നീ മറന്നു തുടങ്ങിയിടത്തു നിന്നാണ്
നിന്നെ ഞാനോർക്കാൻ തുടങ്ങിയത്.
നീ പിരിഞ്ഞുപോയൊരീ നാട്ടുവഴിയിൽ
നിന്നെയും കാത്തിരിക്കാൻ തുടങ്ങിയത്.
നിന്നോർമ്മയിലുണരുന്ന നന്ദ്യാർവട്ടവും
നിഴലിൽ വിരിഞ്ഞ മൂക്കുറ്റിയും കൂട്ടുണ്ട്.
നൂപുരുങ്ങളുടെ ഉണർത്തുപാട്ടുമായ്
നീയൊരിക്കൽ കൂടിയിതു വഴി വരൂ.
നാദവാഹിനിയിലെ സ്വരസ്വപ്നങ്ങൾ
നിന്നെയും കാത്തിരിപ്പോഴുമുണ്ടിവിടെ.
നിലാവും മഞ്ഞുമായാചാരുകന്ദരം
നമ്മെയും കാത്തിരിക്കയാണിന്നും.
നാളെയീ ചെമ്പകപ്പൂക്കൾ വാടിടാം
നാട്ടുമാഞ്ചോട്ടിൻ തണലും മാഞ്ഞിടാം.
നമ്മളൊന്നിച്ചു പാടിയ പാട്ടിൻറെ താളം
നീ മറക്കാതിരുന്നെങ്കിലെന്നാണ് മോഹം!
നിത്യവും പൂക്കുന്ന പൂമരം പോലെന്നിൽ
നന്ദിതയോർമ്മകൾ നിന്നെ കുറിച്ചുള്ളൂ.
ശുഭം
No comments:
Post a Comment