Monday, December 10, 2018

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

അദ്ധ്യായം : കണി     

മേടപ്പുലരിയുടെ തങ്കവെളിച്ചമരിച്ചിറങ്ങുന്ന വാകക്കൊമ്പിലിരുന്ന് പാടുന്ന ഏതോ ഒരു കിളിയുടെ ഉണർത്തു പാട്ടാണ്, പതിവിലും നേരത്തെ എന്നെ വിളിച്ചുണർത്തിയത്. മതിവരാത്ത ഉറക്കം കൺപോളകളിൽ തൂങ്ങിയാടുന്നു. ഞാനൊന്ന് മുരി നിവർത്തി, ഞെളിപിരി കൊണ്ടു. എഴുന്നേറ്റ് ഇറയത്ത് തൂക്കിയ പാളയിൽ നിന്നും ലേശം ഉമിക്കരിയെടുത്ത്, മുറ്റത്തേക്കിറങ്ങി. പല്ലു തേച്ച്, മുഖം കഴുകി കിണറ്റുകരയിൽ നിന്നു വരുമ്പോൾ, കണ്ണുകൾ തൊടിയുടെ പടിഞ്ഞാറേ അതിരിലുടക്കി.
അവിടെ, പൂത്തു നിൽക്കുന്ന സുവർണ്ണകത്തിന്നരികിലെ മൈലാഞ്ചിയിൽ നിന്നും ഇലയുരിഞ്ഞെടുക്കുന്നു; പ്രഭാതമായിട്ടും അസ്തമിക്കാൻ മറന്നുപോയൊരു നക്ഷത്രം! ആഹ.. നല്ല കണി.. കൗതുകം കൊണ്ടെൻറെ കണ്ണുകൾ ഒരച്ചിങ്ങയോളം വികസിച്ചു. ആദ്യ കാഴ്ചയിൽ തന്നെ കണ്ണുകളെ ആ പ്രഭാമയി റാഞ്ചിയെടുത്തിരിക്കുന്നു.
സ്വപ്നാടനത്തിലെന്നവണ്ണം ഞാനങ്ങോട്ട് നടന്നു. കാലൊച്ച കേട്ടവൾ തിരിഞ്ഞു നോക്കി. പെട്ടെന്ന് എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ പരിഭ്രമം തിരയിളകി. "ആരാ" എന്ന ഒറ്റവാക്കിലൊതുങ്ങി എൻറെ ചോദ്യം. തമ്പാപ്രക്കുന്നിലെ കുറ്റിക്കാടുകളിൽ നിന്നും താഴേക്ക്, വീടുകളുടെ അടുക്കളപ്പുറങ്ങളിലേക്ക്, അന്നം തേടിപ്പറക്കുന്ന ചാണാക്കിളികളുടെ കലപില ശബ്ദവും, അതിന് കൂട്ടായി മരച്ചില്ലകളിൽ നിന്ന് അണ്ണാന്മാരുടെ ചിലയ്ക്കലും. അവയ്ക്കിടയിൽ അവളുടെ മാരുതമർമരം പോലുള്ള മറുപടി കേട്ടു. "തമ്പാപ്രയിലെയാ."
തമ്പാപ്രയിലെയോ? അവിടെയിപ്പോ ഇങ്ങിനെ ഒരാളുണ്ടോ? എനിക്ക് സംശയം ബാക്കി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലെങ്കിലും, എൻറെ കുതൂഹലം പൂണ്ട നിർത്തം കണ്ടപ്പോൾ അവൾ സ്വയം പറഞ്ഞു. "ദേവകി ടീച്ചറുടെ മോളാ..."
ഓ.. അങ്ങിനെ.. ഇപ്പോൾ മനസ്സിലായി. അപ്പോൾ അമ്മ വീട്ടിലേക്ക് ഒഴിവുകാലത്ത് വിരുന്നു വന്നതാണ്. ഇതിപ്പോളെന്തിനാണാവോ മൈലാഞ്ചി. അതും ഇത്ര രാവിലെ. മനസ്സിൽ സംശയം അങ്കുരിച്ചെങ്കിലും ചോദിച്ചില്ല. പകരം, ഒരു കമ്പൊടിച്ച് അവളുടെ നേരെ നീട്ടി. "കൊണ്ടുപോയി, നനവ് കിട്ടുന്നിടത്ത് കുത്തിയാൽ മതി. അവിടെയും ഉണ്ടാകും" എന്ന് മാത്രം പറഞ്ഞു. മറുപടിക്ക് അമാന്തമുണ്ടായില്ല. "അതിന് ഞാനിവിടെ കുറച്ചല്ലേ ഉണ്ടാകൂ. പിന്നെന്തിനാ...?"
ആ പഷ്ട്. അവളുടെ അഞ്ജനമെഴുതിയ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു. "താൻ നട്ട എത്ര മരത്തിൻറെ തണലിൽ താനിരിന്നിട്ടുണ്ട്?" ആ മുഖമാകെ ജാള്യത പരന്നു. ഞാനത്രയൊന്നും ഓർത്തില്ലാട്ടോ, എന്നെന്നോട് മൗനമായി പറഞ്ഞു കൊണ്ടവൾ, എൻറെ കണ്ണുകളിലേക്കും, താഴെ മണ്ണിലേക്കും നയനങ്ങളെ മാറിമാറി പ്രതിഷ്ഠിച്ചു.
എൻറെ ചുണ്ടിൽ അവാച്യമായ ഒരനുഭൂതിയുടെ പുഞ്ചിരി പിറന്നു. "എന്താ തൻറെ പേര്?" ചില നിമിഷങ്ങൾ, അവളുടെ മിഴികളെൻറെ കണ്ണിൻറെ ആഴങ്ങളിൽ നീന്തിക്കളിച്ചു. പിന്നെ ഞാൻ നീട്ടിയ കമ്പ് വാങ്ങിക്കുന്നതിനിടയിൽ ഒരു മൃദു മന്ത്രണം പോലെ പറഞ്ഞു. "തുളസി." ഒരു ചെറു പുഞ്ചിരിയുടെ മേമ്പൊടിയോടെ, ഞാനാത്മഗതം പോലെ പറഞ്ഞു. "തന്നെ കുറച്ച് കൂടി പ്രകാശമുള്ളൊരു പേര് വിളിക്കാമായിരുന്നു ടീച്ചർക്ക്."
എനിക്ക് തിരിച്ചറിയാനാവാത്തൊരു വികാരസാഗരമാ മിഴികളിലിരമ്പുന്നത് ഞാൻ കണ്ടു. ഏതാനും ചില നിമിഷങ്ങൾ അവൾ എൻറെ മിഴികളിൽ മിഴി പാകി ഒന്നും മിണ്ടാതെ നിന്നു. പിന്നെ, കണ്ണുകൾ കൊണ്ട് എന്നോട് യാത്ര ചോദിച്ച്, അവൾ പോയി. ഇടവഴിയിലൂടെ നടന്നു പോകുന്ന അവളെയും നോക്കി ഒരു ശിലാ പ്രതിമ പോലെ നിൽക്കുമ്പോൾ, ഇടവഴിയുടെ അങ്ങേ അറ്റത്ത് എത്തുമ്പോഴെങ്കിലും അവളൊന്നു തിരിഞ്ഞു നോക്കുമെന്ന് ഞാൻ കരുതി. എന്നാൽ അതുണ്ടായില്ല. ഇച്ഛാഭംഗം കൊണ്ട് കോടിയ മുഖവുമായി ഞാനങ്ങനെ വെറുതെ നോക്കി നിന്നു.
ജീവിതത്തിൽ ആദ്യമായിട്ടാണ് അവളെ കാണുന്നതെങ്കിലും, അങ്ങിനെ അല്ലാത്ത പോലെ. എങ്ങിനെയാണ് ഞങ്ങൾ തമ്മിൽ പരിചയം? അറിയില്ല. പക്ഷെ ഒന്നറിയാം. ഇവളെൻറെ ആരൊക്കെയോ ആണ്. മണ്ണിൽ ചില ബന്ധങ്ങൾ അങ്ങിനെയാണ്. കാണുന്ന മാത്രയിൽ തന്നെ ഓടിവന്നൊരു കസേരയും വലിച്ചിട്ട് നമ്മുടെ ഹൃദയത്തിലങ്ങോട്ട് കേറിയിരിക്കും. അതിനവർ നമ്മുടെ സമ്മതമൊന്നും ചോദിക്കാറില്ല!
"മതിയെടാ, മതി. അവളെയിങ്ങനെ നോക്കിയത് മതി... ഓന്ത് ചോരകുടിക്കാൻ നോക്കുന്ന പോലുണ്ടല്ലോ.. വാ.. ഇനിവന്ന് വല്ലതും തിന്നൊ.."
ഇളയുമ്മയുടെ ശബ്ദമാണെന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. നോക്കുമ്പോൾ കണ്ടു. മുറ്റത്ത് നിന്ന് സാകൂതം എന്നെയും നോക്കി നിൽക്കുന്നു. ഉം..... പണിയായി. നാക്കിന് ലൈസൻസില്ലാത്ത ഇനമാണ്. ഇനിയിപ്പോൾ ഞാനൊരു നായര് പെണ്ണിൻറെ വായിൽ നോക്കി ഒലിപ്പിച്ചിരുന്നു എന്ന് കുടുംബം മുഴവൻ എത്തിക്കും. മച്ചുനിച്ചികളൊക്കെ അറിഞ്ഞാൽ പിന്നെ തീർന്നു. കോമ്പല്ലും കൂർത്ത നഖങ്ങളും ഉള്ള കൂട്ടത്തിലാണവർ. മനുഷ്യനെ പച്ചയ്ക്ക് തിന്നുകളയും. ശിഷ്ട ജീവിതം തമ്പാപ്രക്കുന്നിൻറെ ഉച്ചിയിലെ മൊട്ടപ്പാറയിൽ തപസ്സിരുന്നാൽ, അതാവും നന്നാവുക. ഞാൻ അവർക്ക് മുഖം നൽകാതെ നേരെ അകത്തേക്ക് കയറി. മഹാഭാഗ്യം, എന്തോ, അവർ പിന്നെ അതിൻറെ പിന്നാലെ കൂടിയില്ല.
ഇതെൻറെ ഉമ്മ വീടാണ്. പട്ടണത്തിലെ വീട് വിറ്റ് ഈ മലഞ്ചെരുവിൽ വന്ന് താമസിമാക്കിയതിൻറെ പേരിൽ വല്ല്യുപ്പ കുറച്ചൊന്നുമല്ല മക്കളുടെ പഴി കേട്ടിട്ടുള്ളത്. ഇവിടെ ഇപ്പോൾ വല്ല്യുമ്മയും ഇളയുമ്മയും മാത്രമാണ് താമസം. ഞാൻ അവധി ദിവസങ്ങളിൽ ഇവർക്ക് തുണയ്ക്ക് വേണ്ടി വരുന്നതാണ്. ഇതൊരു മുക്കാലേക്കർ പുരയിടമാണ്. പഴയ ഒരു വീട്. ചുറ്റുപാടും ഹിന്ദുക്കൾ മാത്രം താമസിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വളപ്പിൽ വലിയൊരു കുളമുണ്ട്. അതിനരികിൽ ശങ്കരേട്ടൻറെ വളപ്പിൽ ഞങ്ങളുടെ അതിരിനോട് ചേർന്ന് ഒരു ആലും, ആലിൻ ചുവട്ടിൽ പ്രതിഷ്ഠയും പൂജയുമുള്ള ഒരു മണ്ഡപവുമുണ്ട്.
ശങ്കരേട്ടൻറെ ഭാര്യ ഇട്ടേക്കി. മകൻ മുരളി, മകൾ കാളി. മറ്റൊരു അയൽവാസി ചാത്തൻ കുട്ടി. അദ്ദേഹത്തിൻറെ ഭാര്യ കൊറ്റിക്കുട്ടി. മകനൊരുത്തനുണ്ട്. പ്രകാശൻ. മകൾ മിനിക്കുട്ടിയെ കല്യാണം കഴിച്ചിരിക്കുന്നത് രാജേട്ടൻ, ഇവിടെ തന്നെയാണ് താമസം. പിന്നെയും ഒരുപാട് വീടുകളുണ്ട് താഴ്ഭാഗത്ത്. കുറച്ചപ്പുറത്താണ് തമ്പാപ്ര തറവാട്. പഴയ ജന്മികളായിരുന്നു. ആ തറവാടിൻറെ പേരിലാണ്, ഇവിടം അറിയപ്പെട്ടിരുന്നത്. അങ്ങിനെയാണ് ഈ കാണുന്ന കുന്നിന് തമ്പാപ്രക്കുന്ന് എന്ന് പേര് വന്നത്. കുന്നിൻറെ ഇങ്ങേ ചരിവ് മുഴുവൻ കശുമാന്തോട്ടമാണ്. നിറയെ കുറ്റിക്കാടും. അപ്പുറത്ത് റബർ ആണ്. താഴെയുള്ള വീടുകൾ കഴിഞ്ഞാൽ പിന്നെ വിശാലമായ പാടമാണ്. അതിൻറെ നടുക്ക് കൂടി ഒരു ചെമ്മൺ റോഡുണ്ട്. അത് ഊരക മലയിലേക്കും മറ്റുമൊക്കെ പോകുന്നു. പാടത്തിൻറെ അപ്പുറം പിന്നെയും മലഞ്ചെരുവുകളാണ്. നിറയെ കവുങ്ങും തെങ്ങും ഉള്ള മലഞ്ചെരുവ്.
പാടത്തിൻറെ ഇക്കരെ ഒരുമിച്ച് ഒരൊറ്റ മതിൽ കെട്ടിനകത്ത്, മൂന്നമ്പലങ്ങൾ. വേട്ടക്കൊരുമകൻ, ശിവപാർവതി, മഹാവിഷ്ണു എന്നിങ്ങനെ പ്രതിഷ്ഠകൾ. ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് ദേവിക്കൊരു എഴുന്നള്ളത്തുണ്ട്, ആലിൻ ചുവട്ടിലെ മണ്ഡപത്തിലേക്ക്. അന്ന് അമ്മാവന്മാരും അവരുടെ കുടുംബവും ഒക്കെ വരും.
എന്നാൽ പിന്നെ വാകയിലൊരു ഊഞ്ഞാല് കെട്ടണം. പൊടിമക്കളെ നീന്തൽ പഠിപ്പിക്കണം. തമ്പാപ്രക്കുന്നിലേക്ക് തെച്ചിപ്പഴം പറിക്കാൻ പോകുന്ന മച്ചുനന്മാർക്കും മച്ചുനിച്ചികൾക്കും കാവൽ പോകണം. പൊടിമക്കൾ തെച്ചിപ്പഴമാണെന്ന് കരുതി പാമ്പിൻകുരു പറിച്ച് കഴിക്കാതെ നോക്കണം. അങ്ങിനെ ജോലിയൊരുപാടുണ്ടാവും എനിക്ക്.
ആലിൽ കെട്ടിയ കോളാമ്പി സ്പീക്കറിലൂടെ അറിയിപ്പുകൾ പറയുന്നത് കുട്ടേട്ടനോ കണാരേട്ടനോ ആവും. ഞങ്ങൾ മുതിർന്നവരും കുട്ടികളും എല്ലാം വെടിവഴിപാടിനു പേര് കൊടുക്കും. അത് മൈക്കിലൂടെ സ്വന്തം പേര് വിളിച്ചു പറയുന്നത് കേൾക്കാനുള്ള കൗതുകം കൊണ്ടാണ്. കതിനാ വെടികളിൽ കുലുങ്ങാറുണ്ട്, ഞങ്ങളുടെ പഴയ വീടിൻറെ ചുമരുകൾ. ഉറക്കമില്ലാത്ത ഒരു രാത്രിയും വിശ്രമമില്ലാത്ത രണ്ടു പകലുകളും ആണത്.
ഇവിടെ എൻറെ സാധാരണ ദിവസങ്ങൾ വായനശാലയും, തമ്പാപ്ര കുന്നുമൊക്കെയായി കഴിഞ്ഞു പോകും. കുന്നിൻ മുകളിലെ മൊട്ടപ്പാറയിൽ ചെന്നിരുന്ന് വായിക്കാൻ നല്ല രസമാണ്. വിദൂരങ്ങളിലെ മലകളും, താഴെ പാടശേഖരങ്ങളും ഒക്കെയായി, ഹൃദയഹാരിയായ കാഴ്ചകളുടെ ഒരു മഹാഭണ്ഡാരമാണ് ആ പാറപ്പുറം.
തുളസിയെ കണ്ടതിൽ പിന്നെ രണ്ടാഴ്ചയോളമായി. ഇന്ന് ഏകാദശി വ്രതം. കിണറ്റിൻ കരയിലെ തൈ തെങ്ങിൽ രണ്ടു കുല ഇളനീർ മിനിഞ്ഞാന് മുതൽ ഇടിഞ്ഞു തൂങ്ങി കിടക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ അതെല്ലാം വാടി താഴെ വീഴും. ഇളയുമ്മയാണ് പറഞ്ഞത്. ഏകാദശിയല്ലെ, തിരുമണിക്കര അമ്പലത്തിൽ ഇന്ന് പരിപാടിയുണ്ടാവും. ഒരുപാട് ആള് വരും. അവർ ഇളനീരെ കുടിക്കൂ. പറ്റുമെങ്കിൽ കേറി ഇട്ടു അവിടെ കൊണ്ട് വിറ്റോളാൻ.
അത് കൊള്ളാമെന്നു തോന്നി. കയ്യിലേക്ക് കുറച്ച് ചില്ല്വാനം വരുന്ന വഴിയാണ്. തൊടിയിലെ കശുവണ്ടി പെറുക്കി വിറ്റ് കുഴപ്പമില്ലാത്ത പൈസ ഞാൻ ഉണ്ടാക്കും. അങ്ങിനെ സ്വരൂപിച്ചെടുക്കുന്ന പൈസയാണ്, അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പോകറ്റ് മണി.
പിന്നെ ഒന്നും നോക്കിയില്ല. തെങ്ങിലേക്ക് വലിഞ്ഞു കയറി. വീട്ടിൽ നിന്നും രണ്ടു കിലോമീറ്ററോളം നാട്ടു വഴി താണ്ടണം തിരുമണിക്കര അമ്പലത്തിലേക്ക്. അല്ലെങ്കിൽ പിന്നെ ഓട്ടോ വിളിച്ച് പോണം. കാശ് ഇത്തിരി ലഭിക്കാമല്ലോ എന്നോർത്തപ്പോൾ നാട്ടുവഴി നടക്കാം എന്നോർത്തു. അതൊരു മെനക്കേട് പിടിച്ച പണിയായിരുന്നു. അബദ്ധമായല്ലോ എന്ന് പോലും തോന്നിപ്പോയി.
പറങ്കൂച്ചിക്കാട്ടിലൂടെയും കുന്നിൻ ചെരുവിലൂടെയും ചെമ്മൺ റോഡിലൂടെയുമൊക്കെയായി അമ്പലത്തിൻറെ അവിടെയെത്തിയപ്പോൾ സമയം പതിനൊന്നു മണി. ഞാനാണെങ്കിൽ തളർന്ന് കിതച്ച് വായിലൂടെ പത വന്ന പോലെയായി. പക്ഷെ, കച്ചവടം ഉഷാറായി തന്നെ നടന്നപ്പോൾ ക്ഷീണമൊക്കെ ഞാൻ മറന്നു.
സംഗതി വാടിത്തുടങ്ങിയിരുന്നെങ്കിലും ഇളനീർ പെട്ടെന്ന് പെട്ടെന്ന് ചെലവായിക്കൊണ്ടിരിന്നു. ഇനിയൊരു നാലഞ്ചെണ്ണം മാത്രമേ ബാക്കിയുള്ളൂ. അമ്പലത്തിൽ നിന്നും ഏതോ ഒരു കാഥികൻ കഥാപ്രസംഗം അവതരിപ്പിക്കുന്നു. കൗതുകത്തോടെ കേട്ടിരിക്കുന്ന എന്നെ കുട്ടേട്ടൻറെ ശബ്ദമാണ് കച്ചവടത്തിലേക്ക് തിരികെ കൊണ്ട് വന്നത്.
നോക്കുമ്പോൾ കുട്ടേട്ടൻറെ കൂടെ ടീച്ചറുണ്ട്. പിന്നെ പതിനാലാം രാവുദിച്ച പോലൊരു പുഞ്ചിരിയുമായി അവളും. "ആഹാ, ഇളനീർ കച്ചോടമാണല്ലേ? എങ്ങിനെയുണ്ട്...?" എന്നോടങ്ങിനെ ചോദിച്ചു കൊണ്ട് ദേവകിട്ടീച്ചറുടെ നേരെ മുഖം തിരിച്ചു കുട്ടേട്ടൻ. "ഓപ്പയ്ക്ക് മനസ്സിലായില്ലേ? ഞമ്മളെ..."
മുഴുവനാക്കാൻ സമ്മതിച്ചില്ല ടീച്ചർ. അതിനു മുൻപേ പറഞ്ഞു.. "ആ.. പിന്നെ അറിയാതെ.. ഉമ്മാക്കൊക്കെ സുഖല്ലേടാ? ഇക്കാക്കാനെ പോലെ പഠിക്കാനൊന്നും നിൽക്കാതെ കച്ചോടവും കൊണ്ട് നടക്കുകയാണോ നീയ്?"
ഞാൻ ഒരു ഇളിഭ്യച്ചിരിയും ചിരിച്ചങ്ങിനെ നിൽക്കുമ്പോൾ ടീച്ചർ പിന്നെയും കുട്ടേട്ടനോട് വിസ്തരിക്കുകയാണ്. "അല്ലെങ്കിലും മൂത്തേൻറെ ഗുണമൊന്നും ഇതിനു കിട്ടീട്ടില്ല. പണ്ട് സ്ളേറ്റിൽ തുപ്പലുരുട്ടിക്കളിച്ചപ്പോ, ഞാനൊരു കുഞ്ഞി അടി വച്ച് കൊടുത്തേന്ന്, അരമണിക്കൂറാ പൂച്ച കാറുന്ന പോലെ കാറ്യേത്. ഞാനന്ന് പേടിച്ചു പകുതിയായീന്നു."
ഒന്നാം ക്ലാസിലെ കാര്യമാണ് ടീച്ചർ പറഞ്ഞത്. അടിയുടെ വേദന കാരണം ഇന്നും സംഭവം എനിക്ക് ഓർമയുണ്ട്. പക്ഷെ ഇന്നിവിടെ ടീച്ചറെന്നോട് കാണിച്ചത് കൊലച്ചതിയാണല്ലോ എന്ന് ഞാൻ, എന്നെ നോക്കി വായ പൊത്തിച്ചിരിക്കുന്ന തുളസിയെ കണ്ടപ്പോൾ മനസ്സിലോർത്തു. ഈ ടീച്ചർക്കിതെന്നാത്തിൻറെ സൂക്കേടാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
"ഹേയ്, ആളിപ്പോ നീ കരുത്യ പോലൊന്നുമല്ല ട്ടൊ. വല്ല്യ കമ്പ്യൂട്ടർ കോയ്‌സൊക്കെ പഠിക്കുന്ന ആളാ. ബി എസ് സി കമ്പ്യൂട്ടർ സയൻസൊക്കെ കഴിഞ്ഞിപ്പോ പീജിക്കു പഠിക്ക്യാ. അല്ലേടാ?"
അത് കേട്ടപ്പോൾ ടീച്ചർക്ക് അത്ഭുതം.. ആണോ എന്നർത്ഥത്തിൽ അവരെന്നെ നോക്കുമ്പോൾ ഞാൻ കണ്ടു, തുളസിയുടെ മുഖത്ത് ചിരിയുടെ സ്ഥാനത്ത് പടരുന്ന കൗതുകം. ഞാനൽപം ഗമയോടെ ടീച്ചറെ നോക്കി തല കുലുക്കി. കുട്ടേട്ടൻ എന്നോടായി പറഞ്ഞു. "നീ ഒരു മൂന്നെണം ഇങ്ങോട്ട് വെട്ടിത്തന്നെ.."
ഇളനീർ കുടിച്ച് പൈസ എടുക്കുന്ന കുട്ടേട്ടനെ ഞാൻ തടഞ്ഞു.. "പൈസയൊന്നും വേണ്ടാട്ടോ.." ആദ്യമൊന്നും സമ്മതിക്കാത്ത കുട്ടേട്ടൻ അവസാനം എൻറെ നിർബന്ധത്തിനു മുൻപിൽ അടിയറവ് പറഞ്ഞു. പോകാൻ തിരിഞ്ഞ കുട്ടേട്ടൻ ഒന്ന് നിന്നു. പിന്നെയെന്നോട് ചോദിച്ചു.
"എടാ, നിൻറെ കയ്യിൽ പുസ്തകങ്ങൾ വല്ലോമുണ്ടോ? വായനശാലേക്ക് പോണത് കാണാലോ. ഇവളുടെ തൊന്തരവ് സഹിക്കാൻ വയ്യ."
തുളസിയെ ആണ് അദ്ദേഹം ഉദ്ധ്യേശിച്ചത് എന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ഞാനൊന്ന് തലയാട്ടി. "എന്നാൽ നീയിവൾക്ക് വായിക്കാനെന്തെങ്കിലും കൊടുക്ക്. അവളങ്ങു വന്നോളും."
ശരി എന്ന് തലയാട്ടിയപ്പോൾ അവർ പോയി. നോക്കി നിൽക്കെ, വാഹനത്തിലേക്ക് കയറുന്നതിൻറെ മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി. അന്നിടവഴിയിൽ വച്ച് അവൾ മറന്നു പോയത്.
ആ വാഹനമകന്ന് പോകുന്നതും നോക്കി നിൽക്കെ ഒരു ചെറുപ്പക്കാരനെത്തി. ബാക്കിയുള്ള രണ്ടെണ്ണത്തിൽ ഒരിളനീർ ഞാനയാൾക്ക് വെട്ടിക്കൊടുത്തു. ബാക്കിയുള്ളത് ഞാൻ കുടിച്ചു. കച്ചവടം കഴിഞ്ഞു. എല്ലാം കൊണ്ടും ഒരുപാട് ലാഭമുള്ള കച്ചവടം. മനസ്സിൽ സന്തോഷത്തിൻറെ തുമ്പികൾ പറന്നു കളിക്കവെ, ഞാൻ ഒരു മൂളിപ്പാട്ടും പാടി, വീട്ടിലേക്ക് നേരെ വച്ച് പിടിച്ചു. മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന നാട്ടു പാതയിലൂടെ.

തുടരും.

9 comments:

  1. ആഹാ, കൊള്ളാല്ലോ... നാട്ടിൻപുറത്തിന്റെ വിവരണങ്ങൾ ഇഷ്ടമായി... അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
  2. അതിമനോഹരമായ കവിതപോലെയുള്ള എഴുത്ത്,, നല്ല വായനാസുഖം,, ഓർമ്മകൾ ഉയർന്നുവന്നു,,

    ReplyDelete
  3. കൊള്ളാം ..ഞാൻ ശെരിക്കും നാട്ടിൽ ഒന്നു
    പോയി വന്നു .ഇപ്പോഴത്തെ നാടല്ല.എന്റെ
    ചെറുപ്പത്തിലേ നാട്.കൂടെയുണ്ട് അബൂത്തി.
    തുടർന്നു വായിക്കാൻ .....തുടക്കം നന്നായിട്ടുണ്ട്

    ReplyDelete
  4. കണിയൊരുക്കം നന്നായി.
    അടുത്ത ഭാഗങ്ങൾക്കൂടി വായിക്കട്ടേ!
    ആശംസകൾ

    ReplyDelete
  5. തുടക്കം നന്നായി. ഓരോന്നായി വായിക്കട്ടെ

    ReplyDelete