Sunday, March 22, 2020

തീരങ്ങൾ നഷ്ടപ്പെട്ടവർ...


ചെറു ചാറ്റൽ മഴയായി തുടങ്ങിയതാണ്. അതിപ്പോൾ, ചരൽ വാരിയെറിയുന്ന പോലെയായിരിക്കുന്നു. ഇനി ചൂണ്ടയെറിഞ്ഞിട്ട് കാര്യമില്ല. അയാൾ മെല്ലെ ചൂണ്ട മടക്കി. കയ്യിൽ ബാക്കിയുണ്ടായിരുന്ന മണ്ണിരയെ പുഴവക്കത്തെ കവുങ്ങിൻ തോട്ടത്തിലേക്കെറിഞ്ഞു. മീൻ കോർമ്പലിലേക്ക് നോക്കിയപ്പോൾ നിരാശയുടെ കടന്നൽ കുത്തിയ കണ്ണുകളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങിയതയാൾ ഇടങ്കൈ കൊണ്ട് അമർത്തിത്തുടച്ചു. പിന്നെ അതിവേഗം നടന്നു തുടങ്ങി.

കഴിഞ്ഞ രണ്ടു ദിവസമായി ചടച്ചൊരു മഴയായിരുന്നു. ഇന്നൊരല്പം വെയിൽ അറച്ചപ്പോൾ ചൂണ്ടയുമായി ഇറങ്ങിയതാണ്. മഴക്കാറിൻ്റെ തുണ്ട് പോലുമില്ലാത്ത ആകാശം ആശയിട്ടു തന്നതാണ്. ഇതാ ഇപ്പോൾ ക്ഷണനേരം കൊണ്ടതെല്ലാം മാറിയിരിക്കുന്നു. ഇന്നലെയും മിനിഞ്ഞാനും അതിൻറെ തലേന്നും മുഴുപട്ടിണിയായിരുന്നു. ഇനി കയ്യിലുള്ള ഈ നാലഞ്ച് മീൻ, പുഴമീൻ കമ്പമുള്ള ആരെങ്കിലും വാങ്ങണം. പേശി പേശി അവസാനം കിട്ടുന്ന ചില്ലറത്തുട്ടുകൾക്ക് ഒരു വയർ വിശപ്പിൻറെ മുഴുവൻ തീയും കെടുത്താനാവില്ല. എന്നാലും ഒരാശ്വാസം കിട്ടും.. ആശ്വാസം മാത്രം! 

തോണിക്കാരൻ കാക്ക എന്നൊരു പേരിലേക്ക് സ്വത്വം ഉൾവലിഞ്ഞു പോയൊരാളാണ് അയാൾ. പെരിയമ്പലം കടവിൽ അയാളുടെ യൗവ്വനം തണ്ടൂന്നി തഴമ്പിച്ചു. അല്ലലില്ലായിരുന്നു അന്നൊക്കെ. വീട്ടിൽ ഭാര്യയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുഴത്തഴമ്പ് വീണ കയ്യിനാൽ തൻറെ നഗ്നമായ പുറത്ത് അയാൾ തഴുകുമ്പോഴൊക്കെ, ഇത്തിരി കൊഞ്ചൽ കലർത്തി ഭാര്യ ചോദിക്കാറുണ്ട്..

ദെന്താത്.. പാറോത്ത് പോലുണ്ടല്ലോ...

അയാളുടെ ചെറുചിരിയിൽ അവളുടെ നേർത്ത സീൽക്കാരങ്ങൾ അലിഞ്ഞു ചേരും. അയാളുടെ കുടിലിൽ കൊച്ചു കൊച്ചു സന്തോഷത്തിൽ മത്താപ്പുകൾ കത്തിയിരുന്നു അന്നൊക്കെ.

പെരിയമ്പലത്ത് പാലം വന്നപ്പോൾ കടവൊഴിഞ്ഞു. പിന്നെ അയാൾ മണൽ വാരുന്ന ചെറുപ്പക്കാർക്ക് വേണ്ടി തോണി തുഴഞ്ഞു. നാടായ നാടുകളിൽ മുഴുവൻ മനുഷ്യൻറെ ആർത്തി മണലൂറ്റി മണലൂറ്റി, മിക്ക പുഴകളും പുഴുക്കൾ പോലെയായി. നിയമം കർശനമായപ്പോൾ ആ വഴിയും അടഞ്ഞു. മാത്രമല്ല, തോണിക്ക് പകരം ആളുകൾ മണൽ നേരെ കുട്ടിലോറികളിലേക്ക് വാരിയിടാനും തുടങ്ങിയിരുന്നു.

നിർഭാഗ്യം ഇതൊന്നുമായിരുന്നില്ല. ഏഴു വയസ്സുള്ള മകളേയും അയാളെയും ഇരുട്ടത്ത് നിർത്തിയ, ഭാര്യയുടെ മരണമായിരുന്നു. ചില മരണങ്ങൾ അങ്ങിനെയാണ്. മണ്ണിൽ ബാക്കിയാവുന്നരുടെ ഹൃദയം  നെഞ്ചിൻ കൂടിൽ നിന്നും പറിച്ചെടുക്കുന്നവ. അവർ ബാക്കിയാക്കിപ്പോകുന്ന ശൂന്യതയിലേക്ക് നോക്കി, നെടുവീർപ്പിൻറെ, വിരക്തിയുടെ ഉഷ്ണഗുഹകളിൽ കൂടി ഞെങ്ങി ഞെരുങ്ങി കടന്നു പോകേണ്ടി വരിക. അതൊരു വല്ലാത്ത അനുഭവമാണ്. അനുഭവിച്ചവർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന, വല്ലാത്തൊരനുഭവം.

ഒരു പെണ്ണ് കെട്ടിക്കൂടെ? ഒരു തുണ വേണ്ടേ? പെൺകുട്ടിയല്ലേ, അവൾക്കൊരു ഉമ്മ വേണ്ടേ? ചൂടുവെള്ളം ഉണ്ടാക്കിത്തരാനൊരാള് വേണ്ടേ? അങ്ങിനെയങ്ങിനെ ചോദ്യങ്ങളുടെ കൂമ്പാരം മുന്നിൽ കുമിഞ്ഞു കൂടി. ഒന്നും കേട്ടില്ല. മകളെ ഒരു എളേമ്മയുടെ കയ്യിലേൽപ്പിക്കാൻ അയാൾ പേടിച്ചു. മകൾക്കു വേണ്ടി ജീവിക്കാമെന്ന് തീരുമാനിച്ചു. തോണിപ്പണി പതുക്കെപ്പതുക്കെ ഇല്ലാതായി. അയാളുടെ ജീവിതം പോലെ പുഴക്കരയിൽ ആ തോണി വെയിലും മഴയും മഞ്ഞുമേറ്റ് കിടന്നു. അത് വിറ്റ് പണമാക്കാൻ പലരും പറഞ്ഞു. കരൾ പറിച്ചു വിൽക്കാൻ പഠിച്ചിട്ടില്ലായിരുന്നു അയാൾ. ഇടയ്ക്കിടയ്ക്ക് അയാളാ തോണിയുടെ അടുത്ത് ചെന്നിരിക്കും. പ്രണയപരവശനായ കാമുകൻ, താരുണ്യവതിയായ കാമുകിയുടെ മുതുകിലെന്നവണ്ണം, ചിലപ്പോഴതിനെ തഴുകിക്കൊണ്ടേയിരിക്കും. മറ്റു ചിലപ്പോൾ ഒരു കൊച്ചു കുഞ്ഞിനെയെന്ന വണ്ണം അതിനെ കെട്ടിപ്പിടിച്ചുമ്മ വെക്കും. മറ്റു ചിലപ്പോൾ ഉമ്മയുടെ മടിത്തട്ടിലേക്കെന്ന പോലെ, അതിന്മേലേക്ക് ചാഞ്ഞ് കിടക്കും. രണ്ടു തുള്ളി കണ്ണുന്നീർ മാത്രം അയാളുടെ അടക്കിയ മൗനത്തിൻറെ ചുട്ടുപഴുത്ത മൺകലത്തിൽ തിളച്ചു.

ചൂണ്ടയിട്ടും, ഒറ്റാല് കുത്തിയും, കുത്തുവല പിടിച്ചുമൊക്കെ പുഴയിൽ നിന്നയാൾ മീൻ പിടിച്ചു. എന്നും എപ്പോഴും പുഴയായിരുന്നു അയാൾക്ക് അന്നമൂട്ടിയിരുന്നത്. തൻറെ സങ്കടങ്ങളും സ്വപ്നങ്ങളുമൊക്കെ അയാൾ പറഞ്ഞിരുന്നത് പുഴയോടായിരുന്നു. ആ പുഴയ്ക്ക് കുറുകെ, അക്കരെയ്ക്കുമിക്കരേയ്ക്കും തുഴയൂന്നി ചുരുണ്ട തൻറെ യൗവ്വനം അയാളിപ്പോൾ ഓർക്കാറില്ല. വേവലാതിപ്പെടാൻ അയാൾക്കിപ്പോൾ പുതിയ കാര്യമുണ്ടല്ലോ?

വളർന്നു വന്നൊരു മകൾ. പതിനാറു വയസ്സ്. അരപ്പട്ടിണിയും അർദ്ധനഗ്നതയും അതിദാരിദ്ര്യത്തിൻറെ വെറും അലങ്കാരങ്ങൾ മാത്രമായിരുന്നു. എന്നിട്ടും അയാൾ തൻറെ പൊന്നുമോളെ വളർത്തി. പക്ഷെ ആലില പോലെ വിറയ്ക്കുന്ന കൗമാരക്കാരിയുടെ ആ മനസ്സ്, അത്  മാത്രം അയാളറിഞ്ഞില്ല. ഒരു രാത്രി, തനിക്കു വേണ്ടി ജീവിതം മാറ്റി വച്ച, വർദ്ധക്യത്തിലേക്ക് എത്തിനോക്കി നിൽക്കുന്ന, പിതാവിനെ ആ ഇരുട്ടിലെങ്ങനെ നിർത്തി, അവൾ പോയി. ജീവിതത്തിൻറെ പുതിയ ആകാശങ്ങൾ തേടി. തെക്കുനിന്നെങ്ങോ വന്നൊരു ചെറുപ്പക്കാരൻറെ കൂടെ.

നേരം വെളുത്തപ്പോൾ സഹതാപവും പരിഹാസവും ഇടകലർത്തി ആശ്വാസവാക്കുകളുമായി നാട്ടുകാരിൽ ചിലരെത്തി. അവരോടൊക്കെ അയാളൊരു വേദനയെ പറഞ്ഞുള്ളു..

ഓൾക്ക്... പറഞ്ഞിട്ട് പോകാമായിരുന്നു. നിക്കാഹ് ചെയ്തു കൊടുക്കൂലെ ഞാൻ? ഇതിപ്പോ... പടച്ചോന് നിരക്കുന്ന പരിപാടിയല്ലല്ലോ...?

നാട്ടിൽ പല കഥകളും കേട്ടു. കേട്ടതൊന്നും കേൾക്കാത്ത മട്ടിൽ അയാൾ നടന്നു. ഭൂമിയുടെ ഉള്ളിലേക്ക് പോയൊളിക്കാൻ അയാൾക്കാവുമായിരുന്നില്ല. ആഗ്രഹിക്കുമ്പോൾ മരിക്കാനും. പലപല കഥകളിൽ ഒരു കഥ അയാളുടെ നെഞ്ചിൻ കൂട് പിളർത്തി. പുഴയുടെ ആഴങ്ങളിൽ അയാൾ ശ്വാസം മുട്ടിപ്പിടയുവോളം മുങ്ങിക്കിടന്നു. തീരങ്ങളിലെ മുളകളിൽ ചിലത് പുഴയിലേക്ക് തലകുത്തിയിരുന്നു. ചില മരങ്ങളും ചെടികളും കൂടെയുണ്ടായിരുന്നു. വർദ്ധിച്ച ഈർഷ്യയോടെ അവയുടെ തലപ്പുകളിൽ പിടിച്ചു വലിച്ചു കൊണ്ട് പുഴയൊഴുകി. ആ ഒഴുക്കിൻറെ കൂടെ അങ്ങ് കടലോളം ഒലിച്ചു ചെല്ലാൻ അയാൾ കൊതിച്ചു. ഏതൊരു വൃത്തികെട്ട മനസ്സിലാണാവോ ആ കഥ ഉരുത്തിരിഞ്ഞത്. ആ മകൾ, രാത്രി മുഴുവൻ തന്നെ ഭോഗിക്കുന്ന പിതാവിൽ നിന്നും ഓടിയൊളിച്ചതാണത്രേ. അയാളുടെ നെഞ്ചിലൊരു പിഞ്ചു കുഞ്ഞ് തൊണ്ണ് കാട്ടി കരഞ്ഞു. അയാളിലെ പിതാവ് മനസ്സ് പൊട്ടി കരയുന്ന ശബ്ദവും ഗർഭത്തിൽ പേറി, കടുത്ത കോപത്തോടെ തീരങ്ങളിലും ശിലകളിലും ആഞ്ഞു പ്രഹരിച്ചുകൊണ്ട്, പുഴ കുത്തിയൊലിച്ചു.

പിന്നെ അയാളൊരു അപ്പൂപ്പൻ താടിയാവുകയായിരുന്നു. ജരാനരകൾ മാന്തിപ്പറിച്ച ഉടലിൽ സ്വാതന്ത്ര്യത്തിനായി വെമ്പുന്നൊരു ആത്മാവുമായി, അയാൾ ആ നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടന്നു. ഈ ഭൂമിയിൽ ജീവിക്കാൻ അയാൾ ഒരു കാരണം മാത്രമേ കണ്ടുള്ളൂ. സ്വന്തം ജീവൻ സ്വയം ഹനിക്കാൻ പടച്ചവൻറെ അടിയാളന്മാർക്ക് അവകാശമില്ലെന്നത് മാത്രം.

അതൊരു നക്ഷത്രങ്ങളില്ലാത്ത രാത്രിയായിരുന്നു. സമയം സുബഹിയോട് അടുത്തിരിക്കുന്നു. ചെറുതായി പെയ്യുന്ന ചാറ്റൽ മഴയത്ത്, പുഴയിൽ നിന്നും മണൽ കോരുകയായിരുന്നു ഒരു കൂട്ടം ചെറുപ്പക്കാർ. പഞ്ചായത്ത് റോഡിൽ നിന്നും പുഴയിലേക്കുള്ള ഇറക്കത്തിലാണ് മിനി ലോറി നിർത്തിയിരുന്നത്. പുഴയിൽ നിന്നും വെള്ളമൊലിക്കുന്ന മണൽകുട്ടയും തലയിലേറ്റി അവരോരുത്തരായി ലോറിയുടെ അടുത്തേയ്ക്ക് വന്ന് മണൽ നിറയ്ക്കുകയായിരുന്നു. അതിലൊരു നിർഭാഗ്യത്തിൻറെ നിമിഷത്തിൽ, കൂട്ടത്തിലൊരു ചെറുപ്പക്കാരൻ, ബഷീർ, തൻറെ കുട്ടയിലെ മണൽ വണ്ടിയിലേക്കിടുമ്പോൾ ആണത് സംഭവിച്ചത്.

ഇറക്കത്തിൽ, ചാറ്റൽ മഴയത്ത് കുതിര്ന്ന മണ്ണിൽ വണ്ടിക്ക് തട വച്ചിരുന്ന കല്ല് മണ്ണിലാണ്ടു പോയി. ചെളിയിലൂടെ ലോറി പുഴയിലേക്ക് നിറങ്ങിയിറങ്ങി. വീണുപോയ അയാളുടെ നെഞ്ചിലൂടെയാണ് പിൻചക്രം നിരങ്ങിയത്. വാരിയെല്ലുകളും നെഞ്ചിൻ കൂടും പൊടിഞ്ഞമരുന്ന ശബ്ദം, അയാളുടെ നിലവിളിയിൽ മുങ്ങിപ്പോയി.

മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ, ആമിന തൻറെ മൂന്ന് കൊച്ചു കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് അരണ്ട വെളിച്ചത്തിലേക്ക് മിഴികൾ തുറന്നിരുന്നു. വേദനയിൽ മുങ്ങിയ ഹൃദയം ഞെക്കിപ്പിഴിയുമ്പോൾ, ഇന്നും, ഇപ്പോഴും അവളുടെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണീർ, രക്തം കലർന്നൊഴുന്നുണ്ട്. 

വിജനവീഥിയിൽ വീണുപോയ സഞ്ചാരിയുടെ അരികെ, ചാവ് കാത്തിരിക്കുന്ന കഴുകന്മാരെ പോലൊരു കൂട്ടം പുരുഷന്മാരെ അവൾ ഇതിനകം കണ്ടു കഴിഞ്ഞു. പാതിയാത്രയിൽ ഒറ്റയ്ക്കാവുന്ന ഏതൊരു സ്ത്രീയും അങ്ങിനെ ഒരു ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടാവും. ബഷീർ വിട്ടു പോയിട്ട് ഒരു വര്ഷമാകുന്നു. ജീവിതം വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് വീണത് കഴിഞ്ഞ വർഷകാലത്താണ്.

ആ ദിവസം... വിളക്കണഞ്ഞു പോയ ദിവസം... ഇന്നും നെഞ്ചിലൊരു ചുട്ടുപഴുത്ത പച്ചിരുമ്പിൻറെ സ്പർശമാണ്. എത്ര ചങ്കുപൊട്ടി കരഞ്ഞാലും, വിളിച്ചാലും കേൾക്കാത്തൊരു ദൂരത്തേയ്ക്ക് ബഷീറിക്ക പോയെന്ന്, എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാനായില്ല. മനസ്സത് വിശ്വസിക്കാൻ ശ്രമിച്ചപ്പോഴൊക്കെ, പ്രജ്ഞയറ്റു വീഴുന്നൊരു പഞ്ഞിക്കെട്ട് മാത്രമായിരുന്നു ശരീരം.  പിന്നീടെപ്പോഴോ വിശന്നു കരയുന്ന പൈതലുകളുടെ മുഖം, വേർപാടിൻറെ കിടങ്ങ് ചാടിക്കടക്കാൻ മനസ്സിന് ധൈര്യം തന്നു. ആൺകിളി മരിച്ചു പോയാൽ, പട്ടിണിയിൽ ചത്തു പോകുന്ന വെറും വേഴാമ്പലായി മാറാനാവില്ലായിരുന്നു അവൾക്ക്.

ചോർന്നൊലിക്കുന്ന വീടിൻറെ മേൽക്കൂര ഒന്ന് ശരിയാക്കണം എന്നുണ്ടായിരുന്നു ബഷീറിന്. കഴുക്കോലും പട്ടികയും അന്നേ ആകെ ചിതലരിച്ചിരുന്നു. മിക്കയിടങ്ങളിലും ഓടിളകിയിട്ടുണ്ട്. എല്ലാം ഒന്ന് നേരെയാക്കാൻ ഒത്തിരി പണം വേണമായിരുന്നു. അത് കൊണ്ടാണ്, പകൽ ഓട്ടോ ഓടിക്കുന്ന അവൻ രാത്രി മണൽ കോരാൻ പോയത്. ഇനി പറഞ്ഞിട്ടെന്ത് കാര്യം. ബഷീർ മരിച്ചപ്പോൾ പള്ളിക്കമ്മിറ്റി ഉത്സാഹിച്ചൊരു പണപ്പിരിവ് നടത്തി. ആ പണം കൊണ്ട് വീട് നന്നാക്കാൻ പറ്റില്ലെന്നാരോക്കെയോ പറഞ്ഞത്രേ. രണ്ടു പെണ്മക്കളുണ്ടല്ലോ. അങ്ങിനെ ആ പണം ബാങ്കിൽ ഇട്ടിരിക്കുകയാണ്. നിത്യവൃത്തിക്കായി ഇപ്പോൾ സെയ്‌നുദ്ധീൻ ഹാജിയാരുടെ വീട്ടിൽ വേലയ്ക്ക് പോകുന്നുണ്ട്. അവിടന്ന് കിട്ടുന്ന ചില്ലറത്തുട്ടുകൾ കൊണ്ട് അടുപ്പെരിയുന്നു. അത്രമാത്രം.

ബഷീർ മരിച്ച് അധികം കഴിയുന്ന മുൻപേ, ചെറുപ്പം വിടാത്തൊരു സ്ത്രീക്ക് പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളോടൊത്ത് ആൺതുണയില്ലാതെ താമസിക്കാൻ വലിയ പ്രയാസങ്ങൾ നേരിടേണ്ടി വരുന്നൊരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ചിലരുടെ അർത്ഥം വച്ചുള്ള നോട്ടവും ചോദ്യങ്ങളും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു. വീടിൻറെ അടുത്തുള്ള വഴിയിൽ നിന്നുയരുന്ന ചൂളം വിളികളും അശ്ലീല വാചകങ്ങളും അവഗണിച്ചു. ജനാലയ്ക്കലും വാതിലിലും ഉള്ള തോണ്ടി വിളികൾ കേൾക്കുമ്പോൾ, ഭയത്തോടെ കുഞ്ഞുങ്ങളെ മാറോട് ചേർത്ത് ഇരുട്ടിലേക്ക് പതുങ്ങി. അതെല്ലാം തുടർന്ന് കൊണ്ടേയിരുന്നു. അവളുടെ മനസ്സൊരിക്കലും പതറിയില്ല. ബഷീറിൻറെ സ്നേഹത്തിൻറെ ആ മൂന്നു സമ്മാനങ്ങളെ മാറോടണക്കി, അവൻറെ ഓർമ്മയിൽ, മക്കളെന്ന ഒരേയൊരു സ്വപ്നത്തിലേക്ക് ചുരുണ്ടുകൂടി.

പുഴ വക്കത്തു നിന്നും കാലുകൾ വലിച്ചു വച്ച് നടക്കവേ അയാൾക്ക് പെട്ടെന്നൊരു ക്ഷീണം. മഴത്തുള്ളികൾ വീണുടയുന്ന മുഖം ഒന്ന് കൂടി ആഞ്ഞു തുടച്ചു നോക്കി. ഇല്ല. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ. വേച്ചു വേച്ചയാൽ വഴിയരികോളം എത്തി. കവുങ്ങിൻ തോട്ടത്തിൽ നിന്നും റോഡിലേക്ക് കയറവെ, ചെളിയിലേക്ക് മുഖം കുത്തി വീണു. അപ്പോഴും അയാൾ കയ്യിലെ ചൂണ്ടയും തുച്ഛമായ മീൻ കോർമ്പലും മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

വെള്ളം നിറഞ്ഞൊരു പാത്രവുമായി ഇറയത്തേയ്ക്ക് വന്നതായിരുന്നു ആമിന. അപ്പോഴാണ് ഒരു ആൾ വഴിയിലേക്ക് വീഴുന്നത് കണ്ടത്. കയ്യിലെ അലൂമിനിയം പാത്രം വലിച്ചെറിഞ്ഞവൾ ഓടിച്ചെന്നു. ആളെ തിരിച്ചറിഞ്ഞപ്പോൾ വല്ലാത്ത ഭാവത്തോടെ വിളിച്ചു.. പടച്ചോനേ....

അയാൾ എഴുനേൽക്കാനുള്ള ശ്രമത്തിലായിരുന്നു. ആമിന അയാളെ ഒരു വശത്തു നിന്നും താങ്ങി. ചെളിപുരണ്ട മുഖമുയർത്തി അയാൾ അവളെ ദയനീയമായൊന്ന് നോക്കി. പിന്നെ അവളുടെ ചുമലിൽ താങ്ങിയെഴുനേറ്റു.

ഇങ്ങള് വരീം... ആമിന അയാളെയും കൊണ്ട് മെല്ലെ മെല്ലെ തൻറെ കൂരയിലേക്ക് നടന്നു. ഇറയത്ത് നിന്നും പകച്ചു നോക്കുന്ന കുഞ്ഞുങ്ങളോട് ഒരു പായയെടുക്കാൻ പറഞ്ഞപ്പോൾ മൂന്നും കൂടി വീടിൻറെ അകത്തേയ്ക്കോടി. അയാളെ താങ്ങി വീടിൻറെ അകത്തേയ്‌ക്കെത്തിയപ്പോഴേക്കും മൂത്ത മകൾ ഒരു പിഞ്ഞിത്തുടങ്ങിയ പുല്പായയും കൊണ്ടെത്തി. അത് വിരിച്ച് അയാളെ അതിലിരുത്തി. അപ്പോഴും അയാളുടെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന ചൂണ്ടയും മീനും അവൾ വാങ്ങി. അത് വിട്ടു കൊടുക്കാൻ അയാൾക്ക് മടിയുള്ളത് പോലെ. അവൾ നേരിയ ബലം പ്രയോഗിച്ചപ്പോൾ അയാൾ തൻറെ ശുഷ്കിച്ച കൈവിരലുകൾ അയച്ചു.

അവൾ വേഗം കുറച്ച് വെള്ളവുമായി വന്നു. അയാളുടെ മുഖവും ശരീരവും തുടച്ചു. ക്ഷീണത്തോടെ തൻറെ മുഖത്തേയ്ക്ക് പകച്ച് നോക്കുന്ന അയാളോട് അവൾ ചോദിച്ചു.

ങ്ങക്കെന്താ പറ്റീ....

അയാൾ ഒന്നും പറഞ്ഞില്ല. ആ കണ്ണുകൾ നിറഞ്ഞു വന്നു. അത്രമാത്രം. ആമിന അല്പനേരം ആ മുഖത്തേയ്ക്ക് നോക്കികൊണ്ടിരുന്നു. പിന്നെ പതുക്കെ ചോദിച്ചു...

ങ്ങക്ക് പയിച്ചുണുണ്ടോ...?

അയാളുടെ ചുണ്ടിലൊരു വിതുമ്പൽ വിറച്ചു നിന്നു. പിന്നെ മെല്ലെ മുഖം താഴ്ത്തിയിരുന്നു. അവൾ പിന്നെ ഒന്നും ചോദിച്ചില്ല. നേരെ അടുക്കളയിലേക്ക് ചെന്നു. ആ വീട് മുഴുവനും ചോർന്നൊലിക്കുന്നുണ്ട്. എപ്പോഴാണാവോ അതവരുടെ തലയിലേക്ക് വീഴുക എന്ന നിലയിലാണ്.  ആ വീട്ടിലെ മുഴുവൻ പത്രങ്ങളും അകത്ത് നിരത്തി വച്ചിരിക്കുകയായിരുന്നു. അവൾ അതിൽ നിന്നുമൊരു പാത്രമെടുത്തു. അതിലെ വെള്ളം മുറ്റത്തേയ്ക്ക് ചിന്തി. കഞ്ഞിക്കലത്തിൻറെ മൂടി തുറന്നപ്പോൾ, വേനലിൽ  വറ്റാനായ കിണറിൻറെ അടിയിലെ ഇത്തിരി വെള്ളം പോലെ ഒരല്പം കഞ്ഞി അതിലുണ്ടായിരുന്നു. കഞ്ഞി എന്ന് പറയാൻ പറ്റില്ല. നാലഞ്ച് വറ്റുകൾ മാത്രമുള്ള വെറും കഞ്ഞിവെള്ളം. കുട്ടികൾ കുടിച്ചതിൻറെ ബാക്കി ആമിന തനിക്ക് വേണ്ടി മാറ്റി വച്ചതാണത്. അത് മുഴുവനും അവളാ പാത്രത്തിലേക്ക് ചെരിഞ്ഞു. കുട്ടികൾക്ക് കൊടുത്ത മുളക് ചമ്മന്തിയുടെ പാത്രവും കൂടി എടുത്ത് അവൾ അയാളുടെ അടുക്കലേക്ക് ചെന്നു.

തൻറെ മുൻപിലെ ആ കഞ്ഞി പാത്രത്തിലേക്കും, ആമിനയുടെയും മക്കളുടെയും മുഖത്തേയ്ക്കും അയാൾ മാറി മാറി നോക്കി. അപ്പോഴുമുണ്ടായിരുന്നു അയാളുടെ ചുണ്ടിൽ കടിച്ചു പിടിച്ചൊരു തേങ്ങൽ. പിന്നെ ആർത്തിയോടെ അയാൾ കഞ്ഞിവെള്ളം കോരിക്കുടിക്കാൻ തുടങ്ങി. ഇടയ്ക്കൊക്കെ ആ പാത്രത്തിലേക്ക് അയാളുടെ കണ്ണിൽ നിന്നും നീർമുത്തുകൾ വീഴുന്നുണ്ടായിരുന്നു.

വയറിലെ കത്തലിനൊരു ആശ്വാസം കിട്ടിയപ്പോൾ അയാളുടെ നെഞ്ചിലെ ശ്വാസമൊന്ന് നേരെ നിന്നു. കാഴ്ച തെളിഞ്ഞു. അപ്പോഴാണ് അയാൾ നിരത്തി വച്ച പത്രങ്ങളും അതിലേക്ക് ഒരേ താളത്തിൽ വീഴുന്ന ജലകണങ്ങളും ശ്രദ്ധിച്ചത്. അതിനേക്കാൾ അയാളുടെ കണ്ണുകൾ ഉടക്കി നിന്നത് ആ മക്കൾ തൻറെ മീൻ കോർമ്പലിലേക്ക് കൊതിയോടെ നോക്കുന്ന കാഴ്ചയിലാണ്.

ഒരല്പനേരം കൂടി അയാൾ അവിടെയിരുന്നു. യാത്രപറഞ്ഞിറങ്ങാന്നേരം ആമിന അയാളുടെ ചൂണ്ടയും മീനും എടുത്തു കൊടുത്തു. ചൂണ്ട അയാൾ വാങ്ങി. മീൻ വാങ്ങിയില്ല. ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.

അത് കുട്ട്യാൾക്ക് കൊടുത്തളാ...

അയാൾ നോക്കിയപ്പോൾ കണ്ടു. സ്വർഗം കിട്ടിയ സന്തോഷം, കുട്ടികളുടെ മുഖത്ത്. അയാൾ മെല്ലെ മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ആമിന ചോദിച്ചു..

മഴ മാറീട്ട് പോയാ പോരെ.. ഇവിടെ ആകെ ഒരു കൊട മാത്രേള്ളൂ... അത് ചൂടിട്ടും കാര്യല്ല...

മാണ്ട കുട്ട്യേ... ഈ മഴേം വെയിലൂം എത്ര കൊണ്ടതാ....

വഴിയിലേക്കിറങ്ങിയ അയാളുടെ മുന്നിലേക്ക് മാനത്ത് നിന്നും പൊട്ടി വീണ പോലെ നാലഞ്ച് ചെറുപ്പക്കാർ ചാടി വീണു. അവരിലൊരാൾ അയാളുടെ കഴുത്തിന് പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു...

എന്തേനു.... അനക്കോളോടെ... രണ്ടും കൂടി പൊത്തിപ്പിടിച്ചകത്തേക്ക് പോയിട്ട് കൊറേ നേരായല്ലോ.....

ഒരു വെള്ളിടി തലയിലേക്ക് വീണപോലെ അയാൾ ഞെട്ടി. പകച്ചു പോയ അയാൾക്ക് വാക്കുകളൊന്നും കിട്ടിയില്ല. എത്ര നിന്ദ്യമായൊരു ചോദ്യമാണ് അതെന്ന് അയാളുടെ മനം തേങ്ങി. കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു..

ഓ.. മകള് പോയിട്ട് കൊറേ ആയില്ലേ... ന്നാലും... ഈ വയസ്സാം കാലത്ത്... വല്ലാത്ത ജാതി.... ആ പൊല്യാട്ച്ചിനെക്കൂടി ഇങ്ങട്ടെറെക്കീ...  

ഒരാൾക്കൂട്ടത്തിൻറെ മനസ്സ് അതിലേറ്റവും ദുഷിച്ചവൻറെ മനസ്സാണെന്ന് അയാൾ തിരിച്ചറിയുകയായിരുന്നു. തൻറെ മൂക്കിലേക്ക് തുളച്ചു കയറുന്ന മദ്യത്തിൻറെ രൂക്ഷഗന്ധം ആ സംഘത്തിൻറെ മനോനില അയാളെ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. അയാൾ ആമിനയുടെ വീടിൻറെ ഭാഗത്തെക്കൊന്നെത്തി നോക്കി. ഭാഗ്യം അവളും മക്കളും അകത്താണ്. അയാൾ എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവരിൽ നിന്നും കുടഞ്ഞു മാറി നേരെ അങ്ങാടിയിലേക്കോടി. അതിനിടയിൽ അയാളുടെ ചൂണ്ടയൊക്കെ എവിടെയോ തെറിച്ചു പോയിരുന്നു.

ആ കനത്ത മഴയിൽ അധികം ഓടാനൊന്നും അയാളെ കൊണ്ടായില്ല. പിന്നാലെ കാട്ടുനായ്ക്കളെ പോലെ ഓടിയെത്തിയ ആ കൂട്ടം അയാളെ എന്തൊക്കെയോ ചെയ്തു. പേപിടിച്ച നായ്ക്കളെ പോലെയായിരുന്നു അവർ. അവസാനം വരിവെള്ളത്തിൽ കമഴ്ന്നടിച്ചൊരു പഴന്തുണിക്കെട്ട് പോലെ അയാൾ കിടന്നു. ചെളിവെള്ളത്തിലേക്ക് അയാളുടെ രക്തം കലർന്നത് കണ്ടപ്പോഴാണ് ആ ചെറുപ്പക്കാരുടെ മദപ്പാട് തീർന്നത്.

ആശുപത്രിയുടെ ICU-വിന് മുൻപിൽ അവർ കാത്തു നിൽക്കുകയാണ്. നാട്ടിലെ മസ്ജിദിലെ ഇമാമും, സൈനുദ്ധീൻ ഹാജിയും, വേറെ നാലഞ്ച്  നാട്ടുപ്രമാണിമാരും. രണ്ടു പോലീസ് കോൺസ്റ്റബിള്മാരും അവരുടെ കൂടെ ഉണ്ട്. രണ്ടേ രണ്ടു പ്രാവശ്യമേ അയാൾക്ക് ബോധം വന്നുള്ളൂ. ആദ്യത്തെ പ്രാവശ്യം അയാൾ ആവശ്യപ്പെട്ടത്, നാട്ടിലെ പ്രമാണിമാരെയും പള്ളിയിലെ ഇമാമിനെയും കാണണം എന്നായിരുന്നു. പോലീസുകാർ ഇതിനോടകം അക്രമികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തന്നെക്കൊള്ളെ ഈ ഇല്ലാക്കഥ പറഞ്ഞുണ്ടാക്കി പിതാവിൻറെ വയസ്സുള്ള ആ മനുഷ്യനെ തല്ലിച്ചതച്ചതിൽ ആമിനയ്ക്കുള്ള ദുഃഖം ഒരു കടലോളമുണ്ടായിരുന്നു. ബഷീറിൻറെ മരണ ശേഷം ഇന്നോളം അവൾ ഈവിധം ചങ്കു പൊട്ടിക്കരഞ്ഞിട്ടില്ല.

ഇമാമിൻറെയും സൈനുദ്ധീൻ ഹാജിയുടെയും മറ്റുള്ളവരുടേയുമൊക്കെ  മനസ്സിൽ, അയാളുടെ വാക്കുകൾ ഒരു കടലായിരമ്പി. പടച്ചവനാണെ, അന്നം കിട്ടാതെ തലചുറ്റി വീണവൻറെ  മുന്നിലേക്ക്, ഒരു പാത്രം കഞ്ഞി നീട്ടിയതല്ലാതെ,    ആ പാവം പെണ്ണ് വേറൊരു തെറ്റും ചെയ്തിട്ടില്ല. അതിനെ കല്ലെറിയാൻ നിങ്ങളാരെയും സമ്മതിക്കരുത്. പടച്ചോന് നിരക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. ഇതെൻറെ ഒസ്യത്താണ്. നിങ്ങൾക്കറിയാവുന്നത് പോലെ എനിക്കാകെ ഉള്ളത് ആ ഇരുപത് സെന്റ് സ്ഥലവും അതിലെ ചെറിയ വീടുമാണ്. ആമിനയെ എൻറെ മകളായി കണ്ട്, ആ വീടും അതടങ്ങിയ അഞ്ച് സെന്റ് സ്ഥലവും അവൾക്ക് ഇഷ്ടദാനം കൊടുക്കുന്നു. ബാക്കി അഞ്ച് സെന്റ് സ്ഥലം പള്ളിക്കും, പത്ത് സെന്റ് സ്ഥലം എൻറെ മകൾക്കും ഉള്ളതാണ്. എന്നെങ്കിലും അവളോ അവളുടെ മക്കളോ വന്നാൽ നിങ്ങളത് അവരെ ഏൽപ്പിക്കണം. അതുവരെ ആമിനയും മക്കളും അതനുഭവിച്ചോട്ടെ.

കാത്തിരിപ്പിൻറെ അവസാനം ICU-വിൻറെ വാതിൽ തുറന്നു. ഡോക്ടർ നിരാശയുടെ ഭാവത്തിൽ അവരെ നോക്കി. പിന്നെ പതുക്കെ തല വെട്ടിച്ചു കാണിച്ചു. പുഴവക്കത്തൊരു തോണി അനാഥമായി. കലികൊണ്ട പുഴ തീരത്തെ മണ്ണുമാന്തിയെടുത്ത്, ഒരു സംഹാര രുദ്രയെ പോലെ ഇളകിമറിഞ്ഞുകൊണ്ടൊഴുകി. ഇമാമിൻറെ ചുണ്ടിൽ അറിയാതെ ഒരു ഖുർആൻ വചനം പിടഞ്ഞു..

ഹേ.. സമാധാനമടഞ്ഞ ആത്മാവേ.. സ്വയം തൃപ്തനായിക്കൊണ്ടും... എൻറെ തൃപ്തി ലഭിച്ചവനായിക്കൊണ്ടും... നീ നിൻറെ രക്ഷിതാവിലേക്ക് മടങ്ങിക്കൊള്ളുക. സൽഗുണസമ്പന്നരായ എൻറെ ദാസന്മാരിലേക്ക് ചേർന്ന് കൊള്ളുക.. എൻറെ സ്വർഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക....

ശുഭം 

2 comments:

  1. ദൈവത്തിൽ ലയിച്ച അസ്സൽ ശുഭപര്യവസാനം ...

    ReplyDelete
  2. നന്നായി എഴുതി
    ആശംസകൾ

    ReplyDelete