കാനൽ വീണിതളടർന്നൊരു
കാനനപ്പൂവിൻറെയുള്ളിൽ,
കനവായ് നുരഞ്ഞ കവിത മൂളി
കാടാകെയലഞ്ഞ നിഷാദൻ;
കാതോർത്തു കാതോർത്തു
കാലമേറേക്കാത്തിരുന്നിട്ടും,
കേട്ടതില്ലേറെ കേൾക്കാൻ
കൊതിച്ചൊരാ കളഗാനം!
ഹരിതലതകൾ നടനമാടും
പവനഗാനമുണരും രജനികൾ
തഴുകിത്തലോടിപ്പോകവേ;
പ്രേമോന്മാദ ഗായകനേകനായ്
കൽപ്പനാവനിയിലാകെപ്പാടി-
യലഞ്ഞിടുന്നുണ്ടെന്നും തൻ
പ്രേമോദാത്ത ലോലഗാത്രിയാം
കാമിനിക്കുള്ള പാട്ടുമായ്!
ചൊടികളിൽ തേൻതൊട്ട
മൃദുചുംബനത്തിന്നാർദ്രമാം
ഹർഷപുളകങ്ങൾ പൂക്കുമുട-
ലിലുണർന്നാടിടുന്നുണ്ടൊരു,
സുഖദസംഗമത്തിന്നോർമ്മക-
ളൊരേകാന്തദ്വിജകൂജനമ്പോ-
ലുണണർത്തു പാട്ടിന്നീണമായ്!
വാസരസ്വപ്ന വനവീഥിയാകെയും
വസന്തം തേടിയ നിഷാദമാറിൽ,
വിരഹാഗ്നിയെരിഞ്ഞുപൊള്ളിയ
വടുവൊരു ശ്രീവത്സമായ് മാറി!
വിരഹഗാന വീചികൾ കേട്ടുണർന്ന
വനമലരുകൾ തേൻ ചുരത്തി;
വനവീഥിയിലാകെയുന്മാദ
വസന്തനൂപുരം കിലുങ്ങയായ്!
അബൂതി
No comments:
Post a Comment