്ഛനോട് പറഞ്ഞു. 

"വാസൂട്ടാ,, പെണ്ണ് അങ്ങട്ട് വളർന്നൂട്ടോ... ഇപ്പഴത്തെ കുട്ട്യാള് ഇരുന്നെണീക്കുന്ന പോലെയല്ലേ വലുതാകുന്നത്.. ഇനി വേഗം മംഗലാക്കാൻ നോക്കിക്കോ.."

അച്ഛനെന്നെ നോക്കിയൊന്ന് ചിരിച്ചു. "പഠിക്ക്യല്ലേടാ.. ഓള് പഠിക്കട്ടെ.. നല്ലോണം പഠിക്കട്ടെ..."  

അച്ഛനത് പറയേണ്ട താമസം അകത്തു നിന്നും ഇറങ്ങിവന്ന അമ്മ തുടങ്ങി. 

"ൻറെ കണാരേട്ടാ, ഞാനീ മനുഷ്യനെ കൊണ്ട് തോറ്റു.. അല്ല ഇങ്ങള് തന്നെ ഒന്ന് പറി... ഇങ്ങേർക്കിതെന്തിൻറെ സൂക്കേടാണ്. പെണ്ണിനെ പഠിപ്പിച്ച് കലക്ടറാക്കാൻ നടക്കുന്നു. അതിനുള്ള മണ്ടയൊന്നും അതിനില്ലാന്ന്. ബാക്കിയുള്ളോരുടെ  നെഞ്ചത്ത് തീയാണ്, പെണ്ണിൻറെ മേനി കാണുമ്പോ. കൊള്ളാവുന്ന കുടുംബത്തോട്ട് പറഞ്ഞയക്കാൻ നോക്കാതെ...."

"എടീ അവള് കുട്ടിയല്ലേ... ഒരു പതിനെട്ട് വയസ്സെങ്കിലുമാകാതെ എങ്ങനാ..." അമ്മയെ അധികം പറഞ്ഞു പരത്താൻ അച്ഛൻ സമ്മതിച്ചില്ല. 

അതിന് അമ്മയുടെ വക എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടത്തോടെയുള്ള സ്ഥിരം ഡയലോഗായിരുന്നു. 

"കുട്ടി... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട." 

അമ്മ ചവിട്ടിത്തുള്ളി അകത്തേക്ക് പോകുമ്പോൾ അച്ഛൻ എന്നെ നോക്കി കണ്ണടച്ച് കാണിച്ചു. എല്ലാം കണ്ടും കേട്ടും ചിരിച്ചോണ്ടിരിക്കുന്ന കണാരേട്ടൻ എന്നിൽ ലജ്ജയുടെ വിത്തുകൾ പാകി. അതവിടെ മുളച്ച് തളിർത്തു വരവെ ഞാൻ മെല്ലെ വീടിൻറെ അകത്തേയ്ക്ക് നീങ്ങി.  

അമ്മ അങ്ങിനെയാണ്. സ്നേഹമില്ലാഞ്ഞിട്ടല്ല. ആധിയാണ്. എന്തിനാണ് എന്ന് ചോദിച്ചാൽ, മുഴുവനായിട്ടും എനിക്കറിയില്ല. എന്നാലും കുറെയൊക്കെ എനിക്കറിയാം. ഞാൻ വല്ല പ്രേമത്തിലും ചെന്നു ചാടുമോ എന്ന പേടിയാകും. ആര് കണ്ടാലും പറയും, പ്രായത്തേക്കാൾ കൂടുതൽ വളർച്ചയുണ്ടെനിക്കെന്ന്. എൻറെ മാറിലേക്ക് നോക്കി അയൽകാരിപ്പെണ്ണുങ്ങൾ അങ്ങിനെ പറയുമ്പോൾ, എനിക്കെന്തോ പോലെയാണ്. ഇടയ്ക്കിടയ്ക്ക് കണ്ണാടിയിൽ കാണുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട്, ഈശ്വരാ ഞാൻ വല്ല്യ പെണ്ണായല്ലോ എന്ന്. 

എന്തുകൊണ്ടെന്നറിയില്ല ഞാനിപ്പോൾ ചില പുതിയ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. പരിചിതമല്ലാത്ത മുഖങ്ങൾ ആ സ്വപ്നങ്ങളിൽ കാണുന്നു. ചില സമയം ഉടലാകെ ഓടിനടക്കുന്ന ഒരു കുളിർ ഞാനനുഭവിക്കുന്നു. എനിക്കിപ്പോൾ പൂക്കളോടും പൂമ്പാറ്റകളോടും കൂടുതൽ ഇഷ്ടം തോന്നുന്നു. ഒൻപതിൽ ജയിച്ച് പത്തിലേക്കാണ് ഇനി. അഞ്ചാംക്ലാസിൽ രണ്ടു കൊല്ലം പഠിച്ചിട്ടുണ്ട്. കൊല്ലപരീക്ഷയുടെ സമയത്ത് മഞ്ഞപ്പിത്തം വന്നു കിടന്നോണ്ട് തോറ്റുപോയി. 

ഇതൊരു കൊച്ചു ഗ്രാമാണ്. നഗരത്തിൻറെ ബാലാത്കാരത്തിന് ഇരയാകാത്ത ഒരു കൊച്ചു ഗ്രാമം. മൊബൈലെന്നും ഇന്റർനെറ്റെന്നും ഒക്കെ ഞങ്ങൾ കേട്ട് തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങിനെയൊക്കെ എന്തൊക്കെയോ ചില ഏടാകൂടങ്ങൾ ഉണ്ടത്രെ. 

അത്തരം ഒരു ഗ്രാമത്തിലെ മറ്റേതൊരു പെൺകിടാവിനെയും പോലെയാണ് ഞാനും. പുറം ലോകമെന്തെന്നോ, അവിടെയെന്താണ് സംഭവിക്കുന്നതെന്നോ മാത്രമല്ല,  താനെന്തെന്നോ, തന്നിലെന്താണ് സംഭവിക്കുന്നതെന്നോ പോലും വലിയ തിട്ടമില്ലാത്ത ഒരു നാടൻ പെൺകുട്ടി. 

പച്ചമാങ്ങ ഉപ്പും മുളകും കൂട്ടിക്കഴിക്കുന്നതിനേക്കാൾ രസമുള്ളതും, കുറുക്കൻ കുണ്ടിലെ തെളിവെള്ളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനേക്കാൾ സുഖമുള്ളതും ആയി ഈ ഭൂമിയിൽ വേറെ എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അമ്മയേക്കാൾ വലിയ ഒരു പ്രശ്നമുണ്ടെന്നോ, അച്ഛനെക്കാൾ നല്ലൊരു മനുഷ്യൻ വേറെയുണ്ടെന്നോ എനിക്ക് തോന്നിയിട്ടില്ല. ശാരദകുട്ടിയെ സ്നേഹിക്കുന്നത് പോലെ എനിക്കിനി വേറെ ആരെയെങ്കിലും സ്നേഹിക്കാനാവുമെന്നും ഞാൻ കരുതുന്നില്ല. 

പക്ഷെ ചിലപ്പോഴൊക്കെ എന്ത് കൊണ്ടെന്നറിയില്ല, സുകു എൻറെ മനസ്സിലേക്ക് വരും. എന്തോ അത്തരം ചിന്തകളെ താലോലിക്കാൻ ഇപ്പോൾ ഇഷ്ടമാണെനിക്ക്.

നെൽ വയലുകൾ മറഞ്ഞു കൊണ്ടിരിക്കുന്ന ഗ്രാമത്തിൽ വാഴയും കപ്പയും ആണ്  ഇപ്പോൾ പ്രധാന കൃഷി. പാടം നികത്തി ചിലരൊക്കെ കവുങ്ങും തെങ്ങും വച്ച് പിടിപ്പിച്ചു. അച്ഛൻ കർഷകനാണ്. അച്ഛനും കണാരേട്ടനും കൂട്ടുകൃഷിക്കാരാണ്. അഷ്ടിക്കുള്ള വകയല്ലാതെ മറ്റൊന്നും ഉണ്ടാക്കാൻ രാപ്പകലദ്ധ്വാനിച്ചിട്ടും അച്ഛനെക്കൊണ്ടായിട്ടില്ല. വീടൊന്ന് ഓട് മേയണമെന്ന് അച്ഛൻ പറയാറുണ്ട്. അച്ഛൻറെ വലിയ സ്വപ്നമാണത്. 

പ്രായം കൈവേല തുന്നിയ തൂവാല പോലുള്ള ഞാൻ നിലാവുള്ള രാത്രികളിൽ മേൽക്കൂരയുടെ സുഷിരങ്ങളിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്ന അമ്പിളിമാമനെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. അങ്ങിനെ കിടന്നു കൊണ്ട്, കണ്ണുകൾ തുറന്നു പിടിച്ച്, എനിക്ക് മനസ്സിലാവാത്ത എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. പുതിയ ക്ലാസും കൂട്ടുകാരുമൊക്കെ ഇടയ്ക്കിടയ്ക്ക് എൻറെ സങ്കല്പ സീമയിൽ വന്നെന്നെ വിളിക്കാറുണ്ട്. ചുട്ടുപഴത്ത ഈ വേനൽ കഴിഞ്ഞാൽ, മഴക്കാലം തുടങ്ങിയാൽ, ശീലക്കുടയും ചൂടി പുതിയ ക്ലാസ്സിലേക്ക് പോകും ഞാൻ. പത്താംക്ലാസ്സിലേക്ക്...

തുടരും 

1 comment:

  1. ചില പുതിയ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.
    പരിചിതമല്ലാത്ത മുഖങ്ങൾ ആ സ്വപ്നങ്ങളിൽ കാണുന്നു.

    ReplyDelete