Wednesday, December 12, 2018

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

മുൻ അദ്ധ്യായം കണി..

അദ്ധ്യായം : സൗഹൃദപ്പൊയ്കയിലെ കുഞ്ഞോളങ്ങൾ.



ചുവന്നു തുടങ്ങിയ ആകാശത്തിൻറെ ചുവട്ടിൽ, വരിവരിയായി നിൽക്കുന്ന കുഞ്ഞുകുഞ്ഞു വെള്ളിമേഘങ്ങൾക്ക് താഴെ, വിദൂരതയിലെ മലമുകളിലെവിടെയോ എൻറെ കണ്ണുകൾ കുരുങ്ങിക്കിടന്നു. സായന്തനത്തിൻറെ പാദസരകിലുക്കം പോലെ കൂടു തേടിപ്പറക്കുന്ന പക്ഷികളുടെ സ്വരജതികൾക്ക്, എൻറെ മനസ്സിനെ ഒന്ന് തൊടാൻ പോലുമായില്ല. മന്ദമാരുതൻറെ മന്ത്രവിരലുകൾ മീട്ടുന്ന വിപഞ്ചിക പോലെ, കുന്നിൻചെരുവിലെ ചെറുമരങ്ങൾ ദലമർമരങ്ങളുയർത്തുന്നുണ്ട്. ഞാനതും കേൾക്കുന്നില്ല. മൊട്ടപ്പാറയിൽ, കൈയിലെ പുസ്തകമൊന്ന് വായിക്കാൻ പോലുമാവാതെ പ്രഷുബ്ധമായ മനസ്സുമായി ഞാൻ തനിച്ചിരിക്കുകയാണ്.  

എപ്പോഴാണ് മനസ്സിൽ ഇത്രയധികം ചുവന്ന പനനീർ പൂക്കൾ വിരിഞ്ഞത്? എവിടന്നാണ്‌ മനസ്സിന് ഇത്രയധികം മയിൽപീലികൾ കിട്ടിയത്? ഇന്നലെ രാവിലെൻറെ കിനാവിലൊരു അലസിപ്പൂമരത്തിൻറെ ചുവട്ടിലെ ചുവന്ന പരവതാനിയിൽ വാടിയ താമരത്തണ്ടായി അവൾ മാറിയിരുന്നു. ഉറക്കം വിട്ടുണർന്ന എൻറെ നെഞ്ചിലൊരു ഉന്മത്തകോകിലം പഞ്ചമം പാടി. അതെൻറെ നിദ്രയെ പാടെ അകറ്റി. മനസ്സിൻറെ നിഗൂഢമായൊരു കോണിൽ, ഞാനറിയാതെ ഒളിച്ചിരുന്ന പ്രണയസാരസം, സ്വപ്നങ്ങൾ തേടി പറന്നു തുടങ്ങിയോ? 

ഞാൻ ഭയക്കുന്നു. നെഞ്ചിൽ സൗഹൃദമെന്ന ചിപ്പിയിലൊരു മുത്തു പോലെ അവളെ സൂക്ഷിച്ചിട്ടും, ഏതൊക്കെയോ ചില നിമിഷങ്ങളിൽ, പ്രണയത്തിൻറെ താമരപ്പൊയ്കയിലൊരു സുവർണ്ണ മൽസ്യമായി അവളെന്നിൽ മാറുന്നുവോ? അത്  മനസ്സിലെ സൗഹൃദപ്പൊയ്കയിൽ കുഞ്ഞോളങ്ങളുണ്ടാക്കുന്നുവോ?

ഈ സന്ധ്യയുടെ മുറ്റത്ത് ഞാൻ പകച്ച് നിൽക്കുകയാണ്. അരുതെന്ന് പറയുന്ന മനസ്സാക്ഷിയോട് മല്ലടിക്കുന്ന മനസ്സുമായി. അന്ന് തിരുമണിക്കര അമ്പലപരിസരത്ത് വച്ച് കണ്ടതിൽ പിന്നെ, ഞങ്ങൾ മിക്ക ദിവസങ്ങളിലും കാണാറുണ്ട്. ധാരാളം സമയം ഒരുമിച്ച് ചിലവഴിക്കാറുണ്ട്. എന്തിനധികം, ഈ പാറപ്പുറത്ത് പോലും അവളെൻറെ കൂടെ വന്നിരിക്കാറുണ്ട്. ആ കാണുന്ന ഇടവഴികളിലൂടെ ഒരു പാട് നടന്നിട്ടുണ്ട്. ആകാശത്തിനു ചുവട്ടിലെ മിക്ക കാര്യങ്ങളെ കുറിച്ചും, കളിയായും കാര്യമായും സംസാരിച്ചിട്ടുണ്ട്. 

ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ എത്ര കണ്ട് വിശ്വസിക്കുന്നത് കൊണ്ടാണ്; അവളെന്നെ എത്ര കണ്ട് വിശ്വസിക്കുന്നത് കൊണ്ടാണ്; ഞങ്ങൾക്കിങ്ങനെ അടുത്തിടപഴകാനാവുന്നത് എന്ന ബോധം എനിക്കില്ലാതാകുന്നുവോ?  ഞാൻ മനസ്സിൽ വീണ്ടും ഉരുവിട്ട് കൊണ്ടേ ഇരുന്നു. അക്ഷരം പഠിപ്പിച്ച ഗുരുനാഥയ്ക്ക് ദക്ഷിണ കൊടുക്കേണ്ടതാണ് ശിഷ്യധർമം. അല്ലാതെ മനസ്താപമല്ല. അത് കൊണ്ട്, ഈ തീ, ഇന്ന്, ഇവിടെ വച്ച് ഞാനൂതിക്കെടുത്തിയെ പറ്റൂ.  എല്ലാ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും നേടിയെടുക്കാനുള്ളതല്ലല്ലോ? ചിലതൊക്കെ നഷ്ട്ടപ്പെടുത്തുമ്പോഴാണ് നമ്മൾ ശരിക്കും വിജയിക്കുന്നത്.

തീർച്ചയായും ഞാനാ കണ്ണുകളിൽ പ്രണയത്തിൻറെ അഗ്നിസ്ഫുലിംഗങ്ങൾ, പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു പക്ഷെ അവളും, മനസ്സാക്ഷിയുടെ വിലക്കിൻറെ വേലിക്കെട്ടിനകത്ത് ഒതുങ്ങിക്കൂടുകയായിരിക്കാം. എങ്കിൽ അങ്ങിനെ തന്നെ ഇരിക്കട്ടെ. അതാണ് നല്ലത്. അവളെൻറെ കൂട്ടുകാരി മാത്രമായിരിക്കട്ടെ. ഞാനെൻറെ മനസ്സിനോട് ഉറപ്പിച്ച് പറഞ്ഞു. അവളെൻറെ കൂട്ടുകാരിയല്ലാതെ മറ്റൊന്നുമല്ല. എനിക്കിപ്പോൾ, ഒരാശ്വാസം തോന്നുന്നു. നെഞ്ചിൽ നിന്നും, ഭാരമുള്ള ചില പറവകൾ പറന്നകന്ന പോലെ! 

ഇനി നാലഞ്ച് ദിവസങ്ങൾ അല്ലെ ഉള്ളൂ? അവൾക്കും എനിക്കും വഴി പിരിഞ്ഞു പോകാൻ. അവധിക്കാലം കഴിയാറായി. എത്ര പെട്ടെന്ന്. ഇതൊരു മനോഹരമായ അവധിക്കാലമായിരുന്നു. അവൾ അടുത്ത അവധിക്ക് വരുമായിരിക്കും. വരാൻ പറയണം. പിരിഞ്ഞിരിക്കുന്ന പത്തു മാസത്തെ മുഴുവൻ വിശേഷങ്ങളും, കാണുമ്പോൾ പറയാൻ, മനസ്സിൽ ഒരുക്കൂട്ടി വെക്കണം.  എത്ര സുന്ദരമായ ദിനങ്ങളാണ് കഴിഞ്ഞു പോയത്. ഓർമ്മകൾ പവിഴമുല്ലപ്പൂമണം ചൂടിയ കാറ്റു പോലെ എന്നിലേക്കോടിയെത്തുന്നു!

ഇളനീർ കച്ചവടം കഴിഞ്ഞെത്തിയ ഞാൻ, അന്ന് വൈകുന്നേരം കുളത്തിലൊന്ന് നീന്തിക്കുളിച്ച്, തോളിൽ തോർത്തും വിരിച്ചിട്ട് മുറ്റത്തേക്ക് വന്നപ്പോൾ തുളസി ഇളയുമ്മയോട് സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഇളയുമ്മയുമ്മ എന്നെ അർത്ഥം വച്ചൊന്ന് നോക്കി. ഞാൻ നേരെ അകത്ത് ചെന്ന് ടീഷർട്ട് ധരിച്ച് വന്നു. അന്ന് കൂടുതൽ സംസാരമൊന്നും ഉണ്ടായില്ല. പുസ്തകം കൊടുക്കുമ്പോൾ ഞാൻ ഒന്നേ പറഞ്ഞുള്ളൂ. "കേടു വരുത്തരുത്. സൂക്ഷിക്കണം. വേഗം വായിച്ച് തീർത്ത് തിരിച്ചു തരണം. ചോദിച്ചു വരുത്താൻ ഇടയാക്കരുത്." അതിനെനിക്ക് ചന്തമുള്ളൊരു പുഞ്ചിരി തന്ന് അവൾ പോയി. ഒതുക്ക് കയറുമ്പോൾ പാവാട മെല്ലെ ഒന്നുയർന്നപ്പോൾ, അവളുടെ സ്വർണ്ണക്കൊലുസുകൾ കണ്ടു. എന്തോ, ആ കാലുകളിൽ ആ കൊലുസുകൾ മനോഹരമായിരുന്നു. 

എന്നെ അമ്പരപ്പിച്ച് കൊണ്ട് അവൾ പിറ്റേ ദിവസം വെയ്കുന്നേരമായപ്പോഴേക്കും  പുസ്തകവുമായി തിരിച്ചെത്തി. "ഇത്ര പെട്ടെന്ന് കഴിഞ്ഞോ?" ഞാൻ ചോദിച്ചു. "വായിക്കുകയല്ലാതെ വേറെന്താ പണി?" എന്നായി അവൾ. അവൾക്ക് പുതിയ പുസ്തകം വേണം. വായനശാലയിൽ നിന്നും എടുത്തിട്ട് വേണം. "പോയി വരാം" എന്ന് പറഞ്ഞപ്പോൾ, "റോഡ് വരെ ഞാനും വരാം"  എന്നായി അവൾ. ഇവൾക്ക് തലയ്ക്ക് നല്ല സുഖമില്ലേ എന്ന് ഞാൻ ന്യായമായും സംശയിച്ചു. ഇടവഴി ചെന്ന് റോഡിലേക്ക് ചേരുന്നിടത്താണ് ചാരായ ഷാപ്പ്. അവിടെ നിൽക്കാൻ പറ്റിയ പ്രായമല്ലേ പെണ്ണിന്? 

അതൊന്നും ശരിയാവില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും അവൾ അനുസരിച്ചില്ല. "അവൻ ബുക്കും കൊണ്ടിങ്ങോട്ട് വന്നോളും" എന്ന് ഇളയുമ്മ പറഞ്ഞപ്പോൾ, "ഞാൻ വെറുതെ പോവുകയാണ് ഷറഫുത്താ" എന്നവൾ മറുപടി പറഞ്ഞു. ഞാൻ അവരെ ഒന്ന് നോക്കി. ആ മുഖം മുഴവനും നീരസം നിറഞ്ഞു നിൽക്കുന്നു. ഇടവഴിയിലേക്ക് കടന്നതേ അവൾ ചോദിച്ചു. "അതെ, അവരുടെ കല്ല്യാണമെന്താ ആവാത്തെ?" ഞാനൊന്ന് ചിരിച്ചു. "അതൊക്കെ കഴിഞ്ഞതാ. രണ്ടു മൂന്നെണ്ണം. ഓരോരോ യോഗം. അല്ലാതെന്ത് പറയാൻ." 

അവൾ പിന്നെയും ചോദിച്ചു കൊണ്ടേയിരുന്നു. എന്തൊക്കെയോ കാര്യങ്ങൾ. ഇടവഴിയുടെ പകുതിയോളം ചെന്നപ്പോൾ ഞാൻ പറഞ്ഞു. "ഇവിടെ നിന്നാൽ മതി. അങ്ങോട്ട് വരണ്ട. അവിടെ മുഴുവനും കുടിയന്മാരായിരിക്കും. ഞാൻ വേഗം വരാം." മുഖം മങ്ങിയെങ്കിലും, മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചു. ഞാൻ ഓടുകയായിരുന്നു. ആ ഇടവഴിയിൽ അവളൊറ്റയ്ക്ക് നിൽക്കുന്നു എന്നോർത്തപ്പോൾ എനിക്കോടാതിരിക്കാനായില്ല. മൂന്ന് പുസ്തകങ്ങളെടുത്ത് ഞാനോടിക്കിതച്ച് തിരിച്ചു വരുമ്പോൾ, അവളുമായി സംസാരിച്ച് കൊണ്ടിരിക്കുന്നു, ഇളയുമ്മയും കൊറ്റിക്കുട്ടിയും. അത് ശരി. ഞങ്ങളെന്ത് വേലത്തരമാണ് ഒപ്പിക്കുന്നത് എന്ന് നോക്കാനുള്ള സൂത്രപ്പണിയാണോ? അതല്ല, അബദ്ധമൊന്നും ഞങ്ങൾക്ക് പറ്റരുത് എന്നുള്ള സ്നേഹത്തിൻറെ കരുതലോ? എനിക്കത് മനസ്സിലായില്ല. എന്നാലും എൻറമ്മോ, സമ്മതിക്കണം; എൻറെ തരളിതമനം കുശുമ്പ് പറഞ്ഞു.
    
കൊണ്ടുവന്നതിൽ രണ്ടെണ്ണം അവൾക്ക് കൊടുത്ത് ഞാനൊന്നും മിണ്ടാൻ നിൽക്കാതെ പോന്നു. കുറച്ചു കഴിഞ്ഞ് ഇളയുമ്മ വന്നു. വായിച്ചു കൊണ്ടിരിക്കുന്ന എൻറെ അടുത്തു കൂടി പോയപ്പോൾ അവരൊരു മൂളൽ. ഞാനത് ശ്രദ്ധിക്കാത്ത മാതിരി ഇരുന്നു. പിറ്റേന്നവൾ വന്നില്ല, അതിൻറെ പിറ്റേന്ന് അതിരാവിലെ അവൾ വന്നു. "ഇതെന്താ പുസ്തകം വായിക്കുന്ന വല്ല യന്ത്രവും ഉണ്ടോ തൻറെ അടുത്ത്?" ഞാൻ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കൊണ്ടവൾ പറഞ്ഞു. "ഇന്ന് വൈകുന്നേരം നമുക്ക് പുതിയ പുസ്തകങ്ങൾ എടുക്കാവെ." അത് കേട്ട് എൻറെ കണ്ണ് തള്ളിപ്പോയി. ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകവുമായി അവൾ പോവുകയും ചെയ്തു.

ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി. ഇളയുമ്മയുടെ സംശയ രോഗമൊക്കെ മാറിയെന്ന് തോന്നുന്നു. അതല്ല, ഇതൊരു രക്ഷയുമില്ലാത്ത കേസാണെന്ന് തോന്നിയോ ആവൊ. എന്തായാലും ഇപ്പോൾ നിരീക്ഷണമൊന്നും ഇല്ല. ഞങ്ങളെന്നും കാണുന്നു. സംസാരിക്കുന്നു. ഒരുദിവസം അവൾ വന്നപ്പോൾ ഞാൻ മൊട്ടപ്പാറയിലാണ്. അവിടെ ഇരുന്നാൽ താഴെ ഇടവഴി ഒക്കെ കാണാം.  ഞാൻ മുകളിൽ നിന്നും ചൂളം വിളിച്ചപ്പോൾ അവൾ എന്നെ കണ്ടു. കൈവീശി വിളിച്ചപ്പോൾ മടിയൊന്നും കൂടാതെ അവൾ കുന്ന് കയറി വന്നു. 

മുകളിലെത്തി കിതച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ ആ കണ്ണുകൾ പൂ പോലെ വിടർന്നു. വിജനതയുടെ കൂടാരമായ റബർ തോട്ടത്തിലൂടെ ചൂളം കുത്തി വരുന്നൊരു കാറ്റ്, അവളുടെ കൂന്തലിൽ വിരലുകളോടിച്ച് കശുമാവിൻ തോട്ടത്തിലൂടെ ഒഴുകിയിറങ്ങി. മുഖത്തിൻറെ ഒരു വശത്തു കൂടി കാറ്റ് പിടിച്ചു വലിക്കുന്ന കൂന്തലലകൾ മാടിയൊതുക്കവെ,  പ്രസന്നവതിയായി അവളെന്നോട് ചോദിച്ചു. 

"ഹൊ.. എന്തൊരു രസം അല്ലെ?" 

സത്യത്തിൽ എനിക്കപ്പോൾ, അവളാസ്വദിക്കുന്ന പ്രകൃതിയുടെ സുന്ദര ഛായാചിത്രത്തേക്കാൾ ഇഷ്ടമായത്, വിയർപ്പ് തുള്ളികൾ വൈരം ചാർത്തിയ അവളുടെ മുഖവും, ആ ചോദ്യമായിരുന്നു. ഞാൻ അവളെ നോക്കിക്കൊണ്ടിരുന്നു. ഒരു വേള, ആ മുഖമെൻറെ കൈകുമ്പിളിൽ കോരിയെടുത്ത്,  നെറ്റിത്തടത്തിലൊരുമ്മ നൽകിയാലെന്തെന്ന് എനിക്ക് തോന്നി. വേണ്ടെന്ന് മനസ്സിലിരുന്നാരോ പറയുന്നത് ഹൃദയം കേട്ടു. സ്വയം നിയന്ത്രിച്ചു. എങ്കിലും, അവളുടെ മുഖത്തേക്ക് നോക്കി,  എൻറെ മനസ്സിൻറെ കള്ളക്കോണിലിരുന്നാരോ മന്ത്രിച്ചു. 

ശരിയാ.. ശരിക്കും.. നല്ല രസമുണ്ട്.


തുടരും..... 

5 comments:

  1. നല്ല രസമുണ്ട് ..പ്രണയം ഭംഗി ആയി
    പകർത്തുന്നുണ്ട് :)

    ReplyDelete
  2. മനസ്സിലെ കുഞ്ഞൊളങ്ങൾ.....
    നന്നായി
    ആശംസകൾ

    ReplyDelete
  3. രണ്ടാം ഭാഗവും കൊള്ളാം

    ReplyDelete
  4. രണ്ടാം ഭാഗവും കൊള്ളാം

    ReplyDelete
  5. പ്രണയം എത്ര വിശദീകരിച്ച്ചാലും തീരാത്ത പ്രഹേളികയാണല്ലോ ..അല്ലെ

    ReplyDelete